വളയഞ്ചാലിൽ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപകമായ കൃഷി നാശം

കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം – വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു.
പടിഞ്ഞാറേൽ പൗലോസിന്റെ 400 പൂവൻ വാഴകൾ, തെങ്ങിൽ തൈകളും ചവിട്ടിമെതിച്ചു. കളത്തിൽപറമ്പിൽ തോമസ്, വള്ളിത്തോട്ടിൽ ജോയി എന്നിവരുടെ കൃഷിയിടങ്ങളും നശിപ്പിച്ചു. തൊട്ടടുത്ത തുള്ളൽ പ്രദേശത്തും വ്യാപകമായ രീതിയിൽ കൃഷി നശിപ്പിച്ചിട്ടുണ്ട്.
കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. വനപാലകരുടെ കൺമുന്നിൽ നടക്കുന്ന സംഭവത്തിൽ അടിയന്തരമായി പരിഹാരമുണ്ടായില്ലെങ്കിൽ ആനമതിൽ നിർമിച്ചതുകൊണ്ടുള്ള ഗുണഫലം കർഷകർക്ക് ലഭിക്കില്ലെന്ന് പ്രദേശങ്ങൾ സന്ദർശിച്ച കർഷകസംഘം നേതാക്കൾ പറഞ്ഞു.
കെ.ജി. വിജയപ്രസാദ്, പി.എം. രമണൻ, ഇ.പി ലീലാമ്മ, രാജൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മൈഥിലി രമണൻ എന്നിവർ സന്ദർശിച്ചു.
പറക്കാട് കോളനിയിലും വിളയാട്ടം
കോളയാട് : പെരുവ പറക്കാട് കോളനിയിൽ കഴിഞ്ഞരാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കടൽകണ്ടം, ആക്കം മൂല സിറാമ്പിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുകയാണ്. പി.സി. ചന്തു, വി.സി. ബാലകൃഷ്ണൻ, രാജേഷ് എന്നിവരുടെ ഏക്കർ കണക്കിന് കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവയാണ് നശിപ്പിച്ചത്.
കണ്ണവം വനമേഖലയിൽനിന്നിറങ്ങി കോളയാട് പഞ്ചായത്തിലെ പെരുവ മേഖലയിൽ കാട്ടാനശല്യം തടയുന്നതിന് വനം വകുപ്പ് പ്രതിരോധമാർഗങ്ങളൊന്നും സ്വീകരിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.