Kerala
പിണറായിയുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടില്‍ കോണ്‍ഗ്രസിന് അവിശ്വാസമോ?

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സി.പി.എം. ഉയര്‍ത്തിക്കാട്ടുന്ന ദേശീയ മുഖം. അവരുടെ ഏക മുഖ്യമന്ത്രി, എന്നിട്ടും എന്തേ കര്‍ണാടക സത്യപ്രതിജ്ഞാ വേദിയില്‍ പിണറായിക്ക് ഇരിപ്പിടം കിട്ടാതെ പോയത്?.
അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി, ബി.ജെ.പി. ഇതര മുഖ്യമന്ത്രി, ക്ഷണിക്കപ്പെടാനുള്ള എല്ലാ യോഗ്യതകളും പിണറായിക്കുണ്ടായിരുന്നു എന്നിട്ടും കര്‍ണാടക സത്യപ്രതിജ്ഞാ വേദിയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനനെ കോണ്‍ഗ്രസ് ക്ഷണിച്ചില്ല.
കാര്യം ബേഗാപള്ളിയില്‍ കോണ്‍ഗ്രസിനെതിരേ സി.പി.എം മത്സരിക്കുകയും പിണറായി പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെക്കൂടി ക്ഷണിക്കാമായിരുന്നു. ഇങ്ങനെയൊന്നുമല്ലെങ്കില്‍ പിന്നെ എന്താണ് കോണ്‍ഗ്രസ് പറയുന്ന ഫാസിസത്തിനെതിരേയുള്ള സ്‌നേഹത്തിന്റെ രാഷ്ര്ടീയം എന്നു ചോദിക്കുന്നവരും കുറവല്ല.
പിണറായിയുടെ കാര്യത്തില്‍ ശരിക്കും എ.ഐ.സി.സിയും കര്‍ണാടക സര്‍ക്കാരും കേരള നേതൃത്വത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നോ? അങ്ങനെയൊരു താത്പര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നോ?കേരള മുഖ്യമന്ത്രിയെ ചടങ്ങില്‍ ക്ഷണിക്കാത്തതിന് എ.ഐ.സി.സി. വിശദീകരണം നല്‍കിയിരുന്നു.
പാര്‍ട്ടി നേതാക്കളെയാണ് ചടങ്ങില്‍ ക്ഷണിക്കുന്നതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. അതേ സമയം കോണ്‍ഗ്രസിനെതിരായി പിണറായി സ്വീകരിച്ച മുന്‍ നിലപാടുകള്‍ കൂടി അവഗണനയ്ക്ക് പിന്നിലുണ്ടായിരിക്കണം.ബി.ജെ.പി.യെ നേരിടാന്‍ കോണ്‍ഗ്രസ് സഹകരണത്തിനുള്ള കടുംപിടിത്തം ഉപേക്ഷിച്ച് സി.സി.പി.എം. കേന്ദ്ര നേതൃത്വം തയ്യാറായി മുന്നോട്ടു വന്ന ഘട്ടങ്ങളിലെല്ലാം കടുത്ത എതിര്‍പ്പുയര്‍ത്തിയത് പിണറായിയുടെ നേതൃത്വത്തിലുള്ള സി.പി.എം. കേരള ഘടകമാണ്.
പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം.-കോണ്‍ഗ്രസ് സഹകരണമുണ്ടായപ്പോള്‍ അതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ അച്ചടക്കനടപടിക്ക് വാദിച്ചവരാണ് കേരള ഘടകം.കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ മൂന്നു പാര്‍ട്ടി കോണ്‍ഗ്രസുകളിലും കേരളഘടകം കേന്ദ്രനേതൃത്വവുമായി ഉടക്കിനിന്നു. രാഷ്ട്രീയസഖ്യമില്ല, സഹകരണമാവാമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടും കേരള ഘടകത്തിന്റെ എതിര്‍പ്പ് തുടര്‍ന്നു.
ബി.ജെ.പി.ക്കെതിരേയുള്ള ചേരിയില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നു വാദിച്ച് കഴിഞ്ഞവര്‍ഷം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും കേരളഘടകം തുറന്നടിച്ചു. കേരളഘടകത്തിന്റെ വാദങ്ങള്‍ക്ക് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിന്തുണയുണ്ടായിരുന്നു. യെച്ചൂരിയാണ് കോണ്‍ഗ്രസ് ബാന്ധവത്തിനായി സി.പി.എമ്മില്‍ ശക്തമായി വാദിക്കുന്ന നേതാവ്. ആ നിലയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരിയുടെ സാന്നിധ്യം മാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്.
ബി.ജെ.പിക്കെരായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെയും പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. സംഘപരിവാറും നരേന്ദ്രമോദിയും പ്രതീക്ഷയോടെ കാണുന്ന മൂന്നാം മുന്നണിയുടെ ഭാഗമായാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കിയത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി. നിലപാടിനെ രഹസ്യമായി പിന്തുടരുന്ന നേതൃത്വമാണ് കേരള സി.പി.എമ്മിലുള്ളതെന്നാണ് എ.ഐ.സി.സി. നിലപാടും.
സി.പി.എം കേന്ദ്രനേതാക്കളില്‍ പലരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പില്‍ അവരെല്ലാം മൗനം പാലിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യാത്രയുടെ സമാപനത്തിലും ക്ഷണമുണ്ടായിരുന്നെങ്കിലും സി.പി.എം. പങ്കാളികളായില്ല. അതിന് പിന്നിലും കേന്ദ്ര നേതൃത്വത്തെക്കാളും ശക്തമായ പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ഇടപെടലാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
അതേ സമയം പിണറായിയെ ക്ഷണിക്കാത്ത കോണ്‍ഗ്രസ് സമീപനത്തെ കടുത്ത ഭാഷയിലാണ് സംസ്ഥാനത്തെ സി.പി.എം. അപലപിക്കുന്നത്. കോണ്‍ഗ്രസ് നിലപാട് അപക്വമെന്ന് എല്‍.ഡി.എഫ്. കണ്‍വീനറും കേന്ദ്ര കമ്മറ്റി അംഗവുമായി ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ദേശീയരാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഈ നിലപാടെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി.
സത്യപ്രതിജ്ഞയ്ക്കു കേരള തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിലൂടെ കോണ്‍ഗ്രസ് സങ്കുചിത രാഷ്ട്രീയമാണു കളിക്കുന്നതെന്ന് സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്.
ബി.ജെ.പിക്കെതിരായ നിര്‍ണായകഘട്ടങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നതു തന്നെയാണ് കാരണം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം രൂപീകരിക്കുന്നതിനുള്ള നീക്കം സജീവമായിരിക്കെ ഈ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടറിയേണ്ടതാണ്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരം തിരിച്ചുപിടിച്ചതോടെ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന വാഗ്ദാനം വലിയ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളില്‍ അവര്‍ക്കു പിന്തുണ നല്‍കാമെന്നും പകരം പ്രാദേശികകക്ഷികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കണമെന്നുമാണ് മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം. ലോകസഭ പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പും അതിന്റെ ഫലവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വാഭാവികമായും കോണ്‍ഗ്രസിന്റെ വിജയം മതേതരവാദികളിലും പുരോഗമനവാദികളിലും ഏറെ ആഹ്‌ളാദം സൃഷ്ടിച്ചിട്ടുണ്ട്.
അതേ സമയം കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതുസമീപനം കൈക്കൊള്ളാനായില്ല എന്ന വസ്തുതയുമുണ്ട്. പലവിധമുള്ള കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് അവര്‍ മത്സരിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത്തരമൊരു പതനം സംഭവിച്ചത്. ഇടതുമുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും പരസ്പരം മല്‍സരിച്ചു. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ സമാഹരിക്കാന്‍ ഉത്തരവാദിത്തമുള്ള പാര്‍ട്ടികളാണ് രണ്ടും.
എന്നാല്‍ ഇരുവരും രണ്ടു തന്ത്രങ്ങളാണ് സ്വീകരിച്ചത്. നാമമാത്രമെങ്കിലും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ഇരുവരും മത്സരിച്ചത്. ആ മണ്ഡലങ്ങളിലെങ്കിലും ഇരുവര്‍ക്കും ഒരു ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സി.പി.ഐ ഏഴ് സീറ്റിലും സി.പി.എം നാലു സീറ്റിലുമാണ് സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. സി.പി.ഐ അതോടൊപ്പം, സി.പി.എമ്മിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലമായ ബാഗേപ്പള്ളിയില്‍ അവര്‍ക്ക് പിന്തുണ കൊടുത്തു, തിരിച്ച് ഒരിടത്തും പിന്തുണ ലഭിക്കാഞ്ഞിട്ടും സി.പി.ഐ. അതിനു തയാറാകുകയായിരുന്നു.
അവശേഷിക്കുന്ന 215 സീറ്റുകളിലും ഏറ്റവും വലിയ ബി.ജെ.പി ഇതര പാര്‍ട്ടിയായ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ കൊടുക്കുകയാണ് സി.പി.ഐ ചെയ്തത്. ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് ഇന്ന് ഇന്ത്യയിലെ ഒരു നിയമസഭ തെരഞ്ഞെടുപ്പില്‍ എടുക്കാവുന്ന ഏറ്റവും ഉചിതമായ നിലപാടും തന്ത്രവുമാണ് കര്‍ണാടകയില്‍ സി.പി.ഐ സ്വീകരിച്ചത് എന്നു കാണാം.
എന്നാല്‍ ആ ജനാധിപത്യ പൊതുധാരയോടൊപ്പം നില്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. നാലു സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ബാക്കിയിടങ്ങളില്‍ ജെ.ഡി-എസിന് പിന്തുണ കൊടുക്കുകയുമാണ് സി.പി.എം ചെയ്തത്.ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്ന നയമാണ് സി.പി.എം. സ്വീകരിച്ചത്. ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാവുകയും ചെയ്തു.
Kerala
കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Kerala
സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു. 78 വയസ്സായിരുന്നു. മൂവാറ്റുപുഴ പുഴക്കര സ്വദേശിയായ മുഹമ്മദ് ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക് ആവേശം പകരുന്ന ഓർമയാണ്. കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ് മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചു. മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.
Kerala
വാട്സാപ്പിൽ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാൽ തൊട്ടുപോകരുത്, ക്രെഡിറ്റ് കാർഡിൽനിന്നുവരെ പണംപോകും

കൊച്ചി: ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചാൽ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡിൽനിന്നുവരെ അപഹരിക്കപ്പെടും. എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.
എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ
ഏപ്രിൽ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്‌സാപ്പ് നമ്പറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാൽ പണം അടച്ചില്ല. പക്ഷേ, ഡൗൺലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.
ഇതിനിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരിൽനിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.
പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
പരാതിനൽകാൻ പെടാപ്പാട്
പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ 1930 എന്ന നമ്പറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനൽകണമെന്ന് നിർദേശിച്ചു. ആ നമ്പറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.
ക്രെഡിറ്റ് കാർഡുകാർ പറയുന്നത്
ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്