Kerala
സ്നേഹവും പ്രാർഥനയുമായി ഉയരെ ഈ ഏകാന്ത ജീവിതം

കോട്ടയം: ദുഃഖവെള്ളി ദിനത്തിലും ഇടുക്കി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ കണ്ട് അശ്വാസം തേടിയെത്തുന്നവരുണ്ട്. സാധാരണ വീട്ടമ്മമാർ മുതൽ പുരോഹിതരും കന്യാസ്ത്രീകളും വരെ.
‘‘വളരെ ദൂരെനിന്ന് പോലും വരുന്നവരുണ്ട്. മനുഷ്യർ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിലാണ്. കഴിഞ്ഞയാഴ്ച കുട്ടനാട്ടിൽനിന്ന് കുറച്ചുപേർ വന്നു. അവിടെ കൊച്ചുകുട്ടികളിൽപോലും രോഗങ്ങൾ. ഏയ്ഞ്ചൽവാലിയിൽനിന്ന് വന്നവർക്ക് ബഫർസോണാണ് പ്രശ്നം. ചിലർക്ക് സാന്പത്തികപ്രശ്നവും ആത്മഹത്യാപ്രവണതയും. എല്ലാവരുംവന്ന് അവർക്കുവേണ്ടി പ്രാർഥിക്കാനാണ് പറയുന്നത്.
മനുഷ്യർ അത്രയും പ്രതിസന്ധികളിലാണ്. അവർക്കുവേണ്ടി പരിത്യാഗം ചെയ്യുമ്പോൾ സന്തോഷം തോന്നും. എല്ലാവരിലും ദൈവത്തിന്റെ കാഴ്ചപ്പാടുണ്ട്. ദൈവമില്ലെന്ന് പറയുന്നവരിൽ പോലും. അവർക്ക് വേണ്ടത് പ്രത്യാശയാണ്.
ഞായറാഴ്ച പ്രത്യാശയുടെ പെരുന്നാളായ ഈസ്റ്ററാണ്. എല്ലാ ദിവസവും എന്നെ കാണാൻ വരുന്നവർക്കും ദൈവം സഹായിക്കും എന്ന പ്രത്യാശയാണ് ഞാൻ നൽകുന്നത്’’ ജേക്കബ് മുരിക്കൻ പ്രാർഥനയുടെ ഏകാന്ത വഴികളിലൂടെ സംസാരിക്കുന്നു.
സിറോ മലബാർ സഭയിൽ സ്ഥാനത്യാഗത്തിലൂടെ ആദ്യമായി സന്ന്യാസം സ്വീകരിച്ച അദ്ദേഹം എട്ടുമാസം മുമ്പാണ് പുരുഷൻമാർക്കുവേണ്ടി സ്ഥാപിതമായ നല്ലതണ്ണി ആശ്രമത്തിലെത്തിയത്. ആശ്രമംവക അഞ്ചുസെന്റ് സ്ഥലത്ത് ചെറിയൊരുകൂടാരംപോലുള്ള ഒറ്റമുറി വീടാണ് ഏകാന്തഇടം. വീടിനെ പകുത്ത് ചെറിയൊരു കിടപ്പുമുറിയും അടുക്കളയും പ്രാർഥനാമുറിയും. ആശ്രമത്തിൽ പതിവു വെള്ള ളോഹയ്ക്ക് പകരം കാവി ജുബ്ബയും പൈജാമയുമാണ് വേഷം.
എന്താണ് ഈ കാവിവേഷത്തലൂടെ ദർശിക്കുന്നത്?
ഇന്ത്യൻ തത്വചിന്തയനുസരിച്ച് ത്യജിക്കുന്നതിന്റെ അടയാളമാണ് കാവിനിറം. എന്തെങ്കിലുമൊക്കെ ത്യജിക്കുന്നവർക്കേ ആ നിറം ധരിക്കാനുള്ള അവകാശമുള്ളൂ. വീട്ടിൽ ഈ വേഷമാണെങ്കിലും സഭാധികാരികൾ പറഞ്ഞിരിക്കും പ്രകാരം പൊതുവായ ശുശ്രൂഷകൾക്കും കുർബാന അർപ്പിക്കുമ്പോഴും വെള്ള കുപ്പായമണിയാറുണ്ട്.
കൂടുതൽ ആകർഷണം തോന്നിയ വ്യക്തിത്വം?
റോമിൽ നേരിൽ സന്ദർശിച്ചിട്ടുള്ള ഫ്രാൻസിസ് പോപ്പ്. പരിസ്ഥിതിക്കും മനുഷ്യനന്മയ്ക്കുമായി നിലകൊള്ളുന്ന അദ്ദേഹം പുറത്തിറക്കിയിട്ടുള്ള‘ചാക്രികലേഖന’(മാർപ്പാപ്പ ഇറക്കുന്ന പ്രബോധനക്കുറിപ്പ്)ത്തിലെ ‘മനുഷ്യന്റെപൊതുഭവനമാണ് ഭൂമി’എന്നത് ഏറെ ഇഷ്ടപ്പെട്ട വാക്കുകൾ. അഭയാർഥികളായവർക്ക് തന്റെ വാസസ്ഥലത്ത് അഭയം നൽകിയതും അദ്ദേഹത്തിന്റെ നല്ല മനസ്സാണ്. അർജന്റീനയിൽ നിന്നുള്ള അദ്ദേഹം ദാരിദ്ര്യവും കഷ്ടപ്പാടും അടുത്തറിഞ്ഞിട്ടുണ്ട്.
ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളുണ്ട് ?
സ്കാൻഡിനേവിയൻ രാജ്യങ്ങളൊക്കെ അങ്ങനെയാണെന്ന് ചിലർ വന്ന് പറയാറുണ്ട്. അവിടെ മതങ്ങളില്ലാത്തതാണ് സന്തോഷത്തിന് കാരണമായി അവർ പറയുന്നു. പക്ഷേ എന്താണ് സന്തോഷത്തിന്റെ മാനദണണ്ഡം.
ആവശ്യമുള്ള ചികിത്സ, ഭക്ഷണം , സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഭരണകർത്താക്കൾ നൽകുന്ന സഹായങ്ങളാകും അവിടുത്തെ സന്തോഷത്തിന് കാരണം. അത്തരം ഉറപ്പ് നമ്മുടെ ഭരണകർത്താക്കൾക്കു നൽകാൻ കഴിഞ്ഞാൽ സന്തോഷം ഉണ്ടാകുമായിരിക്കും.
പക്ഷേ അതിനപ്പുറം മാനസികസന്തോഷമല്ലേ പ്രധാനം. അത് ഉറപ്പാക്കാൻ ഭരണകർത്താക്കൾക്കു കഴിയുമോ. ശ്രമിച്ചാൽ കഴിഞ്ഞേക്കും.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടേണ്ടതായിരുന്നു ഒരു കാലത്ത് ജനങ്ങൾക്ക് ആവശ്യം. അതിനായി ഗാന്ധിജി മുന്നിട്ടറങ്ങി. ലക്ഷ്യത്തിലൂന്നി പ്രവർത്തിച്ചതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി. അത്തരം പ്രവർത്തനങ്ങൾ ഇന്ന് നടക്കുന്നുേണ്ടായെന്ന് ചിന്തിക്കണം.
സമൂഹത്തിന് സന്തോഷം നൽകാൻ കഴിയുന്നത് വലിയ കാര്യമാണ്. ഒരു കാലത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും അതിനായി ശ്രമിച്ചിട്ടുണ്ട്. കാറൽമാർക്സ് തൊഴിലാളി വർഗത്തിന് വേണ്ടി നിലകൊണ്ടു. അത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു. നമ്മുടെ നാട്ടിൽ എ.കെ.ജിയെ പോലുള്ള നേതാക്കളും അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്നും രാഷ്ട്രീയത്തിൽ നല്ല നേതാക്കന്മാർ ഉണ്ടായേക്കാം.എന്നാൽ ഹൃദയത്തിൽ തട്ടും വിധമൊരു നേതാവിന്റെ പേര് പറയുക ബുദ്ധിമുട്ടാണ്. ജനങ്ങളുടെക്ഷേമത്തിലൂന്നി ഭരിച്ചാൽ രാജ്യം ഉയർച്ചയിലെത്തും. അതിനുള്ള ശ്രമം കാണുന്നില്ല.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹത്തിന് ശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരിഹാരമാണ് ലോകത്തിന് ആവശ്യമെന്ന് പറയുന്നതിൽ കൃത്യതയുണ്ട്. വന്യജീവി ആക്രമണങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കുമൊക്കെ സാമ്പത്തികശാസ്ത്രത്തിലൂന്നി പരിഹാരം കാണാൻ ഭരണാധികാരികൾ ശ്രമിക്കണം.
ഏത് ആശങ്കയ്ക്കും ഭരണ, പ്രതിപക്ഷമെന്ന വ്യത്യാസമില്ലാതെ കൂട്ടായ ചർച്ച നടത്തിയാൽ പരിഹാരമുണ്ടാകും. വിദ്യാഭ്യാസപരമായി ഉയർന്നെങ്കിലും കാർഷിക-വ്യവസായമേഖലയിൽ കേരളം തമിഴ്നാട്ടിൽ നിന്ന് പോലും കുറെയേറെ പഠിക്കാനുണ്ട്. ഇവിടെ ദിനം പ്രതി സ്റ്റാർട്ടപ്പ് പദ്ധതികൾ തുടങ്ങുന്നു. പക്ഷേ എത്രയെണ്ണം വിജയിക്കുന്നുണ്ടെന്ന് കണ്ടെത്താൻ വ്യവസ്ഥയില്ല.
മതവും വില്ലനാകുന്ന കാഴ്ചയുണ്ട്?
സന്തോഷമായി ജീവിക്കുന്നതിനാണ് പ്രധാന്യം. മതങ്ങൾ തമ്മിൽ പോലും എന്തിനാണ് മത്സരം എന്ന് മനസിലാകുന്നില്ല.
ഞാനാണ് കൂടുതൽ കേമൻ എന്ന വിചാരിച്ചിട്ട് കാര്യമില്ല. ദൈവത്തിന്റെ ഹിതം നടപ്പലാക്കുന്നിടത്താണ് മതത്തിന്റെ പ്രാധാന്യം.എല്ലാവർക്കും സംതൃപ്തി,സ്നേഹം,സന്തോഷം എന്നിവ നൽകാൻ കഴിയണം. ഇത് പരിപാലിക്കുന്നത് മാത്രമാകണം ലക്ഷ്യം.
ഹിന്ദു സമുദായത്തിലുള്ളയാൾക്ക് സ്വന്തം കിഡ്നി ദാനം ചെയ്തയാളാണ്. അതാകട്ടെ വിമർശനത്തിനും ഇടയാക്കി?
വൃക്കദാനത്തിന് പ്രാധാന്യം നൽകുന്ന ഫാ.ഡേവിസ് ചിറമ്മേലിനോട് വൃക്ക ആവശ്യമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.
എത്ര പേർക്ക് വൃക്ക വേണ്ടി വരുമെന്ന് ചോദിച്ചു. ഉത്തരം കേട്ട് ഞെട്ടിപ്പോയി. 2000 പേർക്ക്. അവരിൽ ഏറ്റവും അർഹനായ ഒരാൾക്ക് കിഡ്നി കൊടുക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ആൾ ഏത് മതസ്ഥനെന്ന് ചോദിച്ചില്ല. മനുഷ്യനാണല്ലോയെന്നേ ഞാൻ നോക്കിയുള്ളൂ.
അതൊക്കെ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതിന് ഞാൻ കാരണമായെന്ന് മാത്രം. പാലായിൽ നിന്ന് നല്ല തണ്ണിയിലേക്ക് പോകും മുമ്പ് അദ്ദേഹം വന്ന് കണ്ടു. എന്നിലൂടെ മറ്റൊരാൾക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. വിമർശനമുണ്ടായി. ഞാൻ ശ്രദ്ധിച്ചില്ല.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ പോയിട്ടുണ്ടോ ?
പഠിക്കുന്ന കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. കുത്തബ് മിനാർ, താജ് മഹൽ ഒക്കെ സന്ദർശിച്ചിട്ടുണ്ട്.
എന്താണ് ആത്മീക ?
എനിക്ക് സ്വന്തമായ വസതിയില്ല എന്നതിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആ വിശ്വാസത്തിൽ ഒരു ആന്തരിക ആത്മീകതയുണ്ട്. ഹിമാലയത്തിൽ ജീവിക്കുന്ന മുനിമാരിലൊക്കെ ആ ആത്മീകതയാണുള്ളത്. മനുഷ്യന്റെ സൃഷ്ടിയായ ദൈവവുമായുള്ള അടുപ്പം അവരുണ്ടാക്കുന്നു. അത് ആത്മീകതയാണ്.
അതിന് ഏകാന്തത, നിശബ്ദത ആവശ്യമാേണാ?
ദൈവം നമ്മോട് സംസാരിക്കുന്ന ഭാഷയാണ് നിശബ്ദത. നമ്മുടെ ശരീരത്തിൽ രക്തം പമ്പ് ചെയ്യുന്നു. നമ്മൾ ശ്വസിക്കുന്നു. ഇതൊക്കെ നിശബ്ദമായി നടക്കുന്ന കാര്യങ്ങളാണ്. ചെടികൾ വളരുന്നു. ഇലകൾ ഉണ്ടാകുന്നു. ഒന്നിലും ബഹളമില്ല. അത് പ്രപഞ്ചത്തിന്റെ ശക്തിയാണ്. ആ ശക്തിയെ മനസിലാക്കിയാൽ ദൈവത്തിലേക്ക് ബന്ധപ്പെടാൻ കഴിയും. അത് നിശബ്ദതയിലാണ് സംഭവിക്കുന്നത്.
വിശ്വാസികൾ പോലും ഒരു വേള ചിന്തിച്ചേക്കാം.‘‘ദൈവമുണ്ടോ?’’
ഉണ്ടെന്ന് വിശ്വസിക്കാൻ ഈ പ്രകൃതി തന്നെ സാക്ഷ്യം. ഒരു കാരണവുമില്ലാതെ ലോകത്ത് ഒന്നുമുണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവായ ദൈവം വലിയൊരു ക്രമീകരണമാണ് നടത്തിയിരിക്കുന്നത്. ആധുനിക കംപ്യൂട്ടറിനെ വെല്ലുന്ന വിധമുള്ള ക്രമീരണമാണ് അത്. മനുഷ്യൻ ഓക്സിജൻ സ്വീകരിക്കുന്നു.മരങ്ങൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുന്നു.അതൊരു തരം വലിയ ടെക്നോളജിയല്ലേ.
ദൈവവും മാന്ത്രികനാകുന്നുവോ?
കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ട് മാതാപിതാക്കൾ വന്നു. ഇത് വരെ കുഞ്ഞ് സംസാരിച്ചിട്ടില്ല. അതാണ് സങ്കടം. കുഞ്ഞിനോട് ‘ഈശോ ..ഈശോ..’’എന്ന് പലവട്ടം പറഞ്ഞപ്പോൾ അവനും ഏറ്റുപറഞ്ഞു.‘‘ഈശോ’യെന്ന്. ആദ്യമാണ് അവൻ ഒരു വാക്ക് പറയുന്നത്. അതൊക്കെ ദൈവമല്ലേ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.
ദിവസവും പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന അദ്ദേഹം 16 മണിക്കൂറും പ്രാർഥനയിലാണ്. തേടിയെത്തുന്നവർക്ക് സ്വയം പാകപ്പെടുത്തിയ കഞ്ഞിയും പയറും വിളമ്പും .ദു:ഖവെളളി ദിനത്തിലും ആ ചര്യ തെറ്റുന്നില്ല.
ലോകത്തിന് ഈ താപസൻ നൽകുന്ന സന്ദേശം എന്താണ്?
പ്രതിസന്ധികളിൽ ഓർക്കൂ.‘‘ശാന്തമാകൂ…ശാന്തമാകൂ…ഭയപ്പെടേണ്ട. ദൈവം കൂടെയുണ്ട്. ഇനിയും മുൻപിൽ പാതകളുണ്ട്. പരസ്പരം സ്നേഹിക്കുമ്പോഴാണ് നമ്മൾ ദൈവത്തെ കൂടുതൽ അറിയുക. അതുകൊണ്ട് ലോകത്തെ സ്നേഹിക്കൂ.
Kerala
മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം


കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.
ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്
ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.
കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.
Kerala
വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ


കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Kerala
386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി


തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.
രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.
പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്