ഹജ്ജ്: ആദ്യഗഡു അടക്കാനുള്ള സമയം 15 വരെ നീട്ടി

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു അടക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ആദ്യഗഡുവായ 81,800 രൂപ ഏപ്രിൽ 15 വരെ അടക്കാം. നേരത്തേ, ഏപ്രിൽ 12 ആയിരുന്നു അവസാന തീയതി.
പണമടച്ച ശേഷം പാസ്പോര്‍ട്ടും പണമടച്ച രശീതിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹജ്ജ് അപേക്ഷ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഏപ്രില്‍ 18ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം.
ഇതുവരെ 9,826 പേരാണ് രേഖകൾ സമർപ്പിച്ചത്. കേരളത്തിൽനിന്ന് 10,331 പേർക്കാണ് അവസരം ലഭിച്ചത്. 505 പേർ ഇനിയും രേഖകൾ സമർപ്പിക്കാനുണ്ട്.
രേഖകൾ സമർപ്പിക്കാത്തവർ നിശ്ചിത തീയതിക്കകം നൽകണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. നിശ്ചിതസമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകും.
അത്തരം സീറ്റുകളിലേക്ക് കാത്തിരിപ്പ് പട്ടികയിലുള്ളവരെ മുൻഗണന ക്രമത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിഗണിക്കും.
ഇതിനകം ഹജ്ജ് ഹൗസിലും വിവിധ കേന്ദ്രങ്ങളിലുമായി ലഭിച്ച പാസ്പോർട്ടുകളുടെയും ഹജ്ജ് അപേക്ഷ ഫോമുകളുടെയും തരംതിരിക്കിലും സ്കാനിങ്, അപ്ലോഡിങ് പ്രവൃത്തികളും ഹജ്ജ് ഹൗസിൽ ആരംഭിച്ചു. ലഭിച്ച രേഖകളും പാസ്പോർട്ടും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കും.