പൊണ്ണത്തടി മാത്രമല്ല, പകര്‍ച്ചവ്യാധിവരെയുണ്ടാകാം- കുട്ടികളിലെ ചിട്ടയില്ലാത്ത ഭക്ഷണരീതിയുടെ ഫലം

സ്കൂൾ,കോളേജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപ്പപെടുന്ന, ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷകയായ ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നത്.
യുബിസിഒ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ജൊവാന്‍. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലുള്ള 12,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഗവേഷണത്തില്‍ പങ്കെടുത്തത്.
കോളേജ് വിദ്യാഭ്യാസത്തിന് പോകുന്നതുമുതലാണ് കുട്ടികളില്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന്‍ പറയുന്നു.
ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്.
ഇത് പൊണ്ണത്തടിയുണ്ടാക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്.
വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളേജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന്‍ പറയുന്നു.
ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി അധികസമയം ചെലവഴിക്കുന്നതിനെപ്പറ്റിയല്ല ഗവേഷക പറയുന്നത്. കോളേജിലെ കഫറ്റീരിയയിലും വെന്‍ഡിങ് മെഷീനുകളിലുമെല്ലാം ഹെല്‍ത്തി ഭക്ഷണം ലഭിക്കുന്ന സാഹചര്യങ്ങളുണ്ടാകണം.