ആദിവാസി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; യുവാവ് കസ്റ്റഡിയിൽ

മാനന്തവാടി : ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന്റെപേരിൽ പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിനെ(31)യാണ് കേസ്. ഇയാളെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കെതിരേ അതിക്രമം നടത്തിയ വകുപ്പു പ്രകാരവുമാണ് കേസ്.
ഈ മാസം നാലിന് യുവതിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽക്കൊണ്ടുപോയി അജീഷ് പീഡിപ്പിച്ചെന്നാണ് പരാതി. ഈ ദിവസം അജീഷും യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രക്തസ്രാവം അനുഭവപ്പെട്ടതിനത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അയൽക്കാരുടെ സഹായത്തോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
അജീഷ് തന്നെയാണ് ആസ്പത്രിയിൽ യുവതിക്ക് കൂട്ടിരുന്നത്. വിവരം അറിഞ്ഞ് ശനിയാഴ്ച പോലീസ് ആസ്പത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്ന് യുവതി പരാതിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് മടങ്ങിപ്പോരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ യുവതി പോലീസിൽ പരാതിപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെ യുവതിയെ ആസ്പത്രിയിൽനിന്ന് വിടുതൽചെയ്യാൻ ബന്ധുക്കൾ എത്തിയപ്പോൾ പോരാട്ടം പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു.
ആസ്പത്രി പരിസരത്ത് ബഹളമുണ്ടായതിനെത്തുടർന്ന് പോലീസ് അജീഷിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.