ഷൊർണൂർ-മംഗളൂരു പാതയിലെ 288 വളവുകൾ നിവർത്താൻ റെയിൽവേ; തീവണ്ടികളുടെ വേഗം 130 കി.മീ ആയി വർധിക്കും
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ 288 വളവുകൾ നിവർത്തുന്നു. ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാൻ റെയിൽവേ ഏജൻസി സർവേ നടത്തിയിരുന്നു.
ഷൊർണൂർ-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റർ റെയിൽപാതയിൽ 81 വളവുകളാണ് നേരേയാക്കേണ്ടത്. കോഴിക്കോട്-കണ്ണൂർ റീച്ചിൽ (89 കി.മീ.) 84 വളവുകളുണ്ട്. കണ്ണൂർ-കാസർകോട് റീച്ചിൽ (86 കി.മീ.) 85 വളവുകൾ നിവർത്തണം. കാസർകോട്-മംഗളൂരുവിലെ 46 കിലോമീറ്റർ പാതയിൽ 38 വളവുകളുണ്ട്. കാസർകോട്-മംഗളൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകൾ 12 മാസത്തിനുള്ളിലും പൂർത്തീകരിക്കണം.
കേരളത്തിലൈ പാതയിലൂടെ വന്ദേഭാരത് അടക്കം തീവണ്ടികളുടെ അടിസ്ഥാന വേഗം 100-110 കി.മി. ആണ്. നിലവിൽ ഷൊർണൂർ-മംഗളൂരു സെക്ഷനിൽ തീവണ്ടികൾ 110 കി.മി. വേഗത്തിൽ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊർണൂർ-എറണാകുളം സെക്ഷനിലാണ്. കേരളത്തിലെ അടിസ്ഥാനവേഗത്തിൽ കുറവ് വരുന്ന സ്പോട്ടുകളക്കുറിച്ച് റെയിൽവേ എൻജിനീയറിങ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.
കേരളത്തിൽ കുതിക്കാൻ
130 കിലോമീറ്ററായി വേഗം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ബി കാറ്റഗറിയിൽ ഇന്ത്യയിലെ 53 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. കേരളത്തിൽ രണ്ടു പാതകളുണ്ട്. തിരുവനന്തപുരം-കോഴിക്കോട് (400 കി.മി.), കണ്ണൂർ-കോഴിക്കോട് (89 കി.മീ.) എന്നിവ. പുതിയ സിഗ്നലിങ് സംവിധാനം, വളവ് നിവർത്തൽ, പാളം-പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്.