Kannur
വിവാഹം കഴിഞ്ഞ് രണ്ട് മാസം;യുവതിയുടെ മരണത്തില്‍ പരാതി

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. പിണറായി പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്റെ(24) മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്.
യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ കതിരൂര്‍ പോലീസിലും നേരത്തെ പരാതി നല്‍കിയിരുന്നു.
ജൂണ്‍ പത്താംതീയതി അര്‍ധരാത്രിയാണ് ഐ.ടി. എന്‍ജിനീയറായ മേഘയെ ഭര്‍ത്താവ് സച്ചിന്റെ കതിരൂര്‍ നാലാംമൈലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് പിന്നാലെയാണ് ഭര്‍തൃവീട്ടിലെ രണ്ടാം നിലയില്‍ മേഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും മൃതദേഹത്തില്‍ അടിയേറ്റതെന്ന് സംശയിക്കുന്ന ചില പാടുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി. എന്‍ജിനീയറായിരുന്നു മേഘ. 2023 ഏപ്രില്‍ രണ്ടാംതീയതിയാണ് ഫിറ്റ്‌നസ് ട്രെയിനറായി ജോലിചെയ്യുന്ന സച്ചിനും മേഘയും വിവാഹിതരായത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും സച്ചിന്റെ വീട്ടുകാരാണ് വിവാഹാലോചനയുമായി വന്നതെന്നുമാണ് മേഘയുടെ പിതാവ് മനോഹരന്‍ പറയുന്നത്.
”ഇരുവരും തമ്മില്‍ കോളേജില്‍വെച്ചുള്ള പരിചയമായിരുന്നു. തലശ്ശേരി കൊടുവള്ളിയിലെ കോളേജിലാണ് ഇവര്‍ പഠിച്ചിരുന്നത്. മാര്‍ച്ച് മാസത്തില്‍ സച്ചിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വീട്ടില്‍വന്നു. കഴിഞ്ഞ ജൂലായിലാണ് എന്റെ മൂത്തമകളുടെ വിവാഹം കഴിഞ്ഞത്. അതിനാല്‍ ഉടനെതന്നെ ഇളയമകളുടെ കൂടി വിവാഹം നടത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് അവരോട് പറഞ്ഞു.
എന്നാല്‍ മേയ് മാസത്തിനുള്ളില്‍ സച്ചിന്റെ വിവാഹം നടത്തണമെന്നാണ് ജ്യോത്സ്യന്റെ നിര്‍ദേശമെന്നും എത്രയുംവേഗം വിവാഹം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. മകളും നേരത്തെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു.
മേയ് മാസത്തില്‍ കോഴിക്കോട്ടെ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കേണ്ടതാണെന്നും ജോലിക്ക് കയറിയാല്‍ പിന്നീട് അവധിയെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വിവാഹം അതിന് മുമ്പ് തന്നെ നടത്തണമെന്നുമായിരുന്നു മകളുടെയും ആവശ്യം. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്താമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. സച്ചിനുമായുള്ള വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് വരെ മകള്‍ ഭീഷണിപ്പെടുത്തി.
സച്ചിനുമായുള്ള ബന്ധത്തില്‍ താത്പര്യമില്ലാതിരുന്നിട്ടും മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത്. സച്ചിനുമായുള്ള ബന്ധത്തിന് എനിക്കോ ബന്ധുക്കള്‍ക്കോ താത്പര്യമുണ്ടായിരുന്നില്ല. മകളോട് ഫോണില്‍പോലും വളരെ മോശമായാണ് അയാള്‍ സംസാരിച്ചിരുന്നത്. ഒരിക്കല്‍ മകളുടെ ഫോണിലേക്ക് അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ആണ് വിളിച്ചത്.
ഹലോ എന്ന് പറയുന്നതിന് മുന്‍പ് തന്നെ അയാള്‍ വളരെ മോശംവാക്കുകളാണ് പറഞ്ഞത്. മകളാണ് ഫോണെടുത്തതെന്ന് കരുതി അസഭ്യവര്‍ഷമായിരുന്നു. ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോള്‍ അവള്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നോ മര്‍ദിച്ചുവെന്നോ മകള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. മകളുടെ മരണശേഷം അവളുടെ സുഹൃത്തുക്കളാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.
വിവാഹശേഷം സച്ചിന്‍ മകളെ ഉപദ്രവിച്ചിരുന്നതായി അവളുടെ സുഹൃത്തുക്കളാണ് പറഞ്ഞത്”, മനോഹരന്‍ വിശദീകരിച്ചു.വിവാഹത്തിന് പിന്നാലെ മേഘയുടെ പുതിയ ഫോണ്‍ സച്ചിന്‍ കൈക്കലാക്കിയിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. മേഘയുടെ ഫോണിലേക്ക് ആരെല്ലാം വിളിക്കുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഒരിക്കല്‍ അവളുടെ കൂട്ടുകാരി വിളിച്ചപ്പോള്‍ സച്ചിന്‍ ദേഷ്യപ്പെട്ട് സംസാരിച്ചതായും പറയുന്നു.
ജൂണ്‍ പത്താം തീയതി ശനിയാഴ്ച ഉച്ചവരെ മകള്‍ തങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണശേഷം ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടെന്നും അവിടെ പോകണമെന്നും പറഞ്ഞാണ് അവള്‍ വീട്ടില്‍നിന്നിറങ്ങിയത്. ശനിയാഴ്ച രാത്രി മകളെ ഭര്‍ത്താവ് മര്‍ദിച്ചോ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചോ എന്നൊന്നും അറിയില്ല. പലരും പലതും പറയുന്നുണ്ടെന്നും മനോഹരന്‍ പറഞ്ഞു.
മുഖത്ത് പാടുകള്‍, ശമ്പളം മുഴുവനും കൈക്കലാക്കി…
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ മകളുടെ മരണവിവരം ശനിയാഴ്ച അര്‍ധരാത്രി തന്നെ അറിയിച്ചിരുന്നില്ലെന്നാണ് പിതാവ് മനോഹരന്‍ പറയുന്നത്. വാവ എന്നാണ് അവളെ വിളിക്കുന്നത്. പിറ്റേ ദിവസം രാവിലെ അടുത്ത ബന്ധുക്കളെത്തിയാണ് വാവ ചെറിയ റോങ് ചെയ്തുകളഞ്ഞെന്ന് പറഞ്ഞത്. അവള്‍ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ അടുത്തുള്ളവരെല്ലാം വീട്ടിലേക്ക് എത്തിയതോടെ എന്തോ സംഭവിച്ചെന്ന് മനസിലായി. അപ്പോളാണ് മരണവിവരം പറയുന്നത്. പക്ഷേ, മകളുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മുഖത്ത് ഇടതുഭാഗത്തായി ചില പാടുകള്‍ കണ്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു.
തല്ലിയ പാടുകളാണെന്നാണ് സംശയമെന്നും അവര്‍ പറയുന്നു. മകളുടെ മൃതദേഹം ഞാന്‍ കണ്ടിരുന്നില്ല. സംഭവത്തില്‍ സ്ത്രീധനം സംബന്ധിച്ചോ സാമ്പത്തികമായോ പരാതികളൊന്നുമില്ല. എന്നാല്‍ സച്ചിന് വേറൊരു ബന്ധമുണ്ടെന്നും അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇത്തരംകാര്യങ്ങളെല്ലാം മകളുടെ മരണശേഷമാണ് ഞങ്ങളറിയുന്നത്.
മരണത്തിന്‌റെ രണ്ടുദിവസം മുന്‍പാണ് മകള്‍ക്ക് ശമ്പളം കിട്ടിയത്. എന്നാല്‍ ശമ്പളം മുഴുവന്‍ ഭര്‍ത്താവ് കൈക്കലാക്കി. മകളുടെ എ.ടി.എം കാര്‍ഡ് അടക്കം അവന്റെ കൈയിലായിരുന്നു. ശനിയാഴ്ച രാവിലെ ഡോക്ടറുടെ അടുത്ത് പോകാന്‍ മകള്‍ എന്നോട് പണം ചോദിച്ചിരുന്നു.
കഴിഞ്ഞദിവസമല്ലേ ശമ്പളം കിട്ടിയത് പണം തരില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയാണ് പണംനല്‍കിയത്. മദ്യംകഴിച്ചാല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നരീതിയാണ് മകളുടെ ഭര്‍ത്താവിനുള്ളതെന്നാണ് പലരും പറയുന്നതെന്നും മനോഹരന്‍ ആരോപിച്ചു.
മേഘയുടെ മരണത്തില്‍ കതിരൂര്‍ പോലീസിലാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം പോലീസ് സംഘം മേഘയുടെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വനിതാ കമ്മീഷനില്‍നിന്നുള്ളവരും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായും പിതാവ് മനോഹരന്‍ പറഞ്ഞു.
മകളുടെ തിരിച്ചറിയല്‍രേഖകളും സ്വര്‍ണവും സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുത്തു. മൊബൈല്‍ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണത്തില്‍ 42 ഗ്രാമിന്റെ കുറവുണ്ട്.
ഇത് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണയപ്പെടുത്തിയതാണെന്ന് ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് തിരികെനല്‍കാമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിക്കും പരാതി നല്‍കും, മുഖ്യമന്ത്രി നാട്ടിലെത്തുന്നദിവസം അദ്ദേഹത്തെ നേരിട്ടുകണ്ട് പരാതി നല്‍കാനാണ് തീരുമാനമെന്നും മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മനോഹരന്‍ ആവശ്യപ്പെട്ടു.
അന്വേഷണം തുടരുന്നു- പോലീസ്
മേഘയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കതിരൂര്‍ പോലീസ് പ്രതികരിച്ചു. കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kannur
കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.
നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.
ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.
യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ
* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ
* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കുള്ള നിർദേശങ്ങൾ
* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Kannur
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.
നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.
Kannur
കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.
പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്