എല്ലാ പനിയും വൈറൽ പനി അല്ല, അശ്രദ്ധ മരണകാരണമായേക്കാം, ഈ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ ജില്ല പനിച്ചൂടിലാണ്. വ്യാപകമായ പനി എച്ച്1 എൻ1 ആകാനുള്ള സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ജില്ലയിൽ ഈ വർഷം 22 പേർക്ക് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു.
ഇതിൽ 18 ഉം റിപ്പോർട്ട് ചെയ്തത് ഈ മാസമാണ്.പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചക്കകം കുറയും.
എന്നാൽ ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസിനുമുകളിലുള്ള വർ, പൊണ്ണത്തടിയുള്ളവർ, മറ്റു ഗുരുതരരോഗമുള്ളവർ എന്നിവർ കൃത്യമായി ചികിത്സ നേടാതിരുന്നാൽ സ്ഥിതി ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്.
ഇത് മരണകാരണമാവുകയും ചെയ്യാം. എത്രയും വേഗം വിദഗ്ദ്ധ ചികിത്സ തേടാൻ ശ്രദ്ധിക്കണം.ആന്റി ബയോട്ടിക്ക് പോരഎച്ച്1 എൻ1 ഇൻഫ്‌ളുവൻസയ്ക്ക് ഫലപ്രദ മരുന്നായ ഒസൾട്ടമാവിർ എന്ന ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകൾ ഇതിനെതിരേ ഫലപ്രദമല്ല. ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് പനിബാധിച്ചാൽ ഒസൾട്ടമാവിർ ഗുളിക കൂടി നൽകാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകും.
ചികിത്സാ മാർഗനിർദേശങ്ങൾ വിശദീകരിക്കാൻ ജില്ലയിലെ സർക്കാർ, സ്വകാര്യ ആസ്പത്രികൾക്ക് നിർദേശം നൽകുമെന്ന് ഡി.എം.ഒ പറഞ്ഞു.മാസ്ക് ഉപയോഗം ഗുണംഎച്ച്1എൻ1 ഇൻഫ്‌ളുവൻസ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്.
പനിബാധിതർ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കാനും അടിക്കടി സോപ്പുപയോഗിച്ച് കൈ കഴുകാനും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം.രോഗം മൂർച്ഛിക്കുന്നത് തടയാൻ ഗർഭിണികളെ ആഴ്ചയിൽ മൂന്നുദിവസം ഫോണിൽ ബന്ധപ്പെട്ടു പനി വിവരം അന്വേഷിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഡോ.എൻ.പ്രിയ ഡി.എം.ഒഈ മാസം സ്ഥിരീകരിച്ചത് 18.