പട്ടാഴി സ്വദേശിയുടെ മരണം; പ്രാദേശിക ഓൺലൈൻ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം: പട്ടാഴിയില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രാദേശിക ഒാണ്‍ലൈന്‍ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്പോട്ട് ന്യൂസ് എന്ന പേരില്‍ സ്ഥാപനം നടത്തിയ അനീഷ്കുമാറാണ് അറസ്റ്റിലായത്.
പട്ടാഴി താഴത്തുവടക്ക് കാവുവിളയില്‍ വീട്ടില്‍ 33 വയസുളള രഞ്ജുപൊടിയന്‍ ആത്മഹത്യ ചെയ്ത കേസിലാണ് പ്രാദേശിക ഒാണ്‍ലൈന്‍ നടത്തിപ്പുകാരനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.സ്പോട്ട് ന്യൂസ് ഒാണ്‍ലൈന്‍ ഉടമ കോളൂര്‍മുക്കില്‍ അനീഷ്കുമാറാണ് അറസ്റ്റിലായത്. അനീഷ്കുമാറിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നാലുവര്‍ഷം മുന്‍പ് മരിച്ച പ്രദേശത്തെ വയോധികന്റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജുപൊടിയന്‍ വിഡിയോയിലൂടെ ഉന്നയിച്ച ആരോപണമാണ് തുടക്കം. വിഡിയോ ഒാണ്‍ലൈന്‍ വഴി അനീഷ്കുമാര്‍ പ്രചരിപ്പിച്ചു.
രഞ്ജുപൊടിയന്‍ പതിനേഴിന് ആത്മഹത്യ ചെയ്തു. വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തി വാര്‍ത്ത ചെയ്ത ചെയ്ത അനീഷാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് രഞ്ജുപൊടിയന്‍ കുറിപ്പെഴുതിയിരുന്നു. ഇതാണ് അനീഷിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. അനീഷിനെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെടുകയും പട്ടാഴി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.