Kerala
നമ്മള് വിചാരിച്ചിടത്ത് വാഹനം നില്‍ക്കണമെന്നില്ല; മഴക്കാല സുരക്ഷിത യാത്രയ്ക്ക് ടിപ്സുമായി എം.വി.ഡി.

വാഹനം ഏതായാലും ഡ്രൈവിങ്ങ് ഏറ്റവും ദുഷ്കരമാകുന്ന സമയാണ് മഴക്കാലം. റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും, വെള്ളം മൂടി കിടക്കുന്ന കുഴികള്‍, റോഡിലെ വഴുക്കല്‍ തുടങ്ങി അപകടമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ നിരത്തുകളില്‍ തന്നെയുണ്ടാകും.
മഴക്കാല ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
മഴക്കാലമെത്താറായെന്നും മഴക്കാലത്തിന് മുമ്പായി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡ്രൈവര്‍മാരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് കാര്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ് എന്നത്. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ അതിന് മുകളിലൂടെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് അപകടം ഒഴിവാക്കാനുള്ള മാര്‍ഗം.
മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍
ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്:
1, മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനുമിടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നത് കൊണ്ടാണിത്. അതുകൊണ്ട് നല്ല ത്രെഡ് ഉള്ള ടയറുകളായിരിക്കണം മഴക്കാലത്ത് ഉപയോഗിക്കേണ്ടത്. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക.
2, സാധാരണ വേഗതയെക്കാള്‍ അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കുക. സ്കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഉദേശിച്ച സ്ഥാലത്ത് നിര്‍ത്താന്‍ കഴിയണമെന്നില്ല.
3, വാഹനത്തിലെ വൈപ്പറുകള്‍ കാര്യക്ഷമമായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ ശേഷിയുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്.
4, എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകള്‍ അപ്രയോഗികമായതിനാല്‍ ഇലക്ട്രിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.
5, പഴയ റിഫ്ളക്ടര്/ സ്റ്റിക്കറുകള്‍ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്ളക്ടറുകള്‍ ഒട്ടിക്കുക. മുന്‍വശത്ത് വെളുത്തതും, പുറകില്‍ ചുവന്നതും വശങ്ങളില് മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ളക്ടര് പതിക്കണം.
6, വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായിരിക്കണം.
7, വെള്ളം കെട്ടി നില്ക്കുന്ന സ്ഥലം ഒരു വലിയ കുഴിയാണെന്ന ബോധ്യത്തോടെ വേണം വാഹനം ഓടിക്കാന്‍.
8, മുന്‍പിലുള്ള വാഹനത്തില്‍നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്ത പൂര്‍ണമായും നില്‍ക്കാനുള്ള ദൂരം (സ്റ്റോപ്പിങ്ങ് ഡിസ്റ്റന്‍സ്) മഴക്കാലത്ത് കൂടുതലായിരിക്കും
9, ബസുകളില്‍ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളുമാണ് ഉള്ളതെന്ന് ഉറപ്പാക്കണം.
10, കുട ചൂടിക്കൊണ്ട് ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യരുത്.
11, വില്‍ഡ് ഷീല്‍ഡ് ഗ്ലാസില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സിയുള്ള വാഹനമാണെങ്കില്‍ എ.സിയുടെ വിന്‍ഡോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവയ്ക്കുക.
12, മഴക്കാലത്ത് വെറുതെ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റ് ഡ്രൈവര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും.
13, റോഡരികില്‍ നിര്‍ത്തി കാറുകളില്‍നിന്ന് കുട നിവര്‍ത്തി പുറത്തിറങ്ങുമ്പോള്‍ വളരെയേറെ ജാഗ്രത വേണം. പ്രത്യേകിച്ച് വലതുവശത്തേക്ക് ഇറങ്ങുന്നവര്‍ക്ക്.
പൊതുജനങ്ങളോട്:
1, മഴക്കാലത്ത് പൊതുവേ വിസിബിലിറ്റി കുറവായിരിക്കും. അതിനാല്‍ റോഡ് മുറിച്ചുകടക്കുമ്പോഴും റോഡില്‍കൂടി നടക്കുമ്പോഴും സൂക്ഷിക്കണം.
2, ഇളംനിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക. ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്പെടാന് സഹായിക്കും.
3, റോഡില്‍ വലതുവശം ചേര്‍ന്ന്, അല്ലെങ്കില്‍ ഫുട്ട്പാത്തില്‍ കൂടി നടക്കുക.
4, കുട ചൂടി നടക്കുമ്പോള്‍ റോഡില്‍നിന്ന് പരമാവധി വിട്ടുമാറി നടക്കുക.
5, വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടുവേണം റോഡിലൂടെയോ റോഡരികിലൂടെയോ നടക്കാന്‍.
6, കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ഒരു കുടയില്‍ ഒന്നിലേറെ പേര്
7, സൈക്കിള്‍ യാത്രയില്‍ മറ്റൊരാളെ കൂടി ഇരുത്തുന്നത് ഒഴിവാക്കുക.
8, സൈക്കിളില്‍ ത്രെഡുള്ള ടയറുകള്‍, റിഫ്ളക്ടര്, ബെല്ല് എന്നിവ കാര്യക്ഷമമായ ബ്രേക്ക്, ലൈറ്റ് എന്നിവയും നല്‍കണം.
9, അതിവേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടതുവശം ചേര്‍ന്ന് ഓടിക്കുക.
10. റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറുവശത്തേക്ക് വിളിക്കരുത്. വശങ്ങള് ശ്രദ്ധിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇടയുണ്ട്.
Kerala
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം, പൊതു ജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരുമാണ് സര്‍ക്കാര്‍ ഉത്തരവുകളെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുശുചിമുറിയായി കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്‍ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന് പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്ഷന് ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്ഷന് വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്ഷന് നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്