പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Share our post

തിരുവനന്തപുരം: സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. വിജിലൻസ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ് വിവരം.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ ഇപ്പോൾ വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോപണം കഴമ്പുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞാൽ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. വി.ഡി. സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് പരാതി നൽകിയത്.

ഒരു വർഷം മുൻപ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാൻ അനുമതി തേടി വിജിലൻസ്, സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകിയിരിക്കുന്നു. എന്നാൽ നിയമസഭാംഗത്തിനെ വിജിലൻസ് അന്വേഷണം നടത്താൻ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കർ സർക്കാരിനെ അറിയിച്ചു. ഇതേ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയിൽ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നോ, സർക്കാരിന്റെ അനുമതി വാങ്ങിയാണോ പണപ്പിരിവിനായി വി.ഡി. സതീശൻ വിദേശത്തേക്ക് പോയത് എന്നതടക്കം നിരവധി കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!