Connect with us

Kerala

നഷ്ടങ്ങളുടെ ഓർമ്മകളുമായി ‘അത്ഭുത ബാലനെത്തി’; അരനൂറ്റാണ്ടുകൾക്കിപ്പുറം സങ്കടം മാറാതെ ജനാർദനൻ

Published

on

Share our post

തൃശ്ശൂർ: അനുവാദമില്ലാതെ കടക്കരുതെന്നെഴുതിയ വാതിൽ തളളിത്തുറന്നുവന്ന സുകുമാരനെ ആ എഴുപത്തിയഞ്ചുകാരന് ഓർമവന്നില്ല. അഞ്ചേരിച്ചിറക്കാരനാണെന്നും നമ്മള് തമ്മിലൊരു ബന്ധമുണ്ടെന്നും പറഞ്ഞുതുടങ്ങിയപ്പോൾ നടുങ്ങി, തല താഴ്ന്നു.

മറിഞ്ഞ ബസിൽനിന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്ന കൈക്കുഞ്ഞിനെ കോരിയെടുത്തത് മനസ്സിൽ മിന്നി. ദേഷ്യമോ പ്രതികാരമോ ഇല്ലെന്നും വെറുതേ കാണാൻ മാത്രം വന്നതാണെന്നും അന്നത്തെ ആ കുട്ടി പറഞ്ഞപ്പോൾ നെഞ്ചിലെ ഭാരം അല്പം കുറഞ്ഞു.

തൃശ്ശൂർ പുഴയ്ക്കലിൽ വെള്ളത്തിലേക്കു മറിഞ്ഞ ബസിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജനാർദനനെ തേടിയെത്തിയത്. പത്തുപേർ മരിച്ച പുഴക്കൽ ബസപകടത്തിന് അടുത്ത വർഷം അമ്പതാണ്ടു തികയും.

അപകടത്തിൽനിന്ന് രക്ഷപ്പെട്ട ‘അദ്‌ഭുത ശിശു’വെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച സുകുമാരൻ ഇന്ന് വണ്ടിയോടിക്കാൻ പരിശീലിപ്പിക്കുന്നയാളാണ്.

അന്ന് കാണാനും അറിയാനുമുള്ള പ്രായമായിരുന്നില്ലെങ്കിലും 49 വർഷത്തിനിടെ ആ ബസപകടം ഓർമിക്കാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ലെന്ന് സുകുമാരൻ പറയുന്നു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങളറിയാനാണ് ജനാർദനനെ അന്വേഷിച്ചിറങ്ങിയത്.

സുകുമാരന്റെ മൂന്നു സഹോദരങ്ങളെയും ആ അപകടം കവർന്നിരുന്നു. അച്ഛൻ ശ്രീധരൻ നീന്തിക്കയറി. അമ്മ തങ്കമണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. വളർക്കാവിലെ തറവാട്ടുവീട്ടിലെ മൂന്നു കുഞ്ഞു മൺകൂനകൾക്കരികെ കരയുന്ന അമ്മയെക്കുറിച്ച്‌ പറഞ്ഞറിവേയുള്ളൂ സുകുമാരന്.

1974 ജനുവരി 25-ന് താണിക്കുടം ഉത്സവത്തിന്റെ പറയെടുപ്പിനായാണ് തങ്കമണിയുടെ പുറനാട്ടുകരയിലെ വീട്ടിലേക്ക്‌ ഭർത്താവ് ശ്രീധരനും മക്കളായ സുരേഷ് (7), സുമ(5), സുധാകരൻ(3), സുകുമാരൻ (എട്ടുമാസം) എന്നിവരുമായി വടക്കേ സ്റ്റാൻഡിൽനിന്ന് ‘ഓലക്കട’യെന്ന ബസിൽ കയറിയത്.

സംഭവദിവസം പത്രത്തിൽ വന്ന വാർത്ത

പുഴയ്ക്കലിൽ പാലത്തിനു താഴെ കൃഷിയാവശ്യത്തിന്‌ വെള്ളം കെട്ടിനിർത്തിയിരുന്നു. 18 അടിയോളം ആഴമുണ്ടായിരുന്നു അവിടെ. ഇടുങ്ങിയ പാലത്തിൽ കാറിന് വഴികൊടുക്കുന്നതിനിടെ ഹമ്പിൽത്തട്ടി ബസ് മറിഞ്ഞെന്നാണ് അന്ന് ഒന്നാം പേജിലെ വാർത്തയിലുള്ളത്.

എന്നാൽ, 54 മോഡൽ ബെൻസ് ബസിന്റെ ബ്രേക്ക്‌ നഷ്ടമായതാണെന്നും കഴിയുന്നവരെല്ലാം രക്ഷപ്പെടൂവെന്ന് താൻ അലറിയിരുന്നെന്നും അന്ന് 24 വയസ്സുകാരനായിരുന്ന ജനാർദനൻ പറയുന്നു. ബസ് മുങ്ങാനുള്ള വെള്ളം ഉണ്ടായിരുന്നു. ചെറിയ ഒഴുക്കും. മറിഞ്ഞയുടൻ പിറകിലെ ഗ്ലാസ് തകർത്ത് പുറത്തെത്തി കുറേപ്പേരെ വലിച്ച് രക്ഷപ്പെടുത്തി. അതിനിടെയാണ് വെള്ളത്തിൽനിന്ന് പിഞ്ചുകുഞ്ഞിനെ കിട്ടിയത്.

ജനാർദനെ കോടതി ഒരു വർഷത്തേക്ക്‌ ശിക്ഷിച്ചു. പിഴയടച്ച് തടവുശിക്ഷ ഒഴിവാക്കാമായിരുന്നെങ്കിലും എട്ടുമാസം കണ്ണൂരിൽ ജയിലിൽക്കഴിഞ്ഞു. രണ്ടു കുഞ്ഞുകുട്ടികളുമായി ഭാര്യ ഏറെ കഷ്ടപ്പെട്ടു. ഇപ്പോൾ പൂത്തൂർ സെന്ററിൽ ആയുർവേദ മരുന്നുകട നടത്തുകയാണ്. ഹൃദ്രോഗിയായ ഭാര്യയ്ക്കും തനിക്കും മരുന്നുവാങ്ങാനുള്ള വരുമാനമൊക്കണമെന്ന ആശയേയുള്ളൂ.

അപകടദിവസം ആസ്പത്രിയിലെത്തിയ മുഖ്യമന്ത്രി അച്യുതമേനോൻ, രക്ഷപ്പെട്ട കുഞ്ഞിന് സൗജന്യവിദ്യാഭ്യാസവും സർക്കാർജോലിയും പ്രഖ്യാപിച്ചിരുന്നു. തീരാവേദനയിലായ കുടുംബത്തിന്‌ പക്ഷേ, അക്കാര്യം അന്വേഷിക്കാനൊന്നുമായില്ല.

സുകുമാരനു താഴെ പിറന്ന രണ്ട് മക്കൾക്ക് അപകടത്തിൽ നഷ്ടമായ സുരേഷിന്റെയും സുമയുടെയും പേരാണ്. ശ്രീധരൻ കുറച്ചുവർഷംമുമ്പ് മരിച്ചു. അഞ്ചേരിച്ചിറിയിൽ ഐശ്വര്യ ഡ്രൈവിങ് സ്കൂൾ നടത്തുകയാണ് സുകുമാരൻ.


Share our post

Kerala

തൃശൂരില്‍ ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്

Published

on

Share our post

തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share our post
Continue Reading

Kerala

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ

Published

on

Share our post

കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.

2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.


Share our post
Continue Reading

Kerala

കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച്‌ കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം

Published

on

Share our post

വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!