മഴ മുന്നറിയിപ്പ് വിദ്യാർഥികൾക്ക് കൃത്യമായി അറിയാൻ സ്കൂളുകളിൽ ഹെൽപ് ഡെസ്ക്
തിരുവനന്തപുരം : മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.ജി.ഇ ഓഫീസുകളിൽ ആണ് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിക്കേണ്ടത്. ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെട്ട നമ്പറുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രാപ്യമായ രീതിയിൽ പ്രദർശിപ്പിക്കണമെന്നും രാവിലെ 8 മണി മുതൽ സ്കൂൾ അവസാനിക്കുന്നത് വരെ ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഓഫീസുകളിൽ പ്രവർത്തന സമയം മുഴുവൻ ഹെല്പ്ഡസ്ക് പ്രവർത്തിക്കണം. ഹെല്പ്ഡെസ്കുകൾക്ക് ഓരോ ദിവസത്തിനുള്ള ചുമതലക്കാരെ നിശ്ചയിക്കണം. മഴയുടെ തീവ്രത കുറയുന്നത് വരെ ഈ സംവിധാനം തുടരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണം. മഴയുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്ക അകറ്റാൻ ഈ ഹെല്പ്ഡെസ്ക്കുകൾ പ്രയോജനം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഓഫീസ്,പൊതുവിദ്യാഭ്യാസ ഡയർക്ടറുടെ ഓഫീസ്, ജില്ലാ ഉപഡയറ ക്ടർമാരുടെ ഓഫീസ് എന്നീ ഓഫീസുകളിലെ ഹെല്പ്ഡസ്ക് വിവരങ്ങളും മന്ത്രി പങ്കുവെച്ചു.