Kannur
പ്രതിസന്ധികളില്ലാതെ പറക്കണം കണ്ണൂരിന്

കണ്ണൂർ :വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രവാസി സംഘടനകളുമെല്ലാം ഇതിനായി രംഗത്തുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.
കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നു
കൂടുതൽ രാജ്യാന്തര സർവീസുകൾ കണ്ണൂരിൽ നിന്ന് ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണ്. അബുദാബി, ദുബായ്, ദമാം, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തിയതു കനത്ത തിരിച്ചടിയാണ്.
വിമാനങ്ങൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നു. മലബാർ മേഖലയിലെ യാത്രക്കാരെ ഇതു കാര്യമായി ബാധിച്ചു. ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്.
പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിനാൽ വിദേശ വിമാനകമ്പനികൾക്കു പ്രവർത്തനാനുമതിയില്ല. വിമാനത്താവളം ആരംഭിച്ചതു മുതൽ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
കോഡ് ഷെയറിങ് വഴി ഇന്ത്യൻ വിമാനകമ്പനികൾക്ക് യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും ഒരുക്കാൻ കേന്ദ്രസർക്കാർ തയാറാകണം. പ്രവർത്തനം ആരംഭിച്ചു പത്തു മാസം കൊണ്ടു 10 ലക്ഷം പേർ യാത്ര ചെയ്ത വിമാനത്താവളമാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അവഗണന കൊണ്ടു പ്രവർത്തനം തന്നെ താളം തെറ്റിയത്. കെ.സുധാകരൻ എംപി
പാർലമെന്റിൽ സമ്മർദം ചെലുത്തും
രാജ്യാന്തര വ്യോമയാന സർവീസിന്റെ ഹബ് ആയി വികസിപ്പിക്കാൻ എല്ലാ സൗകര്യവുമുള്ള എയർപോർട്ടാണു കണ്ണൂരിലേത്. യാത്രാ നിരക്കും വിമാന റൂട്ടും നിശ്ചയിക്കുന്നതിന്റെ അധികാരം കേന്ദ്ര സർക്കാർ വേണ്ടെന്നു വച്ചതു പ്രതിസന്ധിക്ക് ഇടയാക്കി. നിരക്കു ഘടന പുനഃപരിശോധിക്കണം. അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. പാർലമെന്റിൽ നിരന്തരമായ ഇടപെടലിന്റെ ഫലമായാണു കണ്ണൂരിൽ നിന്ന് ഹജ് യാത്രാ അനുമതി നേടിയത്.
ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ പ്രതിസന്ധി കാരണം കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലാകാൻ പാടില്ല. വിദേശ വിമാന കമ്പനികളുടെ സർവീസ് കൂടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകണം. ഇതിനായി പാർലമെന്റിൽ സമ്മർദം ചെലുത്തും. സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെയുമുള്ള വൻ പദ്ധതിയാണു കണ്ണൂർ വിമാനത്താവളം. പ്രതിസന്ധികളെ തരണം ചെയ്യാൻ കൂട്ടായ പരിശ്രമം വേണം. പി.സന്തോഷ് കുമാർ എം.പി
കേന്ദ്ര സർക്കാർ ഇടപെടണം
രാജ്യത്തെ ഏറ്റവും മികച്ച എയർപോർട്ടുകളിൽ ഒന്നായി കണ്ണൂരിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അത്രമേൽ അനുകൂലമായ പല ഘടകങ്ങളും കണ്ണൂരിലുണ്ട്. കേരളത്തിലെ യാത്രക്കാർക്കു പുറമേ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്നതാണ്. ഭൂമിശാസ്ത്രപരമായതും കണക്ടിവിറ്റിയുടെ കാര്യത്തിലും കണ്ണൂർ മുൻപന്തിയിലാണ്. യൂണിയൻ ഗവൺമെന്റ് ശത്രുതാപരമായ സമീപനമാണു വിമാനത്താവളത്തോടു കാണിക്കുന്നത്.
അത് അപകടകരമായ സ്ഥിതി വിശേഷണമാണ്. വിമാനത്താവളത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് യൂണിയൻ ഗവ.കൃത്യമായി ഇടപെടേണ്ടതുണ്ട്. രാജ്യ താൽപര്യം ഉയർത്തിപ്പിടിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. അല്ലാതെ കോർപറേറ്റ് കുടുംബങ്ങളുടെ താൽപര്യം പരിഗണിച്ചാകരുത്. വിദേശ വിമാനങ്ങൾക്ക് അനുമതി നൽകേണ്ടതു കേന്ദ്രസർക്കാരാണ്. അത്തരത്തിലൊരു നീക്കം നടക്കുന്നില്ല. നിരന്തരം ഇടപെടലുകൾ നടക്കുന്നുണ്ട്. അനുകൂലമായി ചെയ്യാം എന്നവർ പറയുന്നുണ്ട്. എന്നാൽ നടപ്പിലാകുന്നില്ല. ഒരു കാര്യം ഉറപ്പാണ് വളരെ മികച്ച ഭാവി കണ്ണൂർ വിമാനത്താവളത്തിനുണ്ട്. വി.ശിവദാസൻ എംപി.
വികസനത്തിനായി ശബ്ദമുയർത്തണം
വളരെയേറെ പ്രതീക്ഷയോടെയാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാക്കിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് വലിയ വികസനം കണ്ണൂർ ജില്ലയിലാകെ ഉണ്ടാകുമെന്നാണു നമ്മൾ സ്വപ്നം കണ്ടത്. ശരിയാണെന്നു തെളിയിക്കും വിധത്തിലുള്ള വളർച്ച പല ഭാഗങ്ങളിലും ഉണ്ടാകുന്നുണ്ട്.
എന്നാൽ വിമാനത്താവളത്തിന്റെ പൂർണ തോതിലുള്ള വികസനം സാധ്യമായാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിലുള്ള വളർച്ച സാധ്യമാകുകയുള്ളൂ. ഏറ്റവും പ്രധാനമായി വേണ്ടതു രാജ്യാന്തര വിമാന കമ്പനികളെ കണ്ണൂരിൽ എത്തിക്കുക എന്നതാണ്.
വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നത് ഒട്ടേറെ തവണ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ അത്തരം അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അതു സങ്കടകരമായ വസ്തുതയാണ്.
വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് ഈ അംഗീകാരം നേടിയെടുക്കാൻ പ്രയത്നിക്കുകയാണു വേണ്ടത്. റൺവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് ആവശ്യമായ മറ്റ് അനുമതികൾ കേന്ദ്ര സർക്കാർ നൽകുന്നതിനു നമ്മൾ ശബ്ദമുയർത്തണം. കെ.കെ.ശൈലജ എംഎൽഎ
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kannur
കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.
നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.
ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.
യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ
* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ
* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കുള്ള നിർദേശങ്ങൾ
* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Kannur
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.
നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്