Connect with us

Kerala

എല്ലാവർക്കും വേണം ഫിറ്റ്നസ്; വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കാം

Published

on

Share our post

ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാകേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും മറ്റു രോഗങ്ങളില്‍നിന്ന് രക്ഷനേടാനും വ്യായാമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്. പൊതുവേ ശാരീരികാധ്വാനം കുറഞ്ഞ ജീവിതരീതിയിലേക്ക് ആളുകള്‍ മാറിയതോടെ വ്യായാമം അനിവാര്യതയായിരിക്കുന്നു.

കൃത്യമായ വ്യായാമം ശരീരത്തിന് എണ്ണമറ്റ ഗുണങ്ങളാണ് നല്‍കുന്നത്. മികച്ച ശാരീരിക ശേഷി, ജീവിതശൈലീ രോഗങ്ങളില്‍നിന്ന് മുക്തി, ഹൃദയത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം, രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനുള്ള പ്രതിരോധശേഷി, ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെട്ട അവസ്ഥ തുടങ്ങി ധാരാളം ഗുണങ്ങള്‍ വ്യായാമത്തിലൂടെ ലഭിക്കും.

കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും എപ്പോഴും ഊർജസ്വലമായിരിക്കുന്നതിനും വ്യായാമം സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കണം.

ഫിറ്റ്നസ് നേടാന്‍ നടത്തം മതിയോ?
വ്യായാമമെന്നാല്‍ നടത്തം മാത്രം മതിയെന്ന ധാരണ മിക്കവര്‍ക്കുമുണ്ട്‌. എന്നാല്‍, നടത്തംകൊണ്ടു മാത്രം ഫിറ്റ്നസ് ലഭിക്കുകയോ അമിതവണ്ണം കുറയുകയോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍, നിരന്തരം ഒരു മണിക്കൂര്‍ ശരീരം ഇളകി നടക്കുകയാണെങ്കില്‍ അമിതമായി കൊഴുപ്പടിയുന്നത് ഒഴിവാക്കാനാകും. ഇതോടൊപ്പം മറ്റു വ്യായാമങ്ങള്‍കൂടി ശീലമാക്കുകയാണെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കും. മീഡിയം സ്പീഡില്‍ രണ്ട് കൈയും വീശി നടക്കുന്ന രീതിയിലാണ് നടക്കേണ്ടത്. ദിവസം അഞ്ച് മുതല്‍ ആറു കിലോമീറ്റര്‍ വരെ ഒരാള്‍ക്ക് നടക്കാം.

കുറഞ്ഞ കാലയളവിനുള്ളില്‍ അമിതവണ്ണം കുറച്ച് ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ തുടര്‍ച്ചയായ വ്യായാമം ചെയ്യേണ്ടതുണ്ട്. ആഴ്ചയില്‍ ആറു ദിവസമെങ്കിലും കൃത്യമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യണം. ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തി വെയിറ്റ് ലിഫ്റ്റിങ് പോലുള്ള വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നത് ഗുണകരമാണ്. എന്നാല്‍, ശാസ്ത്രീയമായി വേണം ചെയ്യാന്‍. വാം അപ് എക്സസൈസുകളില്‍ തുടങ്ങി ക്രമേണ വര്‍ക്ക്ഔട്ടുകളുടെ വേഗം, കാഠിന്യം എന്നിവ വര്‍ധിപ്പിക്കുന്ന രീതിയില്‍തന്നെ വര്‍ക്ക്ഔട്ട്‌ ഷെഡ്യൂള്‍ ചെയ്യണം.

വ്യായാമ രീതികള്‍
വിവിധ തരത്തിലുള്ള വ്യായാമങ്ങള്‍ നിലവിലുണ്ട്. ഓരോന്നും വ്യത്യസ്ത രീതിയിലാണ് ശരീരത്തിന് ഗുണകരമാകുന്നത്. സ്ട്രെച്ചിങ് എക്സസൈസുകള്‍: ശരീരത്തിന്‍റെ ഫ്ലക്സിബിലിറ്റി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് സ്ട്രെച്ചിങ് എക്സസൈസുകള്‍. ശരീരപേശികള്‍ക്ക് അയവ് വരുത്തി ശരീരചലനവും മറ്റു പ്രവര്‍ത്തനങ്ങളും കൂടുതല്‍ മികച്ചതാക്കാന്‍ സ്ട്രെച്ചിങ് വ്യായാമങ്ങള്‍ സഹായകമാണ്. യോഗ സ്ട്രെച്ചിങ് വ്യായാമരീതിയാണ്. ഫ്ലക്സിബിലിറ്റി ഇല്ലാത്തതിനാല്‍ ശരീരത്തിനുണ്ടാകുന്ന വേദനകള്‍ മാറ്റിനിര്‍ത്താന്‍ ഇത്തരം വ്യായാമരീതികള്‍ക്കാകും.

എയറോബിക് വ്യായാമങ്ങള്‍: ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പേശികള്‍ ദൃഢമാക്കുന്നതിനും എയറോബിക് എക്സസൈസുകള്‍ ചെയ്യുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നീന്തല്‍, വേഗത്തിലുള്ള നടത്തം, ഓട്ടം തുടങ്ങിയവയെല്ലാം എയറോബിക് വ്യായാമ രീതിയില്‍ ഉള്‍പ്പെടുന്നതാണ്. രക്തത്തിലെ ഓക്സിജന്‍ അളവ് വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അമിതവണ്ണം ഇല്ലാതാക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. കാര്‍ഡിയാക് എക്സസൈസ്‌ എന്നും ഇത് അറിയപ്പെടുന്നു.

സ്ട്രെങ്ത് ട്രെയിനിങ്: മെഷീനുകളുടെ സഹായത്തോടെയും ഭാരമെടുത്തുകൊണ്ടും വിവിധ വ്യായാമ രീതികള്‍ ചെയ്യുന്നതാണ് സ്ട്രെങ്ത് ട്രെയിനിങ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വിവിധ തരം പേശികള്‍ ബലപ്പെടുത്തുന്നതിനായി പ്രത്യേകമായി തന്നെ ചെയ്യുന്നതാണ് ഇവ. ഫിറ്റ്നസ് കേന്ദ്രങ്ങളില്‍നിന്ന് ട്രെയിനറുടെ സഹായത്തോടെ ഇത് പരിശീലിക്കുന്നതാണ് ഉചിതം.

ഒരു ദിവസത്തെ വ്യായാമം
നിരന്തരമായ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ഒന്നാണ് ശരീരത്തിന്‍റെ ഫിറ്റ്നസ്. അതുകൊണ്ടു തന്നെ ആഴ്ചയില്‍ ആറു ദിവസമെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. ഒരു ദിവസം വിശ്രമത്തിനായി മാറ്റിവെക്കാം. കുറഞ്ഞത് 30-40 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. എന്നാല്‍, പതിവായി വ്യായാമം ചെയ്യുന്നവര്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വര്‍ക്ക്ഔട്ട്‌ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. വ്യായാമം സ്വയം ചെയ്യുകയാണെങ്കിലും ഫിറ്റ്നസ് കേന്ദ്രങ്ങളെ ആശ്രയിക്കുകയാണെങ്കിലും ചില കാര്യങ്ങള്‍ ഉറപ്പ് വരുത്തണം.

വാം അപ് എക്സസൈസുകളോടെ ആരംഭിച്ച് സ്ട്രെച്ചിങ് ചെയ്ത ശേഷം മാത്രമാണ് വലിയ വര്‍ക്ക്ഔട്ടുകളിലേക്ക് കടക്കേണ്ടത്. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും പേശികള്‍ക്ക് അയവ് വരുത്താനും വാം അപ്, സ്ട്രെച്ചിങ് എക്സസൈസുകള്‍ സഹായിക്കും.

ശേഷം എയറോബിക് എക്സസൈസുകള്‍ ചെയ്യാം. ഇതിന് ശേഷം മാത്രമാണ് പവര്‍ ട്രെയിനിങ് വര്‍ക്ക് ഔട്ടുകളിലെക്ക് കടക്കേണ്ടത്. വ്യായാമം അവസാനിപ്പിക്കുന്നത് എപ്പോഴും സ്ട്രെച്ചിങ് എക്സസൈസുകള്‍ ചെയ്തുകൊണ്ടായിരിക്കണം.

ഈ തെറ്റുകള്‍ ചെയ്യരുത്
ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ രാവിലെയോ വൈകീട്ടോ വ്യായാമം ചെയ്യാം. രാവിലെ ഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്യുന്നത് മികച്ച ഓപ്ഷനാണ്. മറ്റേതെങ്കിലും സമയമാണ് വ്യായാമത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂര്‍ ഇടവേളക്ക് ശേഷം മാത്രം ചെയ്യുന്നതാണ്‌ നല്ലത്. ഭക്ഷണം കഴിച്ച ഉടന്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ അത് മറ്റു ശാരീരിക അസ്വസ്ഥതകള്‍ക്ക് വഴിവെക്കും.

സാധാരണ വ്യായാമം ശീലിക്കാത്തവര്‍ വളരെ പെട്ടെന്നുതന്നെ ഫിറ്റ്നസ് ആഗ്രഹിക്കുകയും മുന്നൊരുക്കമില്ലാതെ വലിയ വ്യായാമമുറകളിലേക്ക് കടക്കുകയോ ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തി അമിതമായി വ്യായാമം ചെയ്യുകയോ ചെയ്യുന്നത് വിപരീത ഫലം ചെയ്യും. ഇത് പേശികള്‍ക്ക് വിവിധ തരത്തിലുള്ള പരിക്കുകള്‍, മറ്റ് പ്രശ്നങ്ങള്‍ എന്നിവക്ക് വഴിയൊരുക്കും.

ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ കൃത്യമായ വാം അപ്, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ എന്നിവ നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. ശരീരം വ്യായാമരീതികളോട് ഇണങ്ങും വരെ വാം അപ്, സ്ട്രെച്ചിങ് വ്യായാമരീതികള്‍ മാത്രമായി ചെയ്യുന്നതും ഗുണകരമാണ്. ഇതിന് ശേഷം മാത്രം ശരിയായ വര്‍ക്ക്ഔട്ടുകള്‍ ചെയ്തുതുടങ്ങുന്നതാണ് നല്ലത്. ഓരോ ദിവസവും വര്‍ക്ക്ഔട്ടുകള്‍ പതിയെ വര്‍ധിപ്പിച്ച് ക്രമേണ പൂര്‍ണമായ വ്യായാമ ഷെഡ്യൂളിലേക്ക് കടക്കുകയാണ് ആരോഗ്യകരമായ രീതി.

രോഗങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കണം
കൊറോണറി ഹാര്‍ട്ട് ഡിസീസ് അല്ലെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഗുരുതരമായ ആളുകള്‍ ചില വ്യായാമ രീതികള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇ.സി.ജി വ്യതിയാനം, ഹൃദയമിടിപ്പ്‌, രക്തത്തില്‍ അണുബാധ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കുന്നവര്‍ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും വിദഗ്ധ നിർദേശം തേടണം. രക്തസമ്മർദം, സ്ട്രോക്ക്, സന്ധിരോഗങ്ങള്‍, പ്രമേഹം, അർബുദം പോലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്ത് തുടങ്ങേണ്ടതാണ്.

രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൃത്യമായി നിര്‍ണയിച്ച ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് ചെയ്യാവുന്ന ആയാസരഹിതമായ വ്യായാമങ്ങള്‍ നിര്‍ദേശിക്കാന്‍ സാധിക്കൂ. രോഗത്തിന്‍റെ ഗുരുതര ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ അനുയോജ്യമല്ലാത്ത വര്‍ക്ക്ഔട്ടുകള്‍ ചെയ്യുകയാണെങ്കില്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗമുള്ളവര്‍ക്ക് മാത്രമല്ല, ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള വ്യായാമ രീതികള്‍ പ്രത്യേകമായി തന്നെ കണ്ടെത്തുകയാണ് നല്ലത്. അതുകൊണ്ടുതന്നെ സ്ഥിരമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും വിദഗ്ധ നിർദേശം തേടുന്നത് ഗുണകരമാണ്. രക്തസമർദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ വരാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രത്യേക വ്യായാമംതന്നെ നിര്‍ദേശിക്കേണ്ടതുണ്ട്. പ്രായക്കൂടുതല്‍, വിവിധ അസുഖങ്ങള്‍ എന്നിവയുള്ളവര്‍ നിര്‍ബന്ധമായും വ്യായാമങ്ങള്‍ ചെയ്തുതുടങ്ങുന്നതിന് മുമ്പ് ഒരു ഫിസിയാട്രിസ്റ്റിനെ സമീപിക്കേണ്ടതുണ്ട്.

പ്രായക്കൂടുതലുള്ളവര്‍ക്ക് മിതമായ വ്യായാമരീതികള്‍ മാത്രമാണ് അനുയോജ്യം. അസ്ഥികള്‍ക്കും പേശികള്‍ക്കും അമിത ആയാസം വരുന്ന വ്യായാമങ്ങള്‍ നല്ലതല്ല. വിദഗ്ധ നിർദേശത്തോടെ മാത്രം വ്യായാമം തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

ഭക്ഷണ നിയന്ത്രണം പ്രധാനം
മുതിര്‍ന്ന ഒരാളുടെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ വ്യായാമത്തോടൊപ്പം ഭക്ഷണ നിയന്ത്രണവും അത്യാവശ്യമാണ്. എപ്പോഴും ഗ്ലൈസമിക് ഇന്‍ഡക്സ്‌ കുറഞ്ഞ ആഹാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാം. അരി ഭക്ഷണത്തിന്‍റെ അളവ് കുറച്ച് ഗോതമ്പ്, റാഗി, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുള്ള ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാം. കൂടുതല്‍ കലോറി അടങ്ങിയ ബേക്കറി ഉൽപന്നങ്ങളുടെ അളവും കുറക്കണം.

കൃത്രിമമായ മധുരം അടങ്ങിയ ആഹാരപദാർഥങ്ങള്‍ക്കു പകരം പ്രകൃതിദത്തമായ മധുരം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളുടെ സ്വാഭാവിക മധുരം ശരീരത്തിന് ദോഷം ചെയ്യില്ല, അതേസമയം ശീതളപാനീയങ്ങള്‍, മധുരം ചേര്‍ത്ത മറ്റുൽപന്നങ്ങള്‍ എന്നിവ ശരീരത്തിന്‍റെ ഫിറ്റ്നസ്, ആരോഗ്യം എന്നിവക്ക് വളരെയധികം ദോഷം ചെയ്യും.

സപ്ലിമെന്റ് ഡ്രിങ്കുകളോട് അകലം പാലിക്കാം
ഫിറ്റ്നസ് ലഭിക്കുന്നതിന് സപ്ലിമെന്റ് ഡ്രിങ്കുകളെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇത്തരം ഡ്രിങ്കുകള്‍ ഒഴിവാക്കുകയാണ് നല്ലത്, പകരം ധാരാളം ശുദ്ധജലം കുടിച്ചുകൊണ്ട് കൃത്യമായ വ്യായാമം തുടര്‍ന്നാല്‍ ആരോഗ്യകരമായ ഫിറ്റ്നസ് ലഭിക്കുന്നതിന് അത് ധാരാളമാണ്. അമിതവണ്ണം കുറച്ച് കാഴ്ചയില്‍ ഫിറ്റ്നസ് തോന്നിപ്പിക്കുക എന്നതിലുപരി ആരോഗ്യകരമായി ഫിറ്റ്നസ് ഉറപ്പാക്കുകയാണ് വേണ്ടത്.

അമിത വ്യായാമം അപകടം, അറിയണം OTS
അധികമായാല്‍ വ്യായാമവും വിഷതുല്യമാണ്. സമയപരിധി പരിഗണിക്കാതെ തീവ്രമായ വ്യായാമമുറകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പരിധി കടന്ന വര്‍ക്ക്ഔട്ട്‌ രീതികള്‍ OTS (Over Training Syndrome) എന്ന അവസ്ഥയിലേക്ക് വഴിവെക്കും. സ്‌ട്രെസ് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്കും അതുവഴി ഉറക്കം നഷ്ടപ്പെടുകയും വിഷാദരോഗം ബാധിക്കുകയും ചെയ്യാം. വിശപ്പില്ലാത്ത അവസ്ഥയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കഴിയാതിരിക്കുകയും ചെയ്യാം.

ശരീരത്തിന്‍റെ പ്രതിരോധ ശേഷി, ലൈംഗിക താൽപര്യം എന്നിവ കുറയുകയും ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. രക്തസമ്മർദം, നെഞ്ചിടിപ്പ് എന്നിവ ഉയരുന്നതിനും പേശികളില്‍ പരിക്കുകള്‍ സംഭവിക്കുന്നതിനും അമിത വ്യായാമം വഴിവെക്കും.

ഡോ. ഹഫീസ ടാംടൻ

MBBS, MD, DNB (PMR)

Fellowship in Pain Medicine

Consultant Interventional Physiatrist


Share our post

Kerala

സാധാരണക്കാരെ എ.ഐ. പഠിപ്പിക്കാൻ ‘കൈറ്റ്’; നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സ്‌

Published

on

Share our post

തിരുവനന്തപുരം: സാധാരണക്കാരെ നിത്യജീവിതത്തിൽ നിർമിതബുദ്ധി ടൂളുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലനപദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കമിടുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്‌സിൽ വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമേ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടാകും.ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.

നേരത്തേ 80,000 സ്കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചിൽ ഉൾപ്പെടുത്തുക. മാർച്ച് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.ജി.എസ്.ടി. ഉൾപ്പെടെ 2360 രൂപ ഫീസ് രജിസ്‌ട്രേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കണം. ക്ലാസുകൾ മാർച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Kerala

പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അപേക്ഷ മാര്‍ച്ച് 16 വരെ

Published

on

Share our post

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം. – ബി.എഡ്.) പരീക്ഷയുടെ പരിധിയിൽവരുന്നു.

പട്ടികയിലുള്ള ചില സ്ഥാപനങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) – ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) – വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.

അലിഗഡ്‌ മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ കേന്ദ്ര സർവകലാശാലകൾ.

പരീക്ഷയുടെ പരിധിയിൽവരുന്ന 64 സ്ഥാപനങ്ങൾ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവിൽ മൊത്തം സീറ്റുകൾ 6100 ആണ്. കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നാൽ ആ വിവരം ഇതേ വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ

* എൻ.ഐ.ടി. കാലിക്കറ്റ്‌ -ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനിൽ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ൽ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാൽ, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ വെച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം.

യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ്‌ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ്‌ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷ ഏപ്രിൽ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ

exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളിൽ അവസരം ലഭിക്കും.

റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് സ്കോർകാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർവിവരങ്ങൾ നൽകുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ്‌ നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക്‌ പ്രവേശനപ്രക്രിയയിൽ പങ്കില്ല.


Share our post
Continue Reading

Trending

error: Content is protected !!