Social
വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; പല ശ്വാസകോശ രോഗങ്ങൾക്കും പിന്നിൽ പുകവലി, കരുതൽ വേണം

പുകയിലയ്ക്കെതിരായ ആഗോള പോരാട്ടത്തിന്റെയും മനുഷ്യന്റെ ആരോഗ്യത്തില്‍ അതിന്റെ വിനാശകരമായ ഫലങ്ങളുടെയും നിര്‍ണായക ഓര്‍മപ്പെടുത്തലാണ് എല്ലാ വര്‍ഷവും മെയ് 31-ന് ആചരിക്കുന്ന ലോക പുകയില രഹിത ദിനം.
ആഗോള-ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് പുകയില ഉപഭോഗവും വിവിധ ശ്വാസകോശ രോഗങ്ങളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാനാവില്ല.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത്തരം ദിനാചരണങ്ങള്‍ നാം ഉപയോഗിക്കേണ്ടത്.
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി): സിഒപിഡി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ഒരു ശ്വാസകോശ രോഗമാണ്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇടയ്ക്കിടെയുള്ള ശ്വാസകോശ അണുബാധയും ഇതിന്റെ ഭാഗമാണ്. സിഒപിഡിയുടെ പ്രധാന കാരണം പുകവലിയാണ്, ഏകദേശം 85% രോഗങ്ങള്‍ക്കും കാരണം പുകവലി തന്നെയാണ്.
ആഗോളതലത്തില്‍, പുകയില ഉപയോഗം പ്രതിവര്‍ഷം 8 ദശലക്ഷത്തിലധികം പേരെയാണ് കൊല്ലുന്നത്. നേരിട്ടുള്ള പുകയില ഉപയോഗം മൂലമുള്ള ഏഴു ദശലക്ഷത്തിലധികം മരണങ്ങളും പുകവലി മൂലം 1.2 ദശലക്ഷത്തിലധികം മരണങ്ങളും സംഭവിക്കുന്നു. ഇന്ത്യയില്‍, പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ജീവന്‍ അപഹരിക്കുന്നുവെന്നാണ് കണക്ക്. നമുക്ക് തടയാവുന്ന മരണങ്ങളുടെ ഗണത്തിലുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.
ശ്രമങ്ങളും ചികിത്സാ മാര്‍ഗ്ഗങ്ങളും
പുകയില ഉപയോഗത്തിനെതിരെ പോരാട്ടങ്ങളും പുകയില രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും ശ്വാസകോശ രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.
പുകയില നിയന്ത്രണ നയങ്ങള്‍
ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുക, സചിത്ര ആരോഗ്യ മുന്നറിയിപ്പുകള്‍ നടപ്പിലാക്കുക, പുകയില പരസ്യം നിരോധിക്കുക, പുകവലി രഹിത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയിലും ഇത്തരം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം ചെറുത്തുതോല്‍പിക്കാന്‍ മാത്രം കെല്പുള്ളതാണ് പുകയിലയുടെ വിപണി ശക്തി.
വിദ്യാഭ്യാസവും അവബോധവും
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ പ്രചാരണങ്ങള്‍, സ്‌കൂള്‍ പരിപാടികള്‍, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ എന്നിവ പുകവലിയുടെ അപകടങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവത്കരിക്കാന്‍ സഹായിക്കും. ചെറു പ്രായത്തില്‍ പുകവലിയോടും പുകവലിക്കുന്ന സിനിമയിലെ നായികാനായകന്‍മാരോടും തോന്നുന്ന ആരാധനയ്ക്കു പകരം പുകവലിയുടെ ദോഷങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടി അത്തരം മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.
പുകവലി നിര്‍ത്തല്‍ പരിപാടികള്‍
പുകവലി ഉപേക്ഷിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് പരമപ്രധാനമാണ്. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, ബിഹേവിയറല്‍ കൗണ്‍സിലിംഗ്, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പുകവലി നിര്‍ത്തല്‍ പരിപാടികളും ഇടപെടലുകളും ആളുകളെ ഉപേക്ഷിക്കാന്‍ സഹായിക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും
പതിവ് പരിശോധനകളിലൂടെ നേരത്തെയുള്ള കണ്ടെത്തല്‍ ശ്വാസകോശ രോഗങ്ങളുടെ ഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തും. പുകയില ഉപയോഗം മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മരുന്ന്, ശസ്ത്രക്രിയ, ടാര്‍ഗെറ്റഡ് തെറാപ്പി എന്നിവ ഉള്‍പ്പെടെയുള്ള സമയബന്ധിതമായ ചികിത്സാ മാര്‍ഗ്ഗങ്ങളുണ്ട്.
ലോക പുകയില രഹിത ദിനത്തില്‍, പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ നിര്‍ണായക ആവശ്യകതയും ശ്വാസകോശാരോഗ്യത്തില്‍ അതിന്റെ വിനാശകരമായ ആഘാതവും നമുക്ക് ഊന്നിപ്പറയാം. അവബോധം വര്‍ധിപ്പിക്കുന്നതിലൂടെയും കര്‍ശനമായ നയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും പുകവലി നിര്‍ത്തലിനുള്ള പിന്തുണ നല്‍കുന്നതിലൂടെയും നമുക്ക് പുകയില രഹിത ലോകത്തിനായി പരിശ്രമിക്കാം. ഓര്‍ക്കുക, പുകവലി ഉപേക്ഷിക്കുന്നത് അവരുടെ ശ്വാസകോശാരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണ്. നമുക്കും വരും തലമുറകള്‍ക്കും ആരോഗ്യകരമായ ഒരു ഭാവി കെട്ടിപ്പടുക്കാം.
Kerala
ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.
അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ.
തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.
Kerala
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Social
124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.
124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.
ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്