കൊട്ടിയൂർ വൈശാഖോത്സവം ബുധനാഴ്ച സമാപിക്കും

കൊട്ടിയൂർ: ഒരുമാസത്തെ വൈശാഖോത്സവത്തിന് ബുധനാഴ്ച തൃക്കലശ്ശാട്ടോടെ സമാപനം. അടുത്ത ഉത്സവകാലംവരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയുടെ നിശ്ചലതയിൽ ലയിക്കും.
ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം നിവേദിക്കും. തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ ഉത്സവകാലത്ത് കൊട്ടിയൂരിൽ എത്തിച്ച ദേവതകളെയെല്ലാംവിഗ്രഹത്തിൽനിന്ന് തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കൂടിപതികൾ തേങ്ങയേറും നടത്തും.
അത്തം ചതുശ്ശതം സമർപ്പിക്കുന്നതോടെ പെരുമാൾ സ്ഥായിഭാവമായ തപശ്ചര്യയിലേക്ക് നീങ്ങുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകൾ ബുധനാഴ്ച പുലർച്ചവരെ നീളും.