India
നാട്ടിലേക്ക് പണമയക്കാനുള്ള കഷ്‌ടപ്പാടുകൾ ഉടൻ മാറും, വിദേശ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് മലയാളികൾക്ക് പ്രയോജനം

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്ക് ഉടൻ തന്നെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി.
പല ഗൾഫ് രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചതിനാൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) ഇതിനായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ബഹ്റൈനും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി യു.പി.ഐ സേവനം വിപുലീകരിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും മറ്റ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും ഇന്ത്യൻ മിഷൻ ഓഫീസുകളും ഇതിനുള്ള ചർച്ചകൾ സുഗമമാക്കിയിട്ടുണ്ടെന്ന് എൻ.പി.സി.ഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ദിലീപ് അസ്ബെ പറഞ്ഞു. ജൂണിൽ ഇന്ത്യ 10 ബില്യൺ യു.പി.ഐ ഇടപാടുകൾ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണമയയ്ക്കൽ ലളിതമാകും
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ താമസിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് അതിർത്തി കടന്നുള്ള പണമയയ്ക്കൽ ലളിതമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളുമായി ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ സംവിധാനങ്ങൾ സ്ഥാപിക്കാൻ എൻ.പി.സി.ഐ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. യു.പി.ഐ സേവനം ഗൾഫിലേക്ക് വ്യാപിപ്പിച്ചാൽ അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് സുഗമമായി അയയ്ക്കാൻ സാധിക്കും.
സൗകര്യമൊരുക്കി സിംഗപ്പൂർ
ഇന്ത്യയും സിംഗപ്പൂരും ഈ വർഷമാദ്യം ദേശീയ പേയ്മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിച്ച് പണമയയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വർഷത്തിൽ ഒരു ബില്യൺ ഡോളറിലധികം ഇങ്ങനെ അയക്കാം. 2021ൽ ഭൂട്ടാൻ ആണ് യു.പി.ഐ സംവിധാനം സ്വീകരിക്കുന്ന ആദ്യ വിദേശരാജ്യമായത്. തൊട്ടടുത്ത വർഷം നേപ്പാളും യു.പി.ഐ സംവിധാനം സ്വീകരിച്ചു.
അന്താരാഷ്ട്ര നമ്പറിലൂടെ ഇടപാട്
അന്താരാഷ്ട്ര മൊബൈൽ നമ്പറുകളുള്ള എൻ.ആർ.ഇ/എൻ.ആർ.ഒ പോലുള്ള നോൺ റസിഡന്റ് അക്കൗണ്ടുകളിലൂടെ യു.പി.ഐ ഉപയോഗിച്ച് ഇടപാട് നടത്താൻ ഈ വർഷം ആദ്യം എൻ.പി.സി.ഐ അനുവദിച്ചിരുന്നു. ഓസ്ട്രേലിയ, കാനഡ, ഒമാൻ, ഖത്തർ, യു.എസ്, സൗദി അറേബ്യ, ഹോങ്കോങ്, സിംഗപ്പൂർ, യു.എ.ഇ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ആർ.ഐകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.എൻ.പി.സി.ഐഇന്ത്യയിൽ റീട്ടെയ്ൽ പേയ്‌മെന്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് എൻ.പി.സി.ഐ. പ്രമുഖ ബാങ്കുകൾ ചേർന്ന് ഒരു കൺസോർഷ്യത്തിന് രൂപം നൽകിയിട്ടുണ്ട്.
ഈ കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എൻ.പി.സി.ഐ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രൊമോട്ട് ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണ് എൻ.പി.സി.ഐ. ഇന്ത്യയിലുടനീളം ചെറിയ പണമിടപാടുകൾ തടസമില്ലാതെ നടത്താൻ എൻ.പി.സി.ഐ വലിയ പങ്ക് വഹിച്ചു. ഇനി ആഗോളതലത്തിൽ പണമിടപാടുകൾ ലളിതമായി നടത്താനുള്ള ശ്രമം നടത്തുകയാണ്.
India
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.
അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
India
ഓൺലൈൻ പണമിടപാടുകൾക്ക് മുൻ നിരയിൽ നിൽക്കുന്ന ഫോണ്‍പേയുടെ പേര് മാറുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ പേരില്‍ മാറ്റം വരുത്തുന്നു. ഐ.പി.ഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. കമ്പനിയുടെ പേര് മാറ്റാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്. ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
1200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) ആണ് ഫോണ്‍പേയുടെ മൂല്യം. അതേസമയം കമ്പനിയുടെ പേര്മാറ്റം പ്രവര്‍ത്തനരീതിയേയോ ഉപഭോക്താക്കളേയോ ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് കമ്പനിയുടെ പേര് മാറ്റത്തിന് പിന്നില്‍. എന്നാല്‍ എപ്പോഴാണ് ഐപിഒയിലേക്കുള്ള ലിസ്റ്റിംഗ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം, കോടികളുടെ നഷ്ടത്തില്‍ നിന്നാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് എത്തിയത്. 2022ലാണ് കമ്പനിയുടെ പ്രവര്‍ത്തനം സിംഗപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിദ്ധ്യമാണ് ഫോണ്‍പേക്ക് ഉള്ളത്.
India
ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്