കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോഗ്രാമോളം സ്വർണം മൂന്ന് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
ഞായറാഴ്ച രാത്രിയാണ് ആദ്യത്തെ സംഭവം. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിന്നാലെ തിങ്കളാഴ്ച രാവിലെ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സഫ്‌വാനിൽ (35) നിന്നും 1159 ഗ്രാം സ്വർണവും പിടികൂടി. ജിദ്ദയിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിലെത്തിയതാണ് ഇയാൾ.
കള്ളക്കടത്തുസംഘം സഫ്‌വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് കസ്റ്റംസ് ഇദ്യോഗസ്ഥർ അറിയിച്ചു.
സ്പെെസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ പാലക്കാട് സ്വദേശി അലിയിൽ നിന്നും എൺപതു ലക്ഷം രൂപ വില മതിക്കുന്ന 1173 ഗ്രാം സ്വർണം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ഇയാളിൽ നിന്നും നാല് ക്യാപ്സൂളുകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തു.