നിർമാണം പൂർത്തിയായി പള്ളിക്കര റെയിൽവേ മേൽപ്പാലം, ഉടൻ തുറന്നു കൊടുത്തേക്കും

നീലേശ്വരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ പള്ളിക്കര റെയിൽവേ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തിങ്കളാഴ്‌ച നടക്കുന്ന ചർച്ച നിർണയകമാവും. ശനിയാഴ്ച കലക്ടർ കെ. ഇമ്പശേഖർ നടത്തിയ ഇടപെടലാണ് പാലം താൽക്കാലികമായി തുറക്കാനുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
റെയിൽപ്പാളത്തിലെ അറ്റകുറ്റപണികൾക്കായി 15 ദിവസത്തേക്ക് പള്ളിക്കര ലെവൽ ക്രോസ് അടക്കുമ്പോൾ ഗതാഗതം ദുരിതമാകുമെന്ന ജനങ്ങളുടെ പരാതിയെത്തുടർന്നായിരുന്ന കലക്ടറുടെ അടിയന്തിര ഇടപെടൽ.
മഴക്കാലം ശക്തിപ്പെടും മുമ്പേ പാലം പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ദേശീയപാത ഡിവിഷണൽ മാനേജരുമായി കലക്ടർ നടത്തുന്ന ചർച്ചയിൽ തീരുമാനമാകും.
2018- ഒക്ടോബറില്‍ പി കരുണാകരന്‍ എം.പിയായിരിക്കുമ്പോഴായിരുന്നു പാലം നിര്‍മാണം ആരംഭിച്ചത്. പി. കരുണാകരന്റെ നിരന്തര ഇടപെടലും, സി.പി.ഐ. എം നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളുമാണ് പാലം യാഥാർഥ്യമാക്കിയത്.
260 ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം ഉറപ്പു നല്‍കിയത്. 2021ൽ പണി പൂർത്തീകരിക്കേണ്ടതെങ്കിലും 2020ൽ തന്നെ പണി പൂർത്തികരിക്കുമെന്ന് കരാറുകാരായ എറണാകുളത്തെ ഇ. കെ. കെ ഇൻഫ്രാസ്ട്രെക്‌ചർ കമ്പനി അധികൃതർ അറിയിച്ചിരുന്നു. കോവിഡിനെത്തുടർന്ന് പിന്നീട് കരാർ നീട്ടിനൽകി. 64.44 കോടി രൂപ ചെലവിൽ പണിത മേൽപ്പാളത്തിന് 780 മീറ്റർ നീളവും 45 മീറ്റർ റോഡ് വീതിയുമുണ്ട്.