പിണറായിയിൽ സ്പെഷ്യാലിറ്റി ആസ്പത്രി ഉയരുന്നു

പിണറായി : സർക്കാർ ആതുരാലയങ്ങൾ കരുതലിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. രണ്ട് ബേസ്‌മെന്റ് നിലകൾ ഉൾപ്പെടെ ആറു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ രണ്ട് ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഒന്നാം നില എന്നിവയാണ് നിർമ്മിക്കുന്നത്. ഇതിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോർ എന്നിവയുടെ കോൺക്രീറ്റ് പൂർത്തിയായി. ഒന്നാം നില കോൺക്രീറ്റിനുള്ള പ്രവർത്തനം നടന്നു വരികയാണ്. തറയുടെ നിർമാണം ആരംഭിച്ചു.
രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെ നിർമാണമാണ് നടക്കുക. ഇതിനായി 13.29 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തിയത്. 2020 ൽ അതിന്റെ പ്രഖ്യാപനവും നടന്നു.
അത്യാഹിത വിഭാഗം, ഒ.പി, ഇ.എൻ.ടി, ഗൈനക്കോളജി, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യുകൾ, എസ്.ടി.പി, ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിങ്, ഡയാലിസിസ്, എക്സ്‌റേ യൂണിറ്റുകൾ, സ്കാനിങ് സെന്റർ എന്നിവ സജ്ജമാക്കും. കാർഡിയാക്, അർബുദം, ടിബി വിഭാഗം രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും. നിലവിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യാരോഗ്യ കേന്ദ്രമായ പിണറായി സി.എച്ച്.സി.യിൽ അത്യാധുനിക സ്‌പെഷ്യാലറ്റി സൗകര്യങ്ങൾ ആരംഭിക്കുന്നത് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും.
ബേസ്‌മെന്റ് രണ്ടിൽ – കെമിക്കൽ സ്റ്റോർ, ഫാർമസി സ്റ്റോർ, മോർച്ചറി, ഓക്സിജൻ യൂണിറ്റ് എന്നിവയും ബേസ്‌മെന്റ് ഒന്നിൽ ഡയഗ്നോസ്റ്റിക് വിഭാഗം, ലബോറട്ടറി, സി.ടി സ്കാൻ, എക്സ്റേ എന്നിവയുമാണ് നിശ്‌ചയിച്ചിട്ടുള്ളത്. ഗ്രൗണ്ട് ഫ്ളോറിൽ – വിവിധ ഒ.പി, ചെറിയ ശസ്ത്രക്രിയ, ലബോറട്ടറി, ഇ.സി.ജി, ഫാർമസി, റിസപ്‌ഷൻ എന്നിവയും ഒന്നാം നിലയിൽ – സർജറി, ഗൈനക്കോളജി, ഐ.സി.യു എന്നിവയും രണ്ടാം നിലയിൽ – ഒഫ്താൽമോളജി, ദന്തരോഗ ഒ.പി, ശസ്ത്രക്രമൊ വാർഡുകൾ, മുറികൾ എന്നിവയും മൂന്നാം നിലയും ഭരണവിഭാഗം എന്നിവയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.