കോഴിക്കോട് പുഴയില്‍ ചാടിയ ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Share our post

കോഴിക്കോട്: ഞായറാഴ്ച ചാലിയാര്‍ പുഴയില്‍ ചാടിയ ദമ്പതിമാരില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ജിതിന്‍ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വര്‍ഷയെ ചാടിയതിനുപിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ഒഴുക്കില്‍പ്പെട്ട ജിതിനുവേണ്ടി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം നിര്‍ത്തിവെച്ചിരുന്നു. തിങ്കളാഴ്ച പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ പത്തോടെയാണ് ഫറോക്ക് പാലത്തില്‍നിന്ന് ദമ്പതിമാര്‍ പുഴയില്‍ ചാടിയത്. മലപ്പുറം മഞ്ചേരി ജെ.ടി സ്‌കൂളിന് സമീപത്താണ് ഇവരുടെ വീട്. ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ലോറിയിലെ ഡ്രൈവര്‍ ഉടനെ തന്നെ വണ്ടി നിര്‍ത്തി ലോറിയില്‍ ഉണ്ടായിരുന്ന കയറിട്ടുകൊടുത്തു.
ജിതിന്‍ ഒഴുക്കില്‍ പെട്ടെങ്കിലും വര്‍ഷ കയറില്‍പ്പിടിച്ചു. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന തൊഴിലാളി പാലത്തിന് അരികിലെത്തി വര്‍ഷയെ തോണിയില്‍ കയറ്റി കരയ്‌ക്കെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചിരുന്നു.
ആറ് മാസം മുമ്പാണ് ജിതിനും വര്‍ഷയും വിവാഹിതരായത്. കുടുംബപരമായ തര്‍ക്കങ്ങളാണ് ഇരുവരും പുഴയില്‍ ചാടാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ജിതിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!