മുലപ്പാലടക്കം നിഷേധിച്ചു; മകനെ വിട്ടുകിട്ടണമെന്ന് 14കാരിയായ പോക്സോ അതിജീവിത

മലപ്പുറം: പതിനാലുകാരിയായ പോക്സോ അതിജീവിതയുടെ അടുത്ത് നിന്ന് ഒന്നരവയസുകാരനായ മകനെ വേർപിരിച്ചതായി പരാതി. മലപ്പുറം മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയാണ് മകനെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പെൺകുട്ടി പോക്സോ കേസിലെ ഇരയാണെന്ന വിവരം പുറത്തറിഞ്ഞതോടെ 2022 നവംബറിലാണ് കുഞ്ഞിനെയും അമ്മയെയും ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചത്. അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ തയാറാണെന്നും വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചെെൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
അടുത്ത ബന്ധുവിനൊപ്പം താമസിക്കാൻ 14കാരിയ്ക്ക് അനുമതി നൽകിയെങ്കിലും ഒന്നര വയസുകാരനായ മകനെ ഒപ്പം കൂട്ടാനാകില്ലെന്ന് അറിയിച്ചു.കുഞ്ഞ് സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരട്ടെ എന്ന നിലപാടാണ് അധികൃതർ എടുത്തത്.
ഇതോടെ ഒന്നര വയസുകാരന് മുലപ്പാലടക്കം നിഷേധിക്കപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ച് താമസിക്കാൻ തയാറാണെന്ന് അതിജീവിതയെക്കൊണ്ട് എഴുതി വാങ്ങിയതായും പരാതി ഉയർന്നു.