Connect with us

Kannur

ജീവനക്കാരില്ല; എ.ബി.സി സെന്ററിൽ പ്രവർത്തനം താളം തെറ്റുന്നു

Published

on

Share our post

ഇരിക്കൂർ : തെരുവുനായ്ക്കളെ പിടികൂടുന്ന ജീവനക്കാർ കുറഞ്ഞതോടെ നായ വന്ധ്യംകരണത്തിനുളള ജില്ലയിലെ ഏക കേന്ദ്രമായ ഊരത്തൂരിലെ പടിയൂർ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ (എബിസി) കൂടുകൾ കാലിയാകുന്നു. 48 കൂടുകളുള്ള സെന്ററിൽ ഇപ്പോൾ പകുതി എണ്ണത്തിൽ മാത്രമാണ് നായ്ക്കളുള്ളത്.

തെരുവുനായകളെ പിടികൂടാൻ തുടക്കത്തിൽ ഇവിടെ 8 പേർ ഉണ്ടായിരുന്നെങ്കിലും പിന്നീട് 6 പേരായി. കൂലി കുറവായതിനാൽ 2 പേർ കൂടി ഒരു മാസം മുൻപ് ജോലി ഉപേക്ഷിച്ച് പോയതോടെ 4 പേരായി ചുരുങ്ങി. പിന്നീട് ഇതുവരെ പുതിയ നിയമനം നടന്നിട്ടില്ല.

സെന്റർ നടത്തുന്ന ജില്ലാ പഞ്ചായത്താണ് നിയമനം നടത്തേണ്ടതെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. 20,000 രൂപയാണ് പ്രതിമാസം നായപിടിത്തക്കാർക്ക് നൽകുന്നത്. വെറ്ററിനറി സർജൻ, തിയറ്റർ അസിസ്റ്റന്റ്, 2 ശുചീകരണ തൊഴിലാളികൾ, 4 നായ പിടിത്തക്കാർ ഉൾപ്പെടെ 8 ജീവനക്കാരാണ് ഇപ്പോൾ സെന്ററിൽ ഉള്ളത്.

ഇന്നലെ വരെ നടന്നത് 980 ശസ്ത്രക്രിയകൾ

ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച സെന്റർ 2022 ഒക്ടോബർ 15 നാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ വരെ 980 ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 528 ആൺ നായ്ക്കളും 452 പെൺ നായ്ക്കളുമാണ്‌. തുടക്കത്തിൽ 200 ഓളം ശസ്ത്രക്രിയകൾ പ്രതിമാസം നടന്നിരുന്നെങ്കിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ നായ്ക്കളെ കൊണ്ടുവരുന്നതും കുറഞ്ഞു. ഇപ്പോൾ മാസം 150 ഓളം ശസ്ത്രക്രിയകളാണ് നടക്കുന്നത്.

6 നായപിടിത്തക്കാരുണ്ടായിരുന്നപ്പോൾ 10 നായ്ക്കളെ വരെ ദിവസവും പിടികൂടിയിരുന്നു. ഇപ്പോൾ 5 നായ്ക്കളെ മാത്രമാണ് പിടികൂടുന്നത്. പിടികൂടുന്ന എല്ലാ നായകളെയും വന്ധ്യംകരണം നടത്താറില്ല. ആരോഗ്യ സ്ഥിതി നോക്കിയാണ് ശസ്ത്രക്രിയ നടത്തുന്നത്.

രക്തക്കുറവുള്ള നായ്ക്കളെയും ഗർഭാവസ്ഥയിലുള്ള നായ്ക്കളെയും വന്ധ്യംകരണം നടത്താറില്ല. ശസ്ത്രക്രിയ കഴിഞ്ഞാൽ ആൺ നായ്ക്കളെ 3 ദിവസവും പെൺനായ്ക്കളെ 5 ദിവസവും കൂട്ടിൽ താമസിപ്പിച്ച ശേഷമാണ് പുറത്തു വിടുന്നത്. നായ്ക്കളെ പിടിച്ച പ്രദേശത്ത് തന്നെയാണ് തുറന്നു വിടുന്നത്.

തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ഫണ്ട്

തെരുവുനായ്ക്കളെ പിടികൂടാൻ എല്ലാ വർഷവും ബജറ്റിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രത്യേകം ഫണ്ട് നീക്കി വയ്ക്കുന്നുണ്ട്. കോർപറേഷൻ, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ നീക്കിവയ്ക്കുന്ന തുക ജില്ലാ പഞ്ചായത്തിന് കൈമാറുകയാണ് ചെയ്യുന്നത്.

ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഓരോ തദ്ദേശ സ്ഥാപനവും പ്രതി വർഷം നീക്കി വയ്ക്കുന്നത്. പണം നീക്കിവയ്ക്കാത്ത തദ്ദേശ സ്ഥാപനങ്ങളുമുണ്ടെങ്കിലും ഗുരുതര സാഹചര്യം നോക്കി എല്ലാ തദ്ദേശ സ്ഥാപന പരിധിയിൽ നിന്നും നായ്ക്കളെ പിടികൂടാറുണ്ട്.

2022-23 സാമ്പത്തിക വർഷം 57 തദ്ദേശ സ്ഥാപനങ്ങളുടെ വകയായി 65 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് ഈ വർഷം 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

കൂടുകൾ സ്ഥാപിക്കുന്നതിന് 40 ലക്ഷം

50 കൂടുകൾ കൂടി സ്ഥാപിക്കുന്നതിനും ചുറ്റുമതിലിൽ ഫെൻസിങ്, മാലിന്യക്കുഴി, വാട്ടർ പ്യൂരിഫെയർ ഒരുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കുമായി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം 40 ലക്ഷം രൂ‌പ വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടിയൊന്നുമുണ്ടായിട്ടില്ല.

ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്നും ശസ്ത്രക്രിയകളുടെ എണ്ണം വർധിപ്പിക്കണമെന്നും തുടക്കം മുതൽ ആവശ്യമുയർന്നിരുന്നെങ്കിലും അതിനും നടപടിയൊന്നുമുണ്ടായില്ല.

മികച്ച രീതിയിൽ സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും നായ പിടിത്തക്കാർ ഉൾപ്പെടെ ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തടസ്സമാകുകയാണ്.


Share our post

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kannur

കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

Published

on

Share our post

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.

നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.

ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.

യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ

* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ

* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.


Share our post
Continue Reading

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!