Connect with us

Kerala

സ്‌കൂളുകളിൽ ഇന്ന്‌ ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും

Published

on

Share our post

തിരുവനന്തപുരം : വിദ്യാർഥികളിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച അവബോധം വളർത്താൻ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കും. ശുചീകരണവും സംഘടിപ്പിക്കും. ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായാണിത്‌. ആരോഗ്യ, തദ്ദേശ, പൊതുവിദ്യാഭ്യാസ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ്‌ തീരുമാനം. ആരോഗ്യ അസംബ്ലിയുടെ സംസ്ഥാന ഉദ്‌ഘാടനം വെള്ളി രാവിലെ ഒമ്പതിന്‌ തിരുവനന്തപുരം പേരൂർക്കട ഗവ. ഗേൾസ് ഹൈസ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ആരോഗ്യ പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകും. ഒരു ക്ലാസിൽ അഞ്ചിൽ കൂടുതൽ കുട്ടികൾ പനിബാധിച്ച് ഹാജരാകാതിരുന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ശനിയാഴ്ച സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണം നടത്തും. തദ്ദേശസ്ഥാപനങ്ങളിൽ വിവിധ വകുപ്പ്‌ പ്രതിനിധികളുടെ സംയുക്തയോഗം അടുത്തയാഴ്ച ചേരും. തദ്ദേശം, തൊഴിൽ, കൃഷി, ക്ഷീരവികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശമന്ത്രി എം.ബി. രാജേഷ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്‌ എഴുപതിനായിരത്തിലധികം പേരാണ്‌ പനി ബാധിച്ച്‌ ചികിത്സ തേടിയത്‌. കഴിഞ്ഞവർഷം ഇത്‌ എൺപതിനായിരത്തിലധികമായിരുന്നു. ഇടവിട്ടുള്ള മഴയാണ്‌ കൊതുകിന്റെ പ്രജനനത്തിനും ഡെങ്കിപ്പനിയ്ക്കും കാരണമാകുന്നതെന്ന്‌ മന്ത്രി വീണാ ജോർജ് പറഞ്ഞു.

മേയിൽതന്നെ പനി പ്രതിരോധത്തിനുള്ള നടപടികൾ ആരോഗ്യവകുപ്പ്‌ ആരംഭിച്ചിരുന്നു. ജില്ലകളിൽ പനി കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയാണ്‌ പ്രതിരോധം ഉറപ്പാക്കുന്നത്‌. എലിപ്പനി സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ തൊഴിലുറപ്പ്‌ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ക്ഷീരകർഷകർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പുലർത്തണം. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ എന്നിവ ഉടമകൾ വൃത്തിയായി സൂക്ഷിക്കണം. ഇത്‌ ചെയ്യാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമംപ്രകാരം നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ  ഉൾപ്പെടുത്തേണ്ടത്
 
മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.
ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.

പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.

പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.

കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.

കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.

ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.

കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.

കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.

പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.

വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.

കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .

വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.

കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .

പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം.
 


Share our post

Kerala

സൈബർ തട്ടിപ്പുകാരെ നേരത്തെ അറിയാം; വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ

Published

on

Share our post

തിരുവനന്തപുരം:സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേരള പൊലീസ് വ്യക്തമാക്കി.തട്ടിപ്പുകാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.ശേഷം Suspect Repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന് മുന്നറിയിപ്പായി നൽകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്‌സ്ആപ് നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്.


Share our post
Continue Reading

Kerala

കെ-സ്‍മാര്‍ട്ടില്‍ സ്‍മാര്‍ട്ടായി കേരളം; ഇതുവരെ തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം ഓണ്‍ലൈന്‍ അപേക്ഷകള്‍

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്‍.2024 ജനുവരി ഒന്ന് മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതില്‍ 2311357 ഫയലുകളും തീര്‍പ്പാക്കി. ആകെ കെ-സ്മാര്‍ട്ട് മുഖേന കൈകാര്യം ചെയ്ത ഫയലുകളുടെ 75.6 ശതമാനമാണ് ഇത്. 504712 ഫയലുകള്‍ നിലവില്‍ വിവിധ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് അറിയാന്‍ നിലവില്‍ സംവിധാനം കെ-സ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.ഭാവിയില്‍ ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും. 2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.


Share our post
Continue Reading

Kerala

ഫോണ്‍ ഉപയോഗം ഒരു മണിക്കൂറില്‍ കൂടുതലാണോ, മയോപിയ ഉറപ്പ്

Published

on

Share our post

മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ, നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ടൈം ഉള്ളവര്‍ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്.അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്.

സ്‌ക്രീന്‍ സമയത്തില്‍ ദിവസേന ഒരു മണിക്കൂര്‍ വര്‍ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കും എന്നാണ് ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായ പൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്‌ക്രീന്‍ സമയം ഹ്രസ്വദൃഷ്ടിക്ക് വഴി വയ്ക്കുന്നു എന്ന സാഹചര്യം ഗവേഷകര്‍ പറയുന്നത്. സ്‌ക്രീന്‍ സമയം ഒന്ന് മുതല്‍ നാല് മണിക്കൂര്‍ അധികം ഉള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത പതിന്‍മടങ്ങാണെന്നും റിപ്പോര്‍ട്ട് പറയുന്നു.സ്‌ക്രീന്‍ സമയം വര്‍ധിക്കുന്നതിനനുസരിച്ച് മയോപിയ പിടിപെടാനുള്ള സാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. ഒരു ദിവസം നാല് മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 97 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍, ഒരു മണിക്കൂറില്‍ കുറവ് സ്‌ക്രീന്‍ സമയം എന്നത് സുരക്ഷിതമാണെന്ന് അടിസ്ഥാനമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘനേരം ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ പല ശാരീരിക പ്രശ്‌നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ ചെലവഴിക്കുന്നനര്‍ക്ക് തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നേരത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ് , പൊണ്ണത്തടി, ശരീരവേദന, നടുവേദന മറ്റ് ജീവിത ശൈലി രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പതിവാണെന്ന് വിദഗ്ധര്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!