Kerala
ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്..; വിശ്വഭാരതി സര്‍വകലാശാലയില്‍ 709 അനധ്യാപക ഒഴിവുകള്‍

പശ്ചിമബംഗാളിലെ ശാന്തിനികേതനിലുള്ള കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയില്‍ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 709 ഒഴിവുണ്ട്.
അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-29. യോഗ്യത: ബിരുദം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്/തത്തുല്യ തസ്തികയില്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/യൂണിവേഴ്സിറ്റി/റിസര്‍ച്ച്/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലോ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം 30 വയസ്സ് കവിയരുത്.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: ഒഴിവ്-99. യോഗ്യത: ബിരുദം, മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,900 രൂപ).
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-405. യോഗ്യത: പത്താംക്ലാസ് വിജയം. അല്ലെങ്കില്‍, ഐ.ടി.ഐ. വിജയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
കരിയർ സംബന്ധമായ വാർത്തകൾക്കും വിവരങ്ങൾക്കും JOIN Whatsapp Group
ലൈബ്രറി അറ്റന്‍ഡന്റ്: ഒഴിവ്-30. യോഗ്യത: പ്ലസ്ടു/തത്തുല്യം, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, യൂണിവേഴ്‌സിറ്റി/കോളേജ്/എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലൈബ്രറിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
ലബോറട്ടറി അസിസ്റ്റന്റ്: ഒഴിവ്-16. യോഗ്യത: ബിരുദവും സര്‍വകലാശാലാ/ഗവേഷണ സ്ഥാപനത്തിലോ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ ലബോറട്ടറിയിലെ സോഫിസ്റ്റിക്കേറ്റഡ് സയന്റിഫിക് ഇന്‍സ്ട്രുമെന്റ്സില്‍ രണ്ടുവര്‍ഷത്തെ പരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
ലബോറട്ടറി അറ്റന്‍ഡന്റ്: ഒഴിവ്-45. യോഗ്യത: സയന്‍സ് പ്ലസ്ടു. അല്ലെങ്കില്‍, സയന്‍സുള്‍പ്പെട്ട പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്നോളജിയില്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയവും. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 1,800 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
ജൂനിയര്‍ എന്‍ജിനീയര്‍: ഒഴിവ്-10 (സിവില്‍-9, ഇലക്ട്രിക്കല്‍-1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് പൊതുമരാമത്ത്/സമാനസര്‍വീസിലോ സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തിലോ സര്‍വകലാശാലകളിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 9,300-34,800 രൂപ (ഗ്രേഡ് പേ: 4,200 രൂപ). പ്രായം: 35 വയസ്സ് കവിയരുത്.
ടെക്നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-17. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ലബോറട്ടറി/ആര്‍ക്കൈവ്സ്/സ്റ്റോര്‍/പ്രസ്/ഓഡിയോ വിഷ്വല്‍ യൂണിറ്റില്‍ മെയിന്റനന്‍സ്/ഓപ്പറേഷനില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. സര്‍വകലാശാലകളിലോ റിസര്‍ച്ച് സ്ഥാപനങ്ങളിലോ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യസ്ഥാപനത്തിലോ നേടിയതായിരിക്കണം പ്രവൃത്തിപരിചയം. ശമ്പളം: 5,200-20,200 രൂപ (ഗ്രേഡ് പേ: 2,400 രൂപ). പ്രായം: 30 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും: രജിസ്ട്രാര്‍ (കരാര്‍ നിയമനം)-1, ഫിനാന്‍സ് ഓഫീസര്‍ (കരാര്‍ നിയമനം)-1, ലൈബ്രേറിയന്‍-1, ഡെപ്യൂട്ടി രജിസ്ട്രാര്‍-1, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡെപ്യൂട്ടേഷന്‍)-1, അസിസ്റ്റന്റ് ലൈബ്രേറിയന്‍-6, അസിസ്റ്റന്റ് രജിസ്ട്രാര്‍-2, സെക്ഷന്‍ ഓഫീസര്‍-4, അസിസ്റ്റന്റ്/സീനിയര്‍ അസിസ്റ്റന്റ്-5, പ്രൊഫഷണല്‍ അസിസ്റ്റന്റ്-5, സെമി പ്രൊഫഷണല്‍ അസിസ്റ്റന്റ്-4, ലൈബ്രറി അസിസ്റ്റന്റ്-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-1, പ്രൈവറ്റ് സെക്രട്ടറി/പി.എ.-7, പേഴ്സണല്‍ അസിസ്റ്റന്റ്-8, സ്റ്റെനോഗ്രാഫര്‍-2, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-2, സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍-1, സീനിയര്‍ സിസ്റ്റം അനലിസ്റ്റ്-1, സിസ്റ്റം പ്രോഗ്രാമര്‍-3.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗത്തിന് 13 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് www.visva-bharati.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 16.
Kerala
നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി


കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.
കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.
സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.
ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.
”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”
കണ്ണീരോടെ അധ്യാപിക…
ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.
ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.
”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”
Kerala
സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ


കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.
അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.
പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.
മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.
Kerala
തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം, 15 സീറ്റുകൾ; 13 ഇടത്ത് യു.ഡി.എഫ്,എസ്.ഡി.പി.ഐ 1


തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും ജയിച്ചു.മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം ൃവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ് വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.
കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു.
തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി.ഹരികുമാറിന് ജയം.
തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയനാണു വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.
കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്