കാലൊടിഞ്ഞ ബെഞ്ചും, ചോര്‍ന്നൊലിക്കുന്ന സ്‌കൂളുമല്ല, ഇത് സ്മാര്‍ട്ട് സ്‌കൂളുകള്‍ – മുഖ്യമന്ത്രി

തിരുവനന്തപുരം: 2016-ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിയത് പത്ത് ലക്ഷത്തോളം കുട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിന്‍കീഴ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“2016-ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിയത് പത്ത് ലക്ഷത്തോളം കുട്ടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലുണ്ടായ സമഗ്രമായ മാറ്റത്തിന് തെളിവാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലൊടിഞ്ഞ ബെഞ്ചും, ചോര്‍ന്നൊലിക്കുന്ന നിലം വിണ്ടുകീറിയ സ്‌കൂളുകള്‍ക്കും പകരം ഇന്നുള്ളത് സ്മാര്‍ട്ട് സ്‌കൂളുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“പാഠപുസ്തകത്തിന്റെ ഫോട്ടോകോപ്പി പേജുകള്‍ വെച്ച് വിദ്യാര്‍ഥികള്‍ പഠിച്ച കാലം കേരളത്തിലുണ്ടായിരുന്നു. ശോച്യനാവസ്ഥയിലുള്ള സ്‌കൂളുകളും അസൗകര്യങ്ങളും വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ നിന്നകറ്റി. എന്നാല്‍ ഇന്ന് അടിസ്ഥാനസൗകര്യങ്ങള്‍, പാഠപുസ്തങ്ങള്‍, യൂണിഫോം തുടങ്ങി വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാഹചര്യങ്ങളും സജ്ജമാക്കിയിട്ടാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.
ക്ലാസ്മുറികള്‍ സ്മാര്‍ട്ടായതിനൊപ്പം പഠനനിലവാരവും മികച്ച അക്കാദമിക സൗകര്യങ്ങള്‍ കൈവരിച്ചു. കോവിഡ് കാലത്ത് എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം യാഥാര്‍ത്ഥ്യമാക്കി ആദിവാസി ഊരുകളിലടക്കം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാക്കാനായി”. ഇത്തരം യാതൊരു പ്രതിസന്ധികളില്ലാതിരുന്നിട്ടും മുന്‍പ് കേരളത്തിലെ പൊതു വിദ്യാഭ്യാസം പിന്നിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥികള്‍ക്ക് ബാഗുകള്‍ സമ്മാനിക്കുന്നു ജീവിതത്തില്‍ നല്ലതിനെ പ്രോത്സാഹിപ്പിച്ച് നല്ലതല്ലാത്തതിനെ തിരിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും മയക്കുമരുന്നിന് അടിപ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും വിദ്യാര്‍ഥികളില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എപ്ലസ് മാത്രം കേന്ദ്രീകരിച്ച് പുസ്തകപ്പുഴുക്കളാക്കാതെ സാമൂഹിക പ്രതിബദ്ധതയും വീക്ഷണവുമുള്ള പൗരന്മാരായി വിദ്യാര്‍ഥികളെ വളര്‍ത്താന്‍ അധ്യാപകര്‍ ശ്രമിക്കണമെന്നും അധ്യാപകര്‍ വിദ്യാര്‍ഥികളോട് ആത്മബന്ധവും ലഹരിക്കെതിരേ ജാഗ്രതയും പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം ക്ലാസില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ആശംസയറിയിച്ചു. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.