തെരുവുനായ ശല്യം; കോഴിക്കോട് ഏഴ് സ്‌കൂളുകള്‍ക്കും 17 അംഗനവാടികള്‍ക്കും അവധി

കോഴിക്കോട്: കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. അക്രമകാരിയായ തെരുവുനായകളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. കടിയേറ്റ കുട്ടി പറഞ്ഞ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു നായയെ ചങ്ങരോത്ത് വെച്ച് നാട്ടുകാർ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. വയലിൽ നിന്ന് തെരുവ് നായയുടെ കടിയേറ്റ ചന്ദ്രിക രണ്ട് വാക്സിൻ എടുത്തെങ്കിലും മരിച്ചു.
ഇത് വലിയ ചർച്ചയാകുകയും ആശങ്ക ഉയർത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അതേ പ്രദേശത്താണ് തെരുവുനായ ഭീതിയേത്തുടർന്ന് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.