റിസോർട്ട് വിവാദത്തിന് പിന്നിൽ ആരെന്ന് അറിയാം; ആ പേര് ഇപ്പോള്‍ പറയില്ല: ഇ.പി

കണ്ണൂർ: വൈദേകം റിസോർട്ട് വിൽക്കണോ എന്ന് നിശ്ചയിക്കാൻ താൻ ആളല്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട്.
ഭാര്യ ഇന്ദിരയ്ക്കും മകൻ ജയ്സണും അവരുടെ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രാപ്തിയും ശക്തിയുമുണ്ട്.
അവർ അവരുടെ കാര്യം ചെയ്യും. റിസോർട്ട് വിവാദത്തിന് പിന്നിൽ ആരാന്നെന്ന് അറിയാം. ആ പേര് ഇപ്പോൾ പറയേണ്ട കാര്യമില്ല. ആരാണെന്നുള്ള കാര്യം പാർട്ടിയോട് പറയേണ്ട സാഹചര്യം വന്നാൽ പറയുമെന്നും ഇ.പി മനോരമ ന്യൂസിനോട് പറഞ്ഞു.
ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ‘നിരാമയ റിട്രീറ്റ്സ്’ എന്ന സ്ഥാപനത്തിന് നൽകിയുള്ള കരാറിൽ ഇരു കമ്പനികളും കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ പൂർണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തിരുന്നു.
റിസോർട്ട് വിഷയം പാർട്ടിക്കകത്ത് വിവാദമായ സാഹചര്യത്തിൽ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്.
ഇന്ദിരയ്ക്കും മകൻ ജയ്സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ചു സി.പി.എമ്മിൽ പരാതി ഉയർന്നിരുന്നു.