Kerala
ആസ്പത്രിയിൽ അർധരാത്രിയിലെത്തിയത് മകനെ കാണിക്കാൻ, തിരിച്ചു പോകുംവഴി അപകടം; അച്ഛനും മകനും ദാരുണാന്ത്യം

അരിമ്പൂർ: രോഗിയുമായി വന്ന ആംബുലൻസും ആസ്പത്രിയിൽ നിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏകമകൻ അദ്രിനാഥ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ജിതിന്റെ ഭാര്യ തളിക്കുളം യത്തീംഖാനയ്ക്കു സമീപം താമസിക്കുന്ന നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ എറവ് അഞ്ചാംകല്ലിൽ കപ്പൽപള്ളിക്കു മുന്നിൽ വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അദ്രിനാഥ് ഛർദിച്ചതിനെത്തുടർന്ന് രാത്രി 12.30-ഓടെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ കാണിക്കാൻ വന്നതായിരുന്നു കുടുംബം. ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവറായ ജിതിൻ, സഹോദരന്റെ ഓട്ടോ ടാക്സിയിലാണ് ആസ്പത്രിയിലേക്ക് വന്നത്.
ആസ്പത്രിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. വണ്ടിയോടിച്ചിരുന്ന ജിതിൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്രിനാഥ് ചികിത്സയ്ക്കിടെ ഉച്ചയ്ക്ക് 2.55-ന് മരിച്ചു.
നട്ടെല്ലിന് പരിക്കേറ്റ നീതു ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണന് രണ്ട് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. ഇരുവരെയും ഓട്ടോ ടാക്സി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആസ്പത്രിയുടേതാണ് ആംബുലൻസ്. സുകുമാരനാണ് ജിതിന്റെ അച്ഛൻ. അമ്മ: ഷൈല. സഹോദരൻ: ജിജു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. ആംബുലൻസിന്റെ മുൻഭാഗവും തകർന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അന്തിക്കാട് പോലീസും അഗ്നിരക്ഷാസേനയുമെത്തി.
റോഡിൽ എതിർവശത്തെ ട്രാക്കിലേക്ക് കയറിയ ഓട്ടോ ടാക്സി പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചുകയറുന്ന ദൃശ്യം റോഡരികിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ പുറത്തേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അരിമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡ് നിവാസികൾ വഴിയോരത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
സഹായം തേടി പഞ്ചായത്ത്
തളിക്കുളം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നീതുവിനും അച്ഛൻ കണ്ണനും വേണ്ടി സഹായമഭ്യർഥിച്ച് തളിക്കുളം ഗ്രാമപ്പഞ്ചായത്ത്. 12-ാം വാർഡിലാണ് ഇവർ താമസിക്കുന്നത്. ഇരുവർക്കും ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി 96057 84991 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അഭ്യർഥിച്ചു.
Kerala
താമരശേരി കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്


കോഴിക്കോട്: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ചു വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. നിലവിൽ പരിശോധന നടക്കുന്നത് ചുങ്കത്താണ്.വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജി.വി.എച്ച്.എസ്.എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.
Kerala
മനുഷ്യ-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ


തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ. വനാതിർത്തികളിൽ ഇതുവഴി വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ച റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറാ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാകും നിരീക്ഷണം.
കേരളത്തിലെ വനത്തിലെ സാഹചര്യം വിലയിരുത്തി മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നക്കാരായ വന്യജീവികളെ തിരിച്ചറിയും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാകും. ഇതിനുള്ള പ്രാരംഭനടപടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങി. വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.
Kerala
ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി


തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.
അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.
വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.
ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ് ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്