പ്രതിദിന വരുമാനം എട്ടുകോടിയാക്കും ; പദ്ധതിയുമായി കെ.എസ്‌.ആർ.ടി.സി

Share our post

തിരുവനന്തപുരം: പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്‌ആർടിസി. നിലവിൽ ആറ്‌–- ആറര കോടിയാണ്‌ ശരാശരി വരുമാനം. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വരുമാനത്തിൽ വലിയ കുറവുണ്ടായി. പരമാവധി ബസുകൾ ഓടിക്കുകയും പുതുതായി സ്വിഫ്‌റ്റിന്‌ ലഭിച്ച 131 ബസ്‌ ലാഭകരമായ റൂട്ടിൽ സർവീസ്‌ നടത്തുന്നതിലൂടെയും ലക്ഷ്യം നേടാൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ.

5400 ബസ്‌ ഉള്ളതിൽ ശരാശരി 4250 ബസാണ്‌ നിരത്തിലിറക്കുന്നത്‌. കട്ടപ്പുറത്ത്‌ കിടക്കുന്നതിൽ 70 ശതമാനവും ഓർഡിനറി ബസുകളാണ്‌. അവ അറ്റകുറ്റപ്പണി നടത്തി ലാഭകരമായ റൂട്ട്‌ കണ്ടെത്തി ഓടിക്കും. ഓരോ സോണിലുമുള്ള കട്ടപ്പുറത്തായ ബസുകളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ചു.

ബജറ്റിൽ വർക്ക്‌ഷോപ്പുകളുടെ നവീകരണത്തിനും വാഹനങ്ങളുടെ നവീകരണത്തിനുമായി 100 കോടി വകയിരുത്തിയിട്ടുണ്ട്‌. ബുധനാഴ്‌ചയോടെ പുതിയ മുഴുവൻ സൂപ്പർഫാസ്റ്റ്‌ ബസുകളും നിരത്തിലിറക്കും. ഇതോടെ 297 ആയി സ്വിഫ്‌റ്റ്‌ ബസുകളുടെ എണ്ണം കൂടും.

സ്വിഫ്‌റ്റ്‌ സർവീസിലൂടെ ശരാശരി കിലോമീറ്ററിന്‌ 18 രൂപ ലാഭമുണ്ടാകുന്നതായാണ്‌ കണക്ക്‌. പുതിയ സർവീസുകളിലൂടെ മൂന്നുകോടി രൂപയെങ്കിലും കൂടുതലായി കണ്ടെത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നിലവിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച സിംഗിൾ ഡ്യൂട്ടി വ്യാപിപ്പിക്കും. വർക്ക്‌ ഷോപ്പുകൾ നവീകരിക്കാനും ബസുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താനുമായി ജോയിന്റ്‌ എംഡിക്ക്‌ പ്രത്യേകമായി ചുമതലയും നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!