IRITTY
ഇരിട്ടി താലൂക്ക് അദാലത്തിൽ തീർപ്പായത് 242 പരാതികൾ

ഇരിട്ടി: മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 242 പരാതികൾ തീർപ്പായി. മന്ത്രി കെ.രാധാകൃഷ്ണൻ 10 മണിക്കൂറോളം നേരമിരുന്ന് 235 പരാതിക്കാരെ കേട്ടു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു ചർച്ച നടത്തിയ ശേഷം ആണ് മന്ത്രി തീർപ്പ് കൽപിച്ചത്. ആകെ 351 പരാതികളാണ് നേരത്തെ ഓൺലൈനായി ലഭിച്ചത്. 227 കഴിച്ചു ബാക്കിയുള്ളവ അദാലത്തിൽ പരിഗണിക്കാത്ത കാര്യങ്ങളിൽ പെട്ടതായിരുന്നു. ഇന്നലെ പുതിയതായി 453 പരാതികൾ കൂടി എത്തി.
പുതിയതായി ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിശോധിച്ച് പിന്നീട് തീരുമാനം അറിയിക്കും. നേരത്തേ നിശ്ചയിച്ചതു പ്രകാരം അദാലത്ത് 10 ന് തന്നെ തുടങ്ങി. സ്വാഗതം പറഞ്ഞ കലക്ടർ എസ്.ചന്ദ്രശേഖറും അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎയും ഉദ്ഘാടനം നടത്തിയ മന്ത്രിയും ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച.
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവർക്കും കൊട്ടാരക്കരയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദനാ ദാസിനും ആദരാജ്ഞലികൾ അർപ്പിച്ചു ജനങ്ങളുടെ പരാതി കേൾക്കാൻ ഇരിക്കുകയായിരുന്നു. കലക്ടർ എസ്.ചന്ദ്രശേഖരൻ, അസിസ്റ്റന്റ് കലക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ.കെ.ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, തഹസിൽദാർ (എൽആർ) എം.ലക്ഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 300 ഓളം ഉദ്യോഗസ്ഥരും എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും രാത്രി വൈകി വരെ നീണ്ട അദാലത്തിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നേരത്തേ തള്ളിയ പരാതികളും പുതിയതായി എത്തിയ പരാതികളിൽ ചിലതും മന്ത്രി പരിഗണിച്ചു.
5 വീട്ടുകാർക്ക് പട്ടയം, 10 ലൈഫ് വീടുകളുടെ താക്കോൽ:ദുരിതം തീർന്ന സന്തോഷത്തിൽ കുടുംബങ്ങൾ
ഇരിട്ടി: ലക്ഷം വീടുകളിൽ താമസിക്കുന്ന 5 കുടുംബങ്ങൾക്ക് പട്ടയം. 10 ലൈഫ് വീടുകളുടെ താക്കോൽദാനം. ഏഴ് മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം. കാലാകാലങ്ങളായി തീരുമാനമാകാതിരുന്ന നൂറുകണക്കിന് പ്രയാസങ്ങൾ പരിഹരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിൽ കുടുംബങ്ങൾ. മന്ത്രിസഭയുടെ 2–ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ആണു നിരവധി പേരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരവേദിയായത്.
‘8 കൊല്ലം മുൻപാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. കൂടെയുള്ളവർക്കൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം കിട്ടിയിരുന്നില്ല’ പട്ടയത്തിനായി ഓഫിസുകൾ കയറി ഇറങ്ങിയ നാളുകളിലെ ദുരിതങ്ങൾ പറയുമ്പോൾ മന്ത്രി കെ.രാധാകൃഷ്ണന്റെ കയ്യിൽ നിന്ന് പട്ടയം ലഭിച്ച സന്തോഷത്തിലും സഫിയയുടെ തൊണ്ട ഇടറി.
പേരാവൂർ വെള്ളാർവള്ളിയിലെ തെറ്റുവയൽ ലക്ഷം വീട് നിവാസി കുനിയിൽ സഫിയ, നളിനി കുപ്പക്കൽ, ഖദീജ പനയച്ചേരി, മീന പാലേരി, കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് 3 സെന്റ് കോളനിയിലെ മണിമോൾ എന്നിവർക്കാണ് പട്ടയം ലഭിച്ചത്. വർഷങ്ങളായി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇവർക്ക് സ്ഥലത്തിന് പട്ടയം ലഭിക്കാത്തതിനാൽ കുടിവെള്ളത്തിനോ, വീട് അറ്റകുറ്റപ്പണി നടത്താനോ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടി വരില്ലല്ലോ’ എന്ന സന്തോഷം ആണു ലൈഫ് വീട് താക്കോൽ വാങ്ങി കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിക്ക് പറയാനുണ്ടായിരുന്നത്. ഇതേ പഞ്ചായത്ത് 2–ാം വാർഡിലെ പുള്ളോലിക്കൽ ശിശുപാലന് വാടക വീട്ടിൽ നിന്നുമുള്ള രക്ഷപ്പെടലാണു ലൈഫ് വീട്ടിലേക്കുള്ള മാറ്റം.
ഒരു വർഷമായി വാടക വീട്ടിലാണ് മൂന്നംഗ കുടുംബം കഴിഞ്ഞിരുന്നത്. മാലൂർ പഞ്ചായത്തിലെ സി.ജാനകി, സുധീഷ് കുമാർ മാടിയത്ത്, ലിനി ജോസഫ്, പേരാവൂർ പഞ്ചായത്തിലെ സി.കെ.സുരേഷ്, സി.കെ.രഞ്ജിനി, കേളകത്തെ സുകുമാരൻ, മുഴക്കുന്നിലെ ഇ.രാജേഷ്, പായം പഞ്ചായത്തിലെ കവിത സജീവൻ എന്നിവരാണ് ലൈഫ് വീട് താക്കോൽ ലഭിച്ച മറ്റുള്ളവർ.
ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണം: മന്ത്രി രാധാകൃഷ്ണൻ
ഇരിട്ടി∙ തങ്ങൾ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്സാര കാര്യങ്ങൾക്കു കാത്തിരിക്കേണ്ടി വരുന്നതു ജനങ്ങൾക്ക് അസഹനീയമായ കാര്യമാണ്.
പരാതികൾ വേഗം തീർക്കുന്ന ഉദ്യോഗസ്ഥർ ഏറെയുണ്ട്. ഇതേസമയം മനഃപൂർവം കാലതാമസം വരുത്തുന്നവരുമുണ്ട്. അവരതു തിരുത്തണം. കാലതാമസം ഒഴിവാക്കുക, കാര്യക്ഷമത വർധിപ്പിക്കുക, അഴിമതി നടത്താതിരിക്കുക എന്നതാവണം ഉദ്യോഗസ്ഥരുടെ കടമ. പരാതികൾ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.കെ.ശൈലജ എംഎൽഎ, കലക്ടർ എസ്.ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായുധൻ (ഇരിട്ടി), സുധാകരൻ (പേരാവൂർ) പഞ്ചായത്ത് പ്രസിഡന്റുമാരായ പി.രജനി (പായം), അസിസ്റ്റന്റ് കലക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ.കെ.ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്‌കാരം പിന്നീട്.
IRITTY
പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി


ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന് പകൽ രണ്ട് മുതലാണ് മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന് വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട് വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ് ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്. ജനുവരി ആറിന് പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ് മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്.
മാഹി ബ്രാഞ്ച് കനാൽ പരിധിയിലെ വേങ്ങാട്, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന് പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന് വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ് വെള്ളം താഴ്‌ന്നത്. നീരൊഴുക്ക് തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന് പഴശ്ശി എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്. 1997ലാണ് ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്