കേളിയില്ലാതെ മഞ്ചക്കൽ ജലകേളി സമുച്ചയം

മാഹി: മയ്യഴിപ്പുഴയുടെ വീതിയേറിയ കരയിൽ പ്രകൃതി രമണീയമായ മഞ്ചക്കലിലെ ജലകേളീ സമുച്ചയം ആരാലും ശ്രദ്ധിക്കപ്പെടാതെ നാശോന്മുഖമാകുന്നു. ഏറെ പ്രതീക്ഷകളോടെ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇവിടുത്തെ പ്രകൃതി സൗഹൃദ പാർക്ക് തീർത്തും അനാഥമാണിന്ന്.
ഇതോടനുബന്ധിച്ചുള്ള പി.ടി.ഡി.സിയുടെ ജലകേളീ സമുച്ചയവും കോഫി ഹൗസുമെല്ലാം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രവർത്തനരഹിതമായി.സ്പീഡ് ബോട്ട്, കയാക്ക്, പെഡൽ ബോട്ട്, സെയിൽ ബോട്ട്, റോ ബോട്ട് തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമാണ്. കാന്റീൻ അടച്ചു പൂട്ടി. പൊതുശൗചാലയവും അടച്ചിട്ട നിലയിലാണ്.
സമുച്ചയത്തിലെ ഇരിപ്പിടങ്ങൾ പലതും നശിച്ചു. പതിനാലോളം ജീവനക്കാരുണ്ടായിടത്ത് ഇപ്പോൾ രണ്ട് സ്ഥിരംജീവനക്കാർ മാത്രമേയുള്ളു. അഞ്ച് ടൂറിസ്റ്റ് ഗാർഡുമാരുണ്ട്. പി.ടി.ഡി.സിയുടെ ഒരു ബോട്ട് മാത്രം ഇപ്പോൾ മാഹി ടാഗോർ പാർക്ക് .
പരിസരത്തു നിന്നും സർവീസ് നടത്തുന്നുണ്ട്.മഞ്ചക്കലിലെ കാന്റീനിനോടൊപ്പം പുഴയോര നടപ്പാതയിലുള്ള പി.ടി.ഡി.സിയുടെ കാന്റീനും അടച്ചുപൂട്ടിയിരിക്കുകയാണ്.നൂറുകണക്കിന് സഞ്ചാരികളുടെ മനം കവർന്നിരുന്ന മഞ്ചക്കൽ ഉല്ലാസ കേന്ദ്രമാകെ ആൾ സഞ്ചാരമില്ലാതായതോടെ, കാടുപിടിച്ച് ഇഴ ജീവികളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
രാത്രികാലമായാൽ സാമൂഹ്യ വിരുദ്ധരുടെ താവളവുമാകും. ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പുതുച്ചേരി സർക്കാർ മയ്യഴിയിലെ ഏറ്റവും മനോഹരമായ ഈ കേന്ദ്രത്തെ തീർത്തും അവഗണിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.നുകരാം മയ്യഴിയുടെ വശ്യഭംഗിമയ്യഴിപ്പുഴയോരത്തെ മഞ്ചക്കൽ പാറയിലിരുന്ന് പുലർകാലം കിഴക്കോട്ട് നോക്കിയാൽ അങ്ങകലെ നീലിച്ച കുറ്റ്യാടി മലനിരകളിൽ നിന്നുള്ള സൂര്യോദയത്തിന്റെ മനോഹാരിത ആസ്വദിക്കാം.
ശ്രീനാരായണ ഗുരു ധ്യാനമിരുന്ന പാറ ഇവിടെയാണ്. ഇവിടെയിരുന്നാൽ തൊട്ടു മുന്നിലുള്ള പുഴയ്ക്ക് കുറുകെയുള്ള റെയിൽവെ പാലത്തിലൂടെ തീവണ്ടികൾ കടന്നു പോകുന്നതും സ്വച്ഛമായൊഴുകുന്ന പുഴയുടെ സൗന്ദര്യവും നുകരാം. പുഴയോര നടപ്പാതയിലൂടെ കാറ്റേറ്റ് പ്രകൃതി സൗന്ദര്യം നുകർന്ന് നടക്കാം. നടപ്പാത മൂന്ന് കിലോമീറ്റർ പിന്നിട്ട് മയ്യഴി തുറമുഖത്തിന്റെ പുലിമുട്ടിലാണ് സമാപിക്കുന്നത്.
മഞ്ചക്കൽ ഉല്ലാസ കേന്ദ്രവും മൂപ്പൻ കുന്നിലെ ടൂറിസ്റ്റ് പോയിന്റും നവീകരിക്കാനും മഞ്ചക്കൽ ജലകേളി സമുച്ഛയത്തിലെ കാന്റീൻ നടത്തിപ്പിനും ടെൻഡർ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഉദ്യാനം നവീകരിക്കാനും നടപടികളാരംഭിച്ചിട്ടുണ്ട്.