പിഴപ്പേടി; കണ്ണൂർ ജില്ലയിൽ പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വ്യാപാരികൾ

കണ്ണൂർ : മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ ഇതുവരെ നടത്തിയത് 803 പരിശോധനകൾ. 359 കുറ്റങ്ങളും കണ്ടെത്തി. 19,05,000 രൂപ ഇതുവരെ പിഴയായി ചുമത്തിയിട്ടുണ്ട്. ഇതിൽ 4,87,258 രൂപ പിഴത്തുക ശേഖരിച്ചു.
പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സ്ക്വാഡ് പ്രവർ ത്തനങ്ങൾക്കായെന്ന് അധികൃതർ പറയുന്നു. പിഴത്തുകയുടെ ഭാരമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ പ്രധാന കാരണമായി കച്ചവടക്കാർ പറയുന്നത്. ആദ്യപരിശോധനയിൽ പ്ലാസ്റ്റിക് പിടിച്ചാൽ 10,000 രൂപയും രണ്ടാമത്തേതിൽ 25,000 രൂപയും മൂന്നാമത്തേതിൽ 50,000 രൂപയുമാണ് പിഴ.
ഒറ്റത്തവണ ഉപയോഗവസ്തുക്കൾ പിടിച്ചെടുത്തത്: 98 കടകൾ/ ഗോഡൗണുകൾ എന്നിവയിൽ നിന്ന്.
പിടിച്ചെടുത്ത മാലിന്യം: 5272 കിലോ വസ്തുക്കൾ.
മാലിന്യം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 32 കേസുകൾ.
മാലിന്യം വലിച്ചെറിഞ്ഞ കേസുകൾ: 201
മലിനജലം പൊതുസ്ഥലത്ത് ഒഴുക്കിവിട്ട കേസ്: 36 എണ്ണം.
പൊതുജനങ്ങൾക്കും പരാതി നൽകാം
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ,നിരോധിത വസ്തുക്കളുടെ ഉപയോഗവും വില്പന യും,ഹരിതപെരുമാറ്റച്ചട്ട ലംഘനം എന്നിവ സംബന്ധിച്ച പരാതികൾ പൊതു ജനങ്ങൾക്കും ജില്ലാ എൻഫോഴ്സ്മെന്റ് ടീമിനെ അറിയിക്കാവുന്നതാണ്. പരാതികൾ അറിയിക്കുന്നതിന് enfolsgd@gmail.com
‘ട്രിപ്പിൾ ആർ’ കേന്ദ്രങ്ങൾ
മേയ് 20 മുതൽ തിങ്കളാഴ്ച വരെ ജില്ലയിലെ നഗരസഭകൾക്ക് കീഴിൽ ആർ.ആർ.ആർ(റീയൂസ്, റെഡ്യൂസ്, റീസൈക്കിൾ) കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. താത്കാലിക കേന്ദ്രങ്ങളായി പ്രവർത്തിച്ച ഇവയിൽ ആന്തൂർ നഗരസഭയിലെ “ട്രിപ്പിൾ ആർ” കേന്ദ്രം സ്ഥിരകേന്ദ്രമാക്കി മാറ്റി. ഓരോരുത്തർ ഉപേക്ഷിക്കുന്ന വസ്തുക്കളെ കൈമാറ്റം ചെയ്ത് പുനരുപയോഗം ഉറപ്പുവരുത്തുകയാണ് കേന്ദ്രങ്ങളിൽ ചെയ്യുന്നത്.