Connect with us

KETTIYOOR

ദൂരം 50 മീറ്റർ, നടക്കേണ്ടത് രണ്ട് കിലോമീറ്റർ, നടപ്പാലം ഒറ്റമഴയിൽ ഒലിച്ചുപോയി; നീണ്ടുനോക്കിയിൽ യാത്രാദുരിതം

Published

on

Share our post

കൊട്ടിയൂർ: അൻപത് മീറ്റർ അപ്പുറമുള്ള ടൗണിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 600ൽ അധികം കുടുംബങ്ങൾ. ഇവർക്ക് മഴക്കാലത്ത് ബാവലി പുഴ കടക്കാൻ രണ്ട് തെങ്ങിൻ തടികൾ കൊണ്ട് ഉണ്ടാക്കി കൊടുത്ത നടപ്പാലം ഒറ്റ മഴ പെയ്തപ്പോൾ തന്നെ ഒലിച്ചു പോകുകയും ചെയ്തു.

ഇനി പാലുകാച്ചി, ഒറ്റപ്ലാവ് മേഖലകളിൽ നിന്ന് കൊട്ടിയൂർ ടൗണിൽ എത്തണമെങ്കിൽ വളഞ്ഞു ചുറ്റേണ്ട അവസ്ഥയാണ്. നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയ ശേഷമാണ് നീണ്ടുനോക്കി പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.

നാല് മാസം കൊണ്ട് പാലത്തിന്റെ സ്ലാബുകൾ വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു അവകാശവാദം. അതിനാൽ തന്നെ ബദൽ നടപ്പാലത്തെ കുറിച്ച് നാട്ടുകാർ ആകുലപ്പെട്ടില്ല. എന്നാൽ സംരക്ഷണ ഭിത്തി ഭാഗികമായും ഒരു തൂണും മാത്രം നിർമിച്ച് പാലത്തിന്റെ പണികൾ താൽക്കാലികമായി അവസാനിപ്പിച്ചതോടെ നാട്ടുകാർ കുടുങ്ങി.

വേനൽക്കാലത്ത് നീർച്ചാൽ മാത്രമായിരുന്ന ബാവലി പുഴയിൽ ഇന്നലെ മുതൽ മലവെള്ളം പായാൻ തുടങ്ങി. അൻപത് മീറ്ററിൽ അധികം വിസ്താരമുള്ള പുഴയുടെ നടുവിൽ വെറും അ‍ഞ്ച് മീറ്റർ പോലും നീളമില്ലാത്ത നടപ്പാലമാണ് ഒരു മഴക്കാലത്തെ നേരിടാൻ വേണ്ടി കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് നാട്ടുകാർക്ക് സമ്മാനിച്ചത്.

കൊട്ടിയൂർ സമാന്തര പാതയെയും ടൗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ബാവലി പുഴയിൽ പാലം നിർമിക്കുന്നത്.പാലുകാച്ചി, പന്നിയാംമല, ഒറ്റപ്ലാവ് പ്രദേശങ്ങളിൽ നിന്ന് കൊട്ടിയൂർ ടൗണുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗമാണ് നീണ്ടു നോക്കി പാലം.

മുൻപ് ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന പാലമാണ് ഉണ്ടായിരുന്നത്. റോഡ് വികസനത്തിന്റെയും പാലുകാച്ചി ടൂറിസം വികസനത്തിന്റെയും സാധ്യതകൾ പരിഗണിച്ചാണ് 6.4 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുന്നത്.

പഴയ പാലം പൊളിച്ചതിനാൽ പാമ്പറപ്പാൻ ചുറ്റിയോ അതല്ലങ്കിൽ തലക്കാണി പാലം കടന്നോ കൊട്ടിയൂർ ടൗണിൽ എത്തേണ്ട സ്ഥിതിയായി. മല മേഖലയിൽ ഉള്ളവർ സാധാരണ നടന്നാണ് ടൗണിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇനി ടൗണിൽ എത്തണമെങ്കിൽ രണ്ട് കിലോമീറ്ററോളം അധികം നടക്കണം. അല്ലെങ്കിൽ അത്രയും ദൂരം വലിയ കൂലി നൽകി ഓട്ടോറിക്ഷയെ ആശ്രയിക്കണം. അതിനാൽത്തന്നെ രണ്ട് ദിവസമായി ടൗണിലേക്ക് ജനങ്ങൾ എത്തുന്നില്ല. ഇത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്.

കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനായി പാലത്തിന്റെ സ്ലാബ് നിർമാണം വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ വർഷം കൊട്ടിയൂർ ഉത്സവ കാലത്ത് 15 ദിവസത്തോളം ഗതാഗതക്കുരുക്ക് ഉണ്ടായി. മുൻപ് രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് കുരുക്ക് രൂപപ്പെട്ടിരുന്നത്. അത്തരം അവസരങ്ങളിൽ ചെറു വാഹനങ്ങളെ സമാന്തര പാതയിലേക്ക് തിരിച്ചു വിട്ടിരുന്നത് നീണ്ടുനോക്കി പാലത്തിലൂടെ ആയിരുന്നു.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!