Kerala
എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പുതിയ ഐ.പി ബ്ലോക്ക് വരുന്നു

കൊച്ചി : ജനറൽ ആസ്പത്രിയിൽ പുതിയ ഐപി ബ്ലോക്ക് വരുന്നു. 700 കിടക്കകളുള്ള ഐപി ബ്ലോക്കാണ് നിർമിക്കാനൊരുങ്ങുന്നത്. ജില്ലയിലെ പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനറൽ ആസ്പത്രിയിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നത്.
ജില്ലയിലെ സാധാരണക്കാരടക്കമുള്ളവരുടെ ആശ്രയകേന്ദ്രമാണ് ജനറൽ ആസ്പത്രി. നിരവധിപേരാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടുന്നത്. നിലവിൽ പരമാവധി 600 രോഗികളെമാത്രമേ കിടത്തിച്ചികിത്സ നൽകാൻ കഴിയുന്നുള്ളൂ.
ഈ സാഹചര്യത്തിലാണ് കൂടുതൽ രോഗികൾക്കുകൂടി മികച്ച ചികിത്സയും സേവനങ്ങളും ലഭ്യമാക്കാൻ ഇത്തരമൊരു ഉദ്യമം. ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങളും പുതിയ ബ്ലോക്കിൽ സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
സർക്കാരിന്റെയും ആസ്പത്രി വികസനസമിതിയും അനുവദിക്കുന്ന തുക, സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയ ഐപി ബ്ലോക്ക് നിർമിക്കുക. ആശുപത്രിയുടെ പ്രവേശനകവാടത്തിനുസമീപമായിരിക്കും ഈ ബ്ലോക്ക്.
നൂറുകോടിക്കടുത്താണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്‌ച ചേരുന്ന ആശുപത്രി വികസനസമിതി യോഗത്തിൽ വിശദമായ പദ്ധതി അവതരണം നടത്തും. ശേഷം അംഗീകാരത്തിനായി ആരോഗ്യ ഡയറക്ടർ മുഖാന്തരം സർക്കാരിന് സമർപ്പിക്കും.
സർക്കാർ അംഗീകാരം ലഭിച്ച ഉടൻ നിർമാണം തുടങ്ങും.എൽ.ഡി.എഫ് സർക്കാർ ജനറൽ vയിൽ നടപ്പാക്കുന്ന സമാനതകളില്ലാത്തതും മാതൃകാപരവുമായ വികസനപദ്ധതികളുടെ തുടർച്ചകൂടിയാണ് പുതിയ ഐപി ബ്ലോക്ക്. ജനറൽ ആസ്പത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാക്കി.
സംസ്ഥാനത്തെ ജനറൽ ആസ്പത്രികളിലെ ആദ്യ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കായിരുന്നു ഇത്. ഇന്ത്യയിൽ ആദ്യമായി ഹൃദയശസ്‌ത്രക്രിയ നടന്ന ജനറൽ ആസ്പത്രിയും ഇതാണ്.
25 കോടി രൂപ ചെലവിൽ ക്യാൻസർ ബ്ലോക്കിന്റെ നിർമാണവും പൂർത്തിയാക്കി. ഉദ്‌ഘാടനം ഉടൻ നടക്കും. ജൂണിൽ ന്യൂറോ സർജറി വിഭാഗവും ഈ വർഷംതന്നെ വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയാസൗകര്യങ്ങളും ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Kerala
ഫോണ്‍ ഉപയോഗം ഒരു മണിക്കൂറില്‍ കൂടുതലാണോ, മയോപിയ ഉറപ്പ്


മണിക്കൂറുകള്‍ ഫോണിനും കംപ്യൂട്ടറിനും മുന്നില്‍ ചെലവിടുന്നവരാണോ, നിങ്ങള്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര്‍ എങ്കിലും സ്‌ക്രീന്‍ ടൈം ഉള്ളവര്‍ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മെഡിക്കല്‍ ജേണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്.അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്.
സ്‌ക്രീന്‍ സമയത്തില്‍ ദിവസേന ഒരു മണിക്കൂര്‍ വര്‍ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കും എന്നാണ് ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായ പൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്‌ക്രീന്‍ സമയം ഹ്രസ്വദൃഷ്ടിക്ക് വഴി വയ്ക്കുന്നു എന്ന സാഹചര്യം ഗവേഷകര്‍ പറയുന്നത്. സ്‌ക്രീന്‍ സമയം ഒന്ന് മുതല്‍ നാല് മണിക്കൂര്‍ അധികം ഉള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത പതിന്‍മടങ്ങാണെന്നും റിപ്പോര്‍ട്ട് പറയുന്നു.സ്‌ക്രീന്‍ സമയം വര്‍ധിക്കുന്നതിനനുസരിച്ച് മയോപിയ പിടിപെടാനുള്ള സാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. ഒരു ദിവസം നാല് മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 97 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍, ഒരു മണിക്കൂറില്‍ കുറവ് സ്‌ക്രീന്‍ സമയം എന്നത് സുരക്ഷിതമാണെന്ന് അടിസ്ഥാനമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘനേരം ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ പല ശാരീരിക പ്രശ്‌നങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ ചെലവഴിക്കുന്നനര്‍ക്ക് തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നേരത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ് , പൊണ്ണത്തടി, ശരീരവേദന, നടുവേദന മറ്റ് ജീവിത ശൈലി രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പതിവാണെന്ന് വിദഗ്ധര്‍ പറയുന്നു.
Kerala
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു


കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.അമീബിക് മസ്തിഷ്ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്.
Kerala
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും


ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ട് റെയിൽവെ. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് പാനൽ സംവിധാനം കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വഴിതിരിച്ചുവിടൽ.ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കൂടാതെ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിൻ്റെ സർവീസിലും മാറ്റമുണ്ട്.
നാളെ വൈകീട്ട് നാലേമുക്കാലോടെ ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഇൻഡോർ – തിരു. നോർത്ത് എക്‌സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സർവീസ് നടത്തുക.മറ്റൊരു സർവീസ് ക്രമീകരണം ഉള്ളത് കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിനാണ്. ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അന്ന് വൈകീട്ട് ആലപ്പുഴയിൽ നിന്ന് എന്നതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്