Connect with us

IRITTY

കെ. എസ്. ആർ. ടി. സിയുടെ ജില്ലയിലെ ആദ്യത്തെ ‘ഗ്രാമവണ്ടി’; യാത്രാക്ലേശം പരിഹരിക്കാൻ ആറളം ഫാമിൽ ഓടും

Published

on

Share our post

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യത്തിലേക്ക്. കീഴ്പ്പള്ളിയിൽ 11നു രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യും.

സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. എസ്. ആർ. ടി. സിയും ആറളം പഞ്ചായത്തും പട്ടിക വർഗ വികസന വകുപ്പും ചേർന്നാണ് ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി സർവീസ് ആറളത്ത് ആരംഭിക്കുന്നത്.
3500 ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഫാം പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളെ കോർത്തിണക്കിയാണു ഗ്രാമവണ്ടി ഓടുക.

ആറളം ഫാം സ്കൂൾ വിദ്യാർഥികളുടെയും ഫാമിൽ എത്തുന്നവരുടെയും പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനായി ‘കെ. എസ്. ആർ. ടി. സി ഗ്രാമവണ്ടികൾ’ ഓടിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത്, ഐ.ടി.ഡി.പി – ടി.ആർ.ഡി.എം, കെ. എസ്. ആർ. ടി. സി പ്രതിനിധികൾ ചേർന്ന് എടുത്ത തീരുമാനം ആണ് ഇപ്പോൾ നടപ്പിലാകുന്നത്.

ഫാം സ്കൂളിൽ പഠിക്കുന്ന പുനരധിവാസ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്കു യാത്ര സൗജന്യമാണ്. ഫാമിനു പുറത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കും.

ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാകുന്നതോടെ പട്ടിക വർഗ വികസന വകുപ്പ് ഇപ്പോൾ നടപ്പിലാക്കുന്ന ഗോത്ര സാരഥി (വിദ്യാവാഹിനി) പദ്ധതി സാവകാശം ഇല്ലാതാകും. ഫാമിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുളള കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതു ഗോത്ര സാരഥി പദ്ധതി പ്രകാരം കരാറിൽ ഓടുന്ന സ്വകാര്യ വാഹനങ്ങളാണ്. മിനി ബസുകളും ജീപ്പുകളും ഉൾപ്പെടെ 20ൽ അധികം വാഹനങ്ങൾ പദ്ധതി പ്രകാരം ഇപ്പോൾ ഓടുന്നുണ്ട്.

ഒരു മാസം പട്ടിക വർഗ വികസന വകുപ്പ് 12 ലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. കെ. എസ്. ആർ. ടി. സിയുടെ ഗ്രാമവണ്ടി സർവീസ് നടത്തിയാൽ ഇതിന്റെ മൂന്നിലൊന്നു തുകയെ വേണ്ടി വരൂ എന്നുള്ള കണ്ടെത്തലും പദ്ധതി നിർവഹണത്തിനു പിന്നിൽ ഉണ്ട്. 2 കെഎസ്ആർടിസി ബസുകളാണ് ഗ്രാമവണ്ടി സർവീസ് പദ്ധതിയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ 1 ബസ് ഓടും.

ഫാം ഗവ. സ്കൂളിലേക്ക് പുനരധിവാസ മേഖലയിലെ വിദൂര മേഖലയിൽ നിന്നടക്കം ആണു കുട്ടികൾ എത്തുന്നത്. റോഡുകൾ ഉൾപ്പെടെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വാഹന സൗകര്യം ഇല്ല. 2 ഗ്രാമവണ്ടി സർവീസ് നടത്തുന്നതോടെ പൊതുജനങ്ങളുടെ യാത്ര പ്രശ്നത്തിനും പരിഹാരമാകും.

റൂട്ട് ഇങ്ങനെ

ദിവസവും രാവിലെ ഫാമിൽ നിന്ന് വളയംചാൽ – കീഴ്പ്പള്ളി – ഇരിട്ടി റൂട്ടിലേക്കും തിരിച്ചും 2 സർവീസ് നടത്തും. ഇതിനിടെ ഫാമിനുള്ളിൽ വിദ്യാവാഹിനി പദ്ധതി പ്രകാരം സ്വകാര്യ വാഹനങ്ങൾ എടുക്കുന്ന സ്ഥലങ്ങളിലെ കുട്ടികളെയും ഫാം സ്കൂളിൽ എത്തിക്കും. തുടർന്ന് ഇരിട്ടി – മട്ടന്നൂർ – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തി ഫാമിൽ തിരികെയെത്തും. സ്കൂളിൽ നിന്ന് കുട്ടികളെ തിരികെ വീടുകളിലും എത്തിച്ച ശേഷം ഇരിട്ടി വരെ സർവീസ് നടത്തി മടങ്ങി ഫാമിൽ എത്തി ട്രിപ്പ് അവസാനിപ്പിക്കും.

ഇതോടെ ആറളം പുനരധിവാസ മേഖല, ആറളം കൃഷി ഫാം, ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ, എം.ആർ.എസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെയും പഞ്ചായത്തിന്റെ മറ്റ് മേഖലകളിലെയും യാത്രാ പ്രശ്നത്തിന് പരിഹാരമാകുമെന്നാണു പ്രതീക്ഷ.

ഗ്രാമവണ്ടി വ്യവസ്ഥകൾ:

∙ ആറളത്തും കണ്ണൂരിലേക്കും ആയി 11 ട്രിപ്പുകളിലായി 260 കിലോമീറ്റർ ഒരു ദിവസം സർവീസ് നടത്തും

∙ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു സൗജന്യ നിരക്കിൽ യാത്ര ഉറപ്പാക്കാനായി പഞ്ചായത്ത് തിരിച്ചറിയൽ കാർഡ് നൽകും

∙ ബസിന്റെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയിൽ നിന്നും പഞ്ചായത്തിൽ നിന്നും 2 വീതം അംഗങ്ങൾ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയോഗിക്കും.

∙ വിദ്യാർഥികൾ ഒഴികെയുള്ള മറ്റു യാത്രക്കാർക്കുളള ടിക്കറ്റ് നിരക്ക് സർക്കാർ നിരക്കിന് അനുസരിച്ചായിരിക്കും

∙ ടിക്കറ്റ് നിരക്കിൽ നിന്നുള്ള വരുമാനം കെഎസ്ആർടിസിയുടെ ഡീസൽ ഒഴിച്ചുള്ള മറ്റു ചെലവുകൾക്ക് വേണ്ടി ഉപയോഗിക്കും.

∙ ഡീസൽ ചാർജ് തുടർന്നു വരുന്ന മാസം 20നുള്ളിൽ പഞ്ചായത്ത് ഒടുക്കണം. 20ന് ശേഷം വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പഞ്ചായത്തിൽ നിന്ന് പിഴ ഈടാക്കും.

∙ 1 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി പഞ്ചായത്ത് കെഎസ്ആർടിസിക്കു നൽകണം.

∙ ധാരണാപത്രം 3 വർഷത്തിനു ശേഷം പുതുക്കുകയും ഷെഡ്യൂൾ നഷ്ടത്തിലാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താൽ വിദഗ്ധ സമിതി കൂടി നിരക്കുകൾ പുതുക്കും.

∙ ബസ് ഷെഡ്യൂൾ മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ പഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്തണം.

കെ.പി.രാജേഷ് പ്രസിഡന്റ്, : ആറളം പഞ്ചായത്ത് ആറളം ഫാം പുനരധിവാസ മേഖലയുടെ യാത്രാക്ലേശം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗ്രാമവണ്ടി സർവീസിലൂടെ വിദ്യാർഥികൾക്കു കൂടുതൽ സുരക്ഷിത യാത്ര ഉറപ്പാക്കാനാകും. ഫാം സ്കൂൾ കുട്ടികൾക്കു സൗജന്യ യാത്രയ്ക്കു കൂപ്പൺ എടുക്കുന്നതിനുള്ള പണവും പഞ്ചായത്താണ് നൽകുന്നത്. അതിനാൽ അവരുടെ യാത്ര പൂർണമായും സൗജന്യം ആയിരിക്കും.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!