സിറ്റി ഗ്യാസ് വരുന്നു നാട്ടിൻപുറങ്ങളിലേക്കും

തിരുവനന്തപുരം : പെട്രോളിയം വാതകത്തിനുപകരം പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കാനായി തുടക്കംകുറിച്ച ‘സിറ്റി ഗ്യാസ്’ പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി.
ഒന്നാം പിണറായി സർക്കാർ ഗെയിൽ വാതക പൈപ്പ് ലൈൻ യാഥാർഥ്യമാക്കിയതോടെയാണ് രാജ്യത്തെ വൻകിട നഗരങ്ങളിൽമാത്രം നടപ്പാക്കിയിരുന്ന സിറ്റി ഗ്യാസ് പദ്ധതി മലയാളികളുടെ അടുക്കളയിലേക്കും എത്തിയത്. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ലിക്വിഫൈഡ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസാണ് (എൽ.സി.എൻ.ജി) വിതരണം ചെയ്യുന്നത്.
കേരളത്തിൽ മൂന്നു മേഖലയിലായി മൂന്ന് കമ്പനിക്കാണ് ഗ്യാസ് വിതരണത്തിന് കരാർ. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എൽ), കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഷോലാ ഗ്യാസ്‌കോ കമ്പനി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ എ.ജി ആൻഡ് പി പ്രഥം എന്നീ കമ്പനികളാണ് വിതരണം ചെയ്യുന്നത്.
എട്ടുവർഷംകൊണ്ട് വടക്കൻ ജില്ലകളിൽ ഗ്രാമങ്ങളിലുൾപ്പെടെ പൈപ്പ്‌ലൈൻ സ്ഥാപിച്ച് ഗ്യാസ് എത്തിക്കാനാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നീക്കം. നാലുവർഷത്തിനുള്ളിൽ ഏറ്റെടുത്ത ജില്ലകളിൽ ഗ്യാസ് കണക്‌ഷൻ വ്യാപകമാക്കുമെന്ന് എ.ജി ആൻഡ് പി പ്രഥം കമ്പനി അധികൃതർ പറഞ്ഞു.
2016 ഫെബ്രുവരിയിൽ കളമശേരി നഗരസഭയിലാണ് സിറ്റി ഗ്യാസ് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരത്ത് നഗരസഭയ്‌ക്കുശേഷം അണ്ടൂർക്കോണം, മംഗലപുരം പഞ്ചായത്തുകളിലേക്കാണ് അടുത്തഘട്ടം വ്യാപിപ്പിക്കുന്നത്. പാലക്കാട് എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളിൽ കണക്‌ഷൻ നൽകി. തൃശൂർ, കുന്നംകുളം, ചൊവ്വന്നൂർ എന്നിവിടങ്ങളിലും പൈപ്പ് ലൈൻ എത്തി.