വന്ദേഭാരതിന് കല്ലെറിഞ്ഞ 19കാരൻ പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാൻ

Share our post

മലപ്പുറം: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ.

മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി. റെയിൽവേ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.

ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.മലപ്പുറം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു.

എന്നാൽ സി.സി.ടി.വി ഇല്ലാത്ത വിജനമായ സ്ഥലമായത് അന്വേഷണത്തിന് തടസമായി. പിന്നീട് ലഭിച്ച നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാൻ പിടിയിലായത്.

ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് ഉദ്‌ഘാടനം ചെയ്തത്. സർവീസ് ആരംഭിച്ച് ആറ് ദിവസം കൊണ്ട് വന്ദേഭാരത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം ലഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!