Connect with us

Kannur

വഴിതെറ്റിക്കുന്ന നമ്പറുകൾ പണം കവരുന്ന ലിങ്കുകൾ

Published

on

Share our post

കണ്ണൂർ: യോനോ ആപ്‌ വഴി ഇടപാട്‌ നടത്താൻ ബുദ്ധിമുട്ടുണ്ടായതോടെയാണ്‌ പയ്യന്നൂർ സ്വദേശിയായ വിമുക്തഭടൻ കസ്‌റ്റമർ കെയറിലേക്ക്‌ വിളിച്ചത്‌. കാര്യം പറഞ്ഞപ്പോൾ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്നും തിരിച്ചുവിളിക്കുമെന്നും മറുപടി.

തകരാർ ഇത്രപെട്ടെന്ന്‌ കൈകാര്യം ചെയ്യാനുള്ള മികവിനെ മനസിൽ അഭിനന്ദിച്ചാണ്‌ തൊട്ടുപിന്നാലെയെത്തിയ കോൾ എടുത്തത്‌. ഫോണിൽ ലിങ്ക്‌ അയക്കുന്നുവെന്നും അതിൽ പറയുന്നതുപോലെ ചെയ്യണമെന്നും നിർദേശം.

ലിങ്ക്‌ തുറന്ന്‌ അതിലാവശ്യപ്പെട്ട കാര്യങ്ങൾ അപ്‌ലോഡ്‌ ചെയ്‌തതോടെ വീണ്ടും വിളിയെത്തി. അൽപസമയത്തിനകം ആപ്‌ ശരിയാകും. തൊട്ടുപിന്നാലെ വന്നത്‌ അക്കൗണ്ടിൽനിന്നും പണം കൈമാറിയതായുള്ള സന്ദേശം.

തുടരെത്തുടരെയുള്ള പണം കൈമാറ്റത്തിൽ സംശയം തോന്നിയ ബാങ്ക്‌ അധികൃതർ തുടർന്നുള്ള ഇടപാടുകൾ തടയുമ്പോഴേക്കും നഷ്ടമായത്‌ ഒമ്പതുലക്ഷം രൂപ. അക്കൗണ്ടിലുണ്ടായിരുന്ന, ഭവനവായ്‌പയായി ലഭിച്ച 14 ലക്ഷത്തിൽനിന്നാണ്‌ ഒമ്പത്‌ ലക്ഷം തട്ടിയത്‌.

കസ്‌റ്റമർ കെയർ നമ്പറും ചതിക്കുഴി

എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ്‌ നമ്മൾ. എന്നാൽ, ഈ രീതി മാറ്റണമെന്നാണ്‌ സൈബർ തട്ടിപ്പുകൾ പരിശോധിക്കുന്നവർ മുന്നറിയിപ്പുനൽകുന്നത്‌. സ്‌മാർട്ട്‌ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ആവശ്യമുള്ള ഫോൺ നമ്പർപോലും ഗൂഗിളിൽനിന്നാണ്‌ എടുക്കുന്നത്‌.

ഇ കൊമേഴ്‌സ്‌, ഹോട്ടൽ ബുക്കിങ്‌, ബാങ്കിങ്‌ ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം തേടാൻ കസ്‌റ്റമർ കെയറുകളെയാണ്‌ ആശ്രയിക്കുന്നത്‌.

വിരൽത്തുമ്പിൽ നമ്പർ കിട്ടുമ്പോൾ മറ്റുവഴികളെന്തിന്‌ തേടണമെന്നാണ്‌ ചിന്ത. എന്നാൽ, ഇവിടെയാണ്‌ തട്ടിപ്പുകാർക്ക്‌ ചാകരയ്‌ക്കുള്ള വഴിയൊരുങ്ങുന്നത്‌.

ഗൂഗിളിൽനിന്ന്‌ ലഭിക്കുന്ന കസ്‌റ്റമർ കെയർ നമ്പറുകൾ ചതിക്കുഴികളാണ്‌. കസ്‌റ്റമർ കെയർ അടക്കമുള്ള സർവീസ്‌ നമ്പറുകൾക്ക്‌ തങ്ങളെ ആശ്രയിക്കരുതെന്ന്‌ ഗൂഗിൾതന്നെ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. ഗൂഗിൾ അനുവദിച്ച വിവരങ്ങൾ എഡിറ്റ്‌ ചെയ്യാനുള്ള ഓപ്‌ഷനാണ്‌ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്‌.

നിരവധി നമ്പറുകൾ ഇവർ എഡിറ്റ്‌ ചെയ്‌ത്‌ ചേർക്കും. ശരിയായ നമ്പർ ഉണ്ടാകാമെങ്കിലും ആദ്യം ലഭ്യമാകുക തട്ടിപ്പുകാരുടെ നമ്പറായിരിക്കും. സെർച്ച്‌ എൻജിൻ ഓപ്‌റ്റിമൈസേഷനിലെ സൂത്രമുപയോഗിച്ചാണ്‌ തട്ടിപ്പുകാർ അവരുടെ നമ്പർ ആദ്യംലഭിക്കുന്ന രീതിയിലാക്കുന്നത്‌.

ഈ നമ്പറിൽ നമ്മൾ വിളിക്കുന്നതോടെ അവർ പണി തുടങ്ങുകയായി. ഇംഗ്ലീഷിലും ഹിന്ദിയിലും ആരെയും വീഴ്‌ത്തുന്ന രീതിയിൽ സംസാരിക്കുന്നവർ ഫോണിലേക്ക്‌ വരുന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദേശിക്കുന്നു. ഇത്‌ നൽകുന്നതോടെ നമ്മുടെ ഫോൺ അവർക്കും കൈകാര്യം ചെയ്യാനാവുന്നതാകും.

മിറർ ഇമേജ്‌ ആപ്പുകളാണ്‌ ഇത്തരം ലിങ്കുകളായി വരുന്നത്‌. കോവിഡ്‌ കാലത്ത്‌ ഇവ വ്യാപകമായി ഇറങ്ങി. ഇത്തരം സംഭവങ്ങളിൽ നമ്മുടെ വിവരങ്ങൾ അവർക്കു കിട്ടിയ അടുത്ത നിമിഷം അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെടും.

ഈ സമയത്താണെങ്കിൽ സന്ദേശങ്ങൾ വരുന്നതിൽനിന്നും ശ്രദ്ധ തിരിക്കാനായി ഇവർ കോളിൽ തുടരുകയും ചെയ്യും. സംശയകരമായി തുടരെത്തുടരെ പണം പോകുന്നത്‌ ശ്രദ്ധയിൽപ്പെടുന്നതോടെ ബാങ്കുകളിൽനിന്ന്‌ ബ്ലോക്ക്‌ ചെയ്യുന്നതാണ്‌ ആകെ ആശ്വാസം.

നിമിഷങ്ങൾക്കുള്ളിൽ പണം വിവിധ അക്കൗണ്ടുകളിലേക്ക്‌ ഇവർ കൈമാറും. ഇത്‌ മുഴുവനും വ്യാജ അക്കൗണ്ടുകളുമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും പൊലീസിനാകില്ല.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!