എ.ഐ ക്യാമറയുടെ കണ്ണിൽപ്പെടാതിരിക്കാൻ എന്തെല്ലാം പെടാപ്പാട്, എന്നിട്ടും പിടിവീണു; കൊല്ലത്ത് യുവാക്കൾ ചെയ്തത്

കൊല്ലം: എ.ഐ ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ഒരു പരിധിവരെ അറുതി വന്നിരിക്കുകയാണ്. എന്നിരുന്നാലും നിയമം ലംഘിക്കാനുള്ള പ്രവണതയ്ക്ക് വലിയ മാറ്റം വന്നില്ല. എ.ഐ ക്യാമറകളിൽ നിന്ന് രക്ഷപ്പെടാൻ നമ്പർ പ്ളേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞ യുവാക്കൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായിരിക്കുന്നത് ഇതിന് ഉദാഹരണമാണ്.
ചെമ്മക്കാട് ഓവർ ബ്രിഡ്ജിന് സമീപം നടന്ന പരിശോധനയിലാണ് യുവാക്കൾ പിടിയിലാവുന്നത്. ഒരു ബൈക്കിൽ മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും പിന്നിലേത് മടക്കിവച്ച് മാസ്‌ക് കൊണ്ട് മറച്ച നിലയിലുമായിരുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൈക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ വാഹനം അഞ്ചാലുംമൂട് പൊലീസിന് കൈമാറി.നമ്പരില്ലാത്തതും സൈലൻസർ മാറ്റിവച്ച് അമിത ശബ്ദം ഉണ്ടാക്കുന്നതുമായിരുന്നു രണ്ടാമത്തെ ബൈക്ക്. മറ്റൊന്നിന് പിന്നിൽ മാത്രം നമ്പർ ഇല്ലായിരുന്നു. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ. കുഞ്ഞുമോൻ, എ.എം.വി.ഐമാരായ വി. ലീജേഷ്, വി. ബിജോയ്, റോബിൻ മെൻഡസ് എന്നിവർ ചേർന്നാണ് വാഹന പരിശോധനയിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.