എസ്.എഫ്.ഐക്കെതിരെ പ്രചരണം നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടക്കുന്നത് ശരിയല്ല: എം.വി.ഗോവിന്ദൻ

കൊച്ചി : മഹാരാജാസിലെ മാർക്ക്‌ലിസ്‌റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. നടപടി സ്വീകരിക്കുന്നതിന് മാധ്യമ പ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല.
ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്നും എം. വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്താലും അവരൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം.
ഏഷ്യാനെറ്റ് റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണം. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല.
ഈ കേസ് തികച്ചും വ്യത്യസ്‌തമാണ്. ആരെയെങ്കിലും പ്രതിയാക്കണമെന്നോ, ഒഴിവാക്കണമെന്നോ പറയാനാകില്ല. എസ്.എഫ്.ഐക്കെതിരെ ഗൂഢാലോചന നടത്തി ക്യാമ്പയ്‌ൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാൽ അംഗീകരിക്കില്ല – എം. വി ഗോവിന്ദൻ പറഞ്ഞു.