നാലു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും

അടൂർ: പോക്സോ കേസിൽ യുവാവിന് 45 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എ. സമീറിന്റേതാണ് വിധി. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്എസ് ഭവനിൽ സുധീഷിനെയാ(26)ണ് ശിക്ഷിച്ചത്.
നാലുവയസ് മാത്രമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. അതിജീവിതയുടെ മാതാപിതാക്കളാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കേസിലെ രണ്ടാം പ്രതി ആയ പിതാവിനെ ആറുമാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വകവച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചു.
2019 നവംബറിൽ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം വീടിനുള്ളിലാണ് പീഡനം നടന്നത്. പ്രതി കുട്ടിയെ ഉപദ്രവിച്ച വിവരം യഥാസമയം പോലീസില്‍ അറിയിച്ചില്ല എന്നതാണ് മാതാപിതാക്കാളുടെ കുറ്റം.
അടൂർ എസ്എച്ച്ഒ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഇന്ത്യൻ ശിക്ഷാനിയമം പ്രകാരവും പോക്സോ ആക്ട് പ്രകാരവും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ. പിഴ തുക അടയ്ക്കാത്ത പക്ഷം 30 മാസം കൂടി അധിക തടവ് അനുഭവിക്കണം.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പിഴ തുക അടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണമെന്നും കൂടാതെ അതിജീവിതക്ക് പുനരധിവാസത്തിന് വേണ്ട സകലചെലവുകളും നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്കുള്ള പ്രത്യേക നിർദേശവും വിധി ന്യായത്തിലുണ്ട്.