ബിവറേജില്‍ ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കം; ഒരാളെ കൊന്നു, മറ്റൊരാളെ കുത്തി; ഇരട്ടജീവപര്യന്തം

Share our post

തലശ്ശേരി: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.

കേളകം അടക്കാത്തോട് ശാന്തിഗിരിയില്‍ തച്ചനാനില്‍ ടി.എം.ഷൈജു(46)വിനെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് ശിക്ഷിച്ചത്.

പിഴയടച്ചാല്‍ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട സത്യന്റെ അനന്തരാവകാശികള്‍ക്കും ഒരുലക്ഷം രൂപ പരിക്കേറ്റ എല്‍ദോയ്ക്കും നല്‍കണം.

2010 ഡിസംബര്‍ 24-ന് ഉച്ചയ്ക്ക് 1.35-ന് കേളകം ബിവറേജ് മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് സംഭവം. തര്‍ക്കത്തിനിടയില്‍ കണിച്ചാര്‍ ചേങ്ങോം സ്വദേശി വരമ്പനാനിക്കല്‍ സത്യനെ (44) കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

തടയാന്‍ ശ്രമിച്ച സുഹൃത്ത് കേളകത്തെ പടിക്കക്കുടി എല്‍ദോയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) യിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചാണ് വിചാരണ അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്)യിലേക്ക് മാറ്റിയത്. കേളകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ സി.ഐ.മാരായ പ്രകാശന്‍ പടന്നയില്‍, സി.ചന്ദ്രന്‍, ജോഷി ജോസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.രൂപേഷ്, കെ.പി.ബിനിഷ, വി.ജെ.മാത്യു എന്നിവര്‍ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!