Connect with us

Kannur

താലൂക്ക് പരാതി പരിഹാര അദാലത്തിൽ പരാതി പ്രളയം

Published

on

Share our post

പയ്യന്നൂർ : താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരാതികളുടെ പ്രളയം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ എത്തിയത് 994 പരാതികൾ.

രാവിലെ 10.30ന് തുടങ്ങിയ അദാലത്ത് രാത്രി വരെ നീണ്ടു നിന്നു. മന്ത്രി കെ.രാധാകൃഷ്ണനൊപ്പം എംഎൽഎമാരായ ടി.ഐ.മധുസൂദനൻ, എം.വിജിൻ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ പരാതികൾ കേട്ട് തീർപ്പുണ്ടാക്കി. വഴിയും വഴിത്തർക്കവും പരാതികളിൽ പ്രധാന സ്ഥാനം വഹിച്ചു.

കോടതികളിൽ കേസുകളിൽ പെട്ടു കിടക്കുന്ന വഴിത്തർക്കങ്ങൾ വരെ പരാതിയായി എത്തി. പരിഹരിക്കാവുന്നവയെല്ലാം മന്ത്രിയും എംഎൽഎമാരും രമ്യമായി പരിഹരിച്ചു. പല പരാതികളും നിമിഷങ്ങൾക്കുള്ളിൽ തന്നെ പരിഹരിച്ചു. ഭൂദാന കോളനികളിൽ ഭൂമി കൈമാറ്റം പരമ്പരാഗത രീതിയിൽ നടത്തുന്നത് റജിസ്ട്രേഷൻ വകുപ്പ് തടയുന്ന എന്ന പരാതിയുമായി ഒട്ടേറെ പേർ എത്തി. സ്ഥലം മക്കൾക്ക് കൈമാറി കൊടുക്കാമെന്ന മന്ത്രി നിയമം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

ഈ പ്രശ്നം ജില്ലയിൽ എല്ലാ ഭാഗത്തും ഉള്ളതിനാൽ കലക്ടർ തന്നെ നിർദേശം നൽകും. കവ്വായി കായലിൽ ജലഗതാഗത വകുപ്പ് സർവീസ് നടത്തുന്ന പഴഞ്ചൻ ബോട്ടിന് പകരം പുതിയ ബോട്ട് അനുവദിക്കണമെന്ന് കൗൺസിലർ എ.നസീമ അദാലത്തിൽ ആവശ്യപ്പെട്ടു. പയ്യന്നൂർ ഇലക്ട്രിക്കൽ സെക്‌ഷൻ വിഭജിക്കണമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയും അദാലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ.വി. ലളിത, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.വത്സല,

പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം.ശ്രീധരൻ (ചെറുതാഴം), എ.പ്രാർഥന (കുഞ്ഞിമംഗലം), പി.ഗോവിന്ദൻ (ഏഴോം), കെ.സഹീദ് (മാടായി), ടി.സുലജ (കടന്നപ്പള്ളി-പാണപ്പുഴ), ടി.രാമചന്ദ്രൻ (എരമം-കുറ്റൂർ), എം.വി.സുനിൽ കുമാർ (കാങ്കോൽ-ആലപ്പടമ്പ), എ.വി.ലേജു (കരിവെള്ളൂർ-പെരളം), എം.ഉണ്ണിക്കൃഷ്ണൻ (പെരിങ്ങോം), കെ.എഫ്.അലക്സാണ്ടർ (ചെറുപുഴ),

തഹസിൽദാർ എം.കെ.മനോജ്‌ കുമാർ എന്നിവർ പ്രസംഗിച്ചു. 5 കുടുംബങ്ങൾക്ക് കൈവശ ഭൂമിയുടെ പട്ടയവും 3 പേർക്ക് ലൈഫ് മിഷൻ വീടുകളുടെ താക്കോലും അദാലത്തിൽ മന്ത്രി വിതരണം ചെയ്തു. ഗുരുതര രോഗം മൂലം പ്രത്യേക പരിഗണന നൽകി 17 പേർക്ക് അനുവദിച്ച മുൻഗണന റേഷൻ കാർഡുകളും വിതരണം ചെയ്തു.

സ്വപ്ന സാഫല്യമായി പട്ടയം

ആനിടിൽ തങ്കമണിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. 30 വർഷം മുൻപ് ഭൂദാനം കോളനിയിൽ കിട്ടിയ സ്ഥലത്തിന്റെ പട്ടയം മന്ത്രി രാധാകൃഷ്ണന്റെ കയ്യിൽ നിന്ന് വാങ്ങിയപ്പോൾ ആ കണ്ണ് നിറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ തങ്കമണിയുടെ അടുത്തേക്ക് ചെന്നാണ് മന്ത്രി പട്ടയം കൈമാറിയത്. മരിക്കുന്നതിന് മുൻപ് പട്ടയം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.

സ്ഥലം ലഭിച്ചപ്പോൾ പട്ടയത്തിന് വേണ്ടി കുറെ നടന്നതാണ്. രണ്ടു മാസം മുൻപാണ് വീണ്ടും അപേക്ഷിച്ചത്. ഈ കൈ കൊണ്ട് തന്നെ വാങ്ങാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് 71 വയസ്സുള്ള കൈതപ്രത്തെ തങ്കമണി കൈകൂപ്പിക്കൊണ്ട് മന്ത്രിയോട് പറഞ്ഞു. വീട്ടിലേക്കൊരു വഴി വേണമെന്ന ആവശ്യവും തങ്കമണി മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

∙ഭിന്നശേഷി മകളുള്ള അന്നൂരിലെ കെ.ശൈലജയ്ക്ക് അനുവദിച്ച മുൻഗണന റേഷൻ കാർഡ് കിട്ടി. ഭിന്നശേഷിക്കാരിയായ മകൾ ശ്രീതുവാണ് മന്ത്രിയിൽ നിന്ന് കാർഡ് ഏറ്റുവാങ്ങിയത്.

∙കാങ്കോൽ വൈപ്പിരിയം രാജീവ് ഗാന്ധി ലക്ഷം വീട് കോളനിയിൽ 4 കുടുംബങ്ങൾക്ക് കൂടി പട്ടയം ലഭിച്ചു. 30 വർഷത്തിന് ശേഷമാണ് ഇവർക്ക് പട്ടയം ലഭിക്കുന്നത്. എൻ.പി.ഭാസ്കരൻ, കെ.വി.പി.സുകേഷിനി, പി.രതീശൻ, ടി.വി.നാരായണൻ എന്നിവർക്കാണ് ഇന്നലെ പട്ടയം നൽകിയത്. ഈ കോളനിയിൽ നേരത്തെ 6 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിരുന്നു. ഇനി 19 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുണ്ട്.

∙3 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. കരിവെള്ളൂർ കൂക്കാനത്തെ ടി.പി.സൗമ്യ, പെരളത്തെ പി.രജിത, വയക്കരയിലെ സ്വപ്ന ഇളയടത്ത് എന്നിവരാണ് താക്കോൽ ഏറ്റുവാങ്ങിയത്.

ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം നൽകി

‌അദാലത്തിൽ എത്തിച്ചേർന്ന ആയിരത്തിലധികം പേർക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ഉച്ചഭക്ഷണം നൽകി. രാവിലെ അദാലത്ത് തുടങ്ങുമ്പോൾ തന്നെ ഇവർ കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഉച്ചഭക്ഷണം വിതരണം ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സി.ഷിജിൽ, എ.മിഥുൻ, പി.ഷിജി, ബി.ബബിൻ, പി.വി.അർജുൻ, എം.മുഹമ്മദ്, കെ.സുജിത്ത് എന്നിവർ നേതൃത്വം നൽകി.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!