കട്ടനടിക്കാം… പത്രം വായിക്കാം… രാഷ്ട്രീയ ചർച്ചയുമാകാം

ന്യൂമാഹി: കട്ടൻ ചായയും പരിപ്പ് വടയും കഴിക്കാം… ചൂടൻവാർത്തകൾ വായിക്കാം… വാർത്തകളെ കുറിച്ച് ചൂടൻ ചർച്ചയുമാകാം… മാത്രമല്ല, രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം, സൗഹ്യദം ഊട്ടിയുറപ്പിക്കുകയുമാകാം. മാഹി – തലശ്ശേരി ദേശീയ പാതയ്ക്കരികിലെ കുറിച്ചിയിൽ ബസാറിലെ എ.വി ചന്ദ്രദാസിന്റെ കോരൻസ് ഹോട്ടലാണ്, അര നൂറ്റാണ്ടിന്റെ പതിവ് തെറ്റിക്കാതെ, നാട്ടുവായനയുടെ പ്രഭവ കേന്ദ്രമായി നിലനിൽക്കുന്നത്.
കുറിച്ചിയിൽ ബസാറിൽ ഒരു വായനശാല ഇല്ലാത്തതിനെ തുടർന്നാണ്, ചന്ദ്രദാസ് തന്റെ ഹോട്ടലിന് മുന്നിൽ വായനാ കോർണർ ഒരുക്കിയത്. മലയാളത്തിലെ പ്രമുഖപത്രങ്ങളും, ആനുകാലികങ്ങളുമെല്ലാം ദശകങ്ങളായി വായനാ കോർണറിലുണ്ട്.ജനസേവനത്തിലൂടെ ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കാനും ചന്ദ്രദാസനായി. പത്ത് വർഷക്കാലം ജനപ്രതിനിധിയായിരുന്നു.
ശ്രീനാരായണ ദർശനങ്ങൾ നെഞ്ചേറ്റിയ ഈ മനുഷ്യ സ്‌നേഹി, എസ്.എൻ. ട്രസ്റ്റ് അംഗവും, ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന്റെ സാരഥിയുമാണ്. രോഗി പരിചരണം, തന്റെ കടയുടെ മുന്നിലും പിന്നിലുമുള്ള റെയിൽ, റോഡ് അപകടങ്ങളിൽ പെടുന്നവരുടെ അടിയന്തര ശുശ്രൂഷ, അപമൃത്യു ഉണ്ടാകുമ്പോഴുളള അടിയന്തര നടപടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇവയെല്ലാം ഈ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
വായനാലോകത്തെത്തിച്ചത്….അന്തിയാകും വരെ ജോലി ചെയ്തു വരുന്ന പിതാവ് ഗോവിന്ദൻ മേസ്ത്രി, കുളിയും കഴിഞ്ഞ് രാത്രി വൈകും വരെ പത്രവായനയിൽ മുഴുകിയിരിക്കുന്നത് കണ്ടുകൊണ്ടാണ് ചന്ദ്രദാസ് വളർന്നത്. ശ്രീനാരായണ സ്‌കൂളിലെ പഠന കാലത്ത് അധ്യപകൻ അസംബ്ലിയിൽ മുറതെറ്റാതെ ഉച്ചത്തിൽ പത്രം വായിച്ചു കേൾപ്പിക്കുമായിരുന്നു.
വീട്ടിന്നടുത്ത ദിനേശ് ബീഡിക്കമ്പനിയിലെ ഉച്ചത്തിലുള്ള നിലയ്ക്കാത്ത പത്ര പാരായണവും ചന്ദ്രദാസിന്റെ കാതുകളിൽ പതിച്ചു കൊണ്ടേയിരുന്നു.ഇന്ന് നാട്ടിലെ മികച്ച വായനക്കാരനായി മാറിയ ചന്ദ്രദാസിനെ വായനയുടെ അനന്തമായ ലോകത്തേക്കെത്തിച്ച ഘടകങ്ങൾ ഇതൊക്കെയാണ്. കോൺഗ്രസ്സുകാരനായ അച്ഛനിൽനിന്നും ചന്ദ്രദാസ് കമ്മ്യൂണിസ്റ്റായി മാറിയതും വായനയിലൂടെ തന്നെ.