പള്ളൂർ മൊബൈൽഷോപ് കവർച്ച; ഒന്നരവർഷം തടവും പിഴയും

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക് മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം തടവും ആൾ വീതം 500 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരാഴ്ച കൂടി കൂടുതൽ തടവ് അനുഭവിക്കണം. കവർച്ച സംഘത്തിലുൾപ്പെട്ട ഡൽഹി സുന്ദർ നഗരിയിലെ മുഹമ്മദ് ഷഫീക്ക് (28), സുന്ദർ നഗരി ഒ. ബ്ലോക്കിലെ വസീർ ഖാൻ (24), ഡൽഹി കപഷേരയിലെ രാഹുൽ ജയ്സ്വാൾ(28), ഡൽഹി കപഷേരയിലെ മുസ്ലിം ആലം (26) എന്നിവർക്കാണ് ജഡ്ജി റോസ് ലിൻ ശിക്ഷ വിധിച്ചത്. ഇ പ്ലാനറ്റ്, മോബി മൊബൈൽഷോപ് എന്നീ കടകളുടെ ഷട്ടർ കുത്തിത്തുറന്ന് ഏഴ് ലക്ഷം വില വരുന്ന മൊബൈൽ ഫോണുകളുമാണ് കവർന്നത്.
അന്നത്തെ പള്ളൂർ എസ്.ഐ പ്രതാപൻ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മാഹി സി.ഐ എ.ശേഖറിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഡൽഹിയിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജ്, എസ്.ഐ കെ.സി. അജയകുമാർ എ.എസ്.ഐ എസ് ജി. ഹരീഷ് ബാബു, സൂരജ് മുരളി എന്നിവരുടെ മേൽനോട്ടത്തിൽ പ്രോസിക്യൂഷന് വേണ്ടി എ.പി.പി അഡ്വ. എം.ഡി. തോമസ് ഹാജരായി.