പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചു, കോഴിക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച

കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച.സ്വർണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ എന്നിവ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. ഒരു ഭണ്ഡാരം പൊളിച്ച് പണം അപഹരിച്ചിട്ടുണ്ട്. മറ്റൊന്ന് പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.പൂജ കഴിഞ്ഞശേഷം പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു.
ഇതുപയോഗിച്ച് വാതിൽ തുറന്നാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. കമ്മിറ്റിക്കാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.അതേസമയം, പനവൂർ വെളളാഞ്ചിറ ആയിരവില്ലി ധർമ്മശാസ്താ ക്ഷേത്രത്തിലെ രണ്ട് വാതിലുകൾ തീയിട്ട് നശിപ്പിച്ചു.
മോഷണ ശ്രമമായിരുന്നെന്ന് പൊലീസ് പറഞ്ഞു.വിലപിടിപ്പുളള സാധനങ്ങൾ ഒന്നും കിട്ടാത്തതിനാൽ അക്രമികൾ നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലെറിഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമികൾ ക്ഷേത്രത്തിനകത്തുകയറി വിറകുകൾ കൂട്ടിയിട്ട് മുൻവാതിൽ കത്തിച്ചത്. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് സംഭവം.
ശാസ്താവിന്റേയും ഗണപതിയുടേയും ശ്രീകോവിലുകളുടെ വാതിലുകൾക്കാണ് അക്രമികൾ തീയിട്ടത്.
വാതിലിനോട് ചേർന്ന് വിറകുകൾ കൂട്ടിയിട്ടശേഷം മണ്ണെണ്ണയോ, പെട്രോളോ ഒഴിച്ച് തീയിടുകയായിരുന്നു.വാതിലുകൾ പൂർണ്ണമായും കത്തിനശിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.