IRITTY
ആറളം ഫാമിൽ വാസയോഗ്യമല്ലാത്ത വീടുകളുടെ നിർമാണം; നിയമസഭ സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു

കണ്ണൂർ: ആറളം ഫാമിൽ സംസ്ഥാന നിർമിതി കേന്ദ്രം മുഖേന നിർമിച്ച 391 വാസയോഗ്യമല്ലാത്ത വീടുകൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വകുപ്പിനോട് നിയമസഭ സമിതി നിർദേശം.
കൃത്യമായ ശുചിത്വ സംവിധാനങ്ങൾ പോലുമില്ലാതെ 2008-09 വർഷമാണ് വീടുകൾ പണിതത്. ഇവയുടെ നിർമാണത്തിലെ അയോഗ്യത സംബന്ധിച്ചാണ് പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി റിപ്പോർട്ട് തേടിയത്.
ആറളത്ത് 304 പേർക്ക് പുതിയ വീട് അനുവദിച്ചതായും അവയുടെ നിർമാണം പുരോഗമിക്കുന്നതായും ജില്ലാ ട്രൈബൽ ഓഫിസർ നിയമസഭ സമിതിയെ അറിയിച്ചു.
ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, സ്ഥലം കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡെവലപ്മെൻറ് മിഷൻ (ടി.ആർ.ഡി.എം) സമിതിയെ അറിയിച്ചു.
സ്വന്തമായി ഭൂമിയില്ലാത്ത 3,227 പേർക്ക് ആറളം ഫാമിൽ ഭൂമിയുടെ കൈവശരേഖ നൽകിയതായി ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചു.
1,484 പേരാണ് നിലവിൽ സ്ഥിരമായി താമസിക്കുന്നത്. സംയുക്ത പരിശോധന റിപ്പോർട്ട് ഊരു കൂട്ടത്തിൽ അതിന്റെ ശുപാർശ പരിഗണിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജനകീയ സമിതിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി സമിതിക്ക് കൈമാറാൻ ചെയർമാൻ സമിതി അംഗം ഒ.ആർ കേളു എം.എൽ.എ നിർദേശിച്ചു.
തലശ്ശേരി തിരുവങ്ങാട് വില്ലേജിലെ കുട്ടിമാക്കൂൽ അത്തോളിമല വടക്കുഭാഗത്ത് മണ്ണുനീക്കി ഉരുൾപൊട്ടൽ സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി, ജൂൺ ഒന്നിന് ചേരുന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗം പരിഗണിക്കുമെന്ന് എ.ഡി.എം അറിയിച്ചു. ഇവിടെ പരിശോധന നടത്തി സർവേ നടത്താൻ റിപ്പോർട്ട് നൽകിയതായി ജിയോളജിസ്റ്റ് അറിയിച്ചു.
വനപ്രദേശത്തെ കൈവശഭൂമിക്ക് കൈവശ രേഖ നൽകുന്നത് വനം വകുപ്പും ജില്ലാ കലക്ടറും റവന്യു വകുപ്പും സംയുക്തമായി പരിശോധിച്ച ശേഷമാണെന്ന് കുറിച്യ മുന്നേറ്റ സമിതി ജില്ല സെക്രട്ടറി വി. കേളപ്പന്റെ പരാതിക്ക് മറുപടിയായി അറിയിച്ചു. കൈവശ ഭൂമി വിഭജിച്ചു നൽകാൻ പെരുവ വാർഡിൽ 21 അപേക്ഷകൾ പഞ്ചായത്തിൽ പരിശോധനക്ക് വെച്ചിരിക്കുന്നു. കൈവശ രേഖക്കായുള്ള 57 അപേക്ഷകളിൽ 36 എണ്ണത്തിൽ കൈവശരേഖ നൽകി.
പക്ഷേ, വനാവകാശ നിയമപ്രകാരം ഭൂമി വിഭജിച്ചുനൽകാൻ കഴിയില്ലെന്ന് ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചു. ജനപ്രതിനിധിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമിതിക്ക് മുമ്പാകെ ഹാജരാവാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി എ.സി.പിയോട് തിരുവനന്തപുരത്ത് നേരിട്ട് സമിതി മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെടാൻ തീരുമാനിച്ചു.
പട്ടികജാതി വകുപ്പിന് കീഴിൽ പട്ടികജാതി വിഭാഗക്കാർക്ക് വീടുവെച്ചുനൽകാൻ വയൽ ഭൂമി വാങ്ങിച്ചുകൊടുത്തതിനാൽ വീടുവെക്കാൻ കഴിയാത്തത് സംബന്ധിച്ച കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 10 പരാതികൾ പരിഗണിച്ചു. 14 പുതിയ പരാതികൾ സ്വീകരിച്ചു. സഭാസമിതി അംഗങ്ങളായ ഐ.സി. ബാലകൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, പി.വി ശ്രീനിജിൻ എന്നീ എം.എൽ.എമാരാണ് സിറ്റിങ്ങിൽ പങ്കെടുത്തത്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ ദിവാകരൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
ഉദ്യോഗസ്ഥർ ഭൂരിഭാഗവും എത്തിയില്ല
കണ്ണൂർ: ബന്ധപ്പെട്ട ഓഫിസർമാർ ബഹുഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി സിറ്റിങ്ങിൽ പങ്കെടുത്തില്ലെന്ന് ചെയർമാൻ അറിയിച്ചു. പങ്കെടുത്തവർ തന്നെ കാര്യങ്ങൾ പഠിച്ചിട്ടുമല്ല വന്നത്. പരസ്പര വിരുദ്ധമായാണ് സമിതിക്ക് മുമ്പാകെ പല കാര്യങ്ങളും ഉദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളത്.
അതിൽ സമിതിക്ക് പ്രയാസവും അതൃപ്തിയുമുണ്ട്. സാധാരണക്കാരുടെ ചെറുതും വലുതുമായ പരാതികളും വിഷയങ്ങളും നിരന്തരം സമിതിക്ക് അയച്ചിട്ട് അതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനാലാണ് സമിതി നേരിട്ട് വന്നത് -ചെയർമാൻ പറഞ്ഞു. സമിതി സിറ്റിങ്ങിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിട്ടും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്കാരം പിന്നീട്.
IRITTY
പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി


ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന് പകൽ രണ്ട് മുതലാണ് മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന് വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട് വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ജനുവരി ആറിന് പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ് മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്.
മാഹി ബ്രാഞ്ച് കനാൽ പരിധിയിലെ വേങ്ങാട്, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന് പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന് വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ് വെള്ളം താഴ്ന്നത്. നീരൊഴുക്ക് തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന് പഴശ്ശി എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്. 1997ലാണ് ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്